മഞ്ചേരി: തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരി കൊടനാട് എസ്റ്റേറ്റിൽ കാവൽക്കാരനെ കൊലപ്പെടുത്തി മോഷണത്തിനു ശ്രമിച്ചുവെന്ന കേസിൽ മഞ്ചേരി സിഐ കെ.എം ബിജു അറസ്റ്റ് ചെയ്ത ഏഴു പ്രതികളെ തമിഴ്നാട് പോലീസിനു കൈമാറി.
വയനാട് പടിഞ്ഞാറത്തറ സ്വദേശി ജംഷീറലി, സന്തോഷ്, മനോജ്, സുനിൽ, ദീപു, സതീശൻ എന്നിവരെയാണ് ഇന്നലെ കൈമാറിയത്. കൊടനാട് എസ്റ്റേറ്റിലെ കാവൽക്കാരനായ നേപ്പാൾ സ്വദേശി റാം ബഹാദൂർ റാണ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളാണ് ഇവർ.
കൃത്യനിർവഹണത്തിനായി ഉപയോഗിച്ചിരുന്നത് അരീക്കോട് വാലില്ലാപ്പുഴ സ്വദേശി ജിതിൻ ജോയി(20)യുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാർ ആയിരുന്നു. ഏപ്രിൽ 22ന് കല്യാണത്തിനെന്നു പറഞ്ഞു രണ്ടു ദിവസത്തേക്ക് വാടകയ്ക്കെടുത്ത കാർ തിരിച്ചെത്താത്തതിനെ തുടർന്നു ഉടമ അരീക്കോട് പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിന്റെ അന്വേഷണമാണ് കൊടനാട് എസ്റ്റേറ്റ് കൊലക്കേസ് പ്രതികളിലേക്കു എത്തിയത്.മലപ്പുറം ഡിവൈഎസ്പി എം.പി. മോഹനചന്ദ്രൻ, മഞ്ചേരി സിഐ കെ.എം. ബിജു, ജില്ലാ ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. സത്യനാഥൻ, അബ്ദുൾഅസീസ്, ശശി കുണ്ടറടക്കാടൻ, പി. ശ്രീകുമാർ, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, സലീം, സജയൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.