ചങ്ങനാശേരി: മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ അനന്യമായ പ്രതിഭാ വിലാസം കൊണ്ട് അനുഗൃഹീതനായിരുന്ന ടോമി കണയംപ്ലാക്കലിന് നാടിന്റെ അശ്രുപൂജ. സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട വൻജനാവലിയുടെ സാന്നിധ്യത്തിൽ തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോനാ പള്ളി സിമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു.
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിൽനിന്നു വിലാപയാത്രയായി രാവിലെ 7.30ന് മൃതദേഹം കുരിശുംമൂട് മീഡിയ വില്ലേജ് അങ്കണത്തിൽ എത്തിച്ച് പൊതുദർശനത്തിന് വച്ചു. വിവിധ രംഗങ്ങളിലുള്ള നൂറുകണക്കിനുള്ള ആളുകൾ അന്തിമോപചാരം അർപ്പിച്ചു. മീഡിയാ വില്ലേജ് ഡയറക്ടർ ഫാ. ആന്റണി എത്തക്കാട്ട് പ്രാർഥനാ ശുശ്രൂഷ നയിച്ചു.
തുടർന്ന് മൃതദേഹം തൃക്കൊടിത്താനത്തുള്ള ഭവനത്തിലെ ത്തിച്ചു. രാവിലെ മുതൽ തന്നെ അന്തിമോപചാരം അർപ്പിക്കാൻ ആളുകൾ ഒഴുകിയെത്തി. രാഷ്്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റവ.ഡോ. മാണി പുതിയിടം, ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആന്റോ ആന്റണി എംപി, ജോസ് കെ. മാണി എംപി, കെ.സി. ജോസഫ് എംഎൽഎ, സി.എഫ്. തോമസ് എംഎൽഎ, മുനിസിപ്പൽ ചെയർമാൻ സെബാസ്റ്റ്യൻ മണമേൽ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, വനിതാ കമ്മീഷനംഗം ഡോ. പ്രമീളാദേവി, ജോസഫ് വാഴയ്ക്കൻ, ഫിലിപ്പ് ജോസഫ്, എ.വി. റസൽ, നിഷ ജോസ് കെ. മാണി തുടങ്ങി നിരവധി പ്രമുഖർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ കാർമികത്വം വഹിച്ചു. റേഡിയോ മീഡിയാ വില്ലേജ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരി സന്ദേശം നൽകി. തൃക്കൊടിത്താനം ഫൊറോനാ പള്ളിയിലെ ശുശ്രൂഷകൾക്ക് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിച്ചു. തന്റെ കഴിവുകളും സിദ്ധികളും സഭയ്ക്കും സമൂഹത്തിനുംവേണ്ടി ഉണർവോടെ വിനിയോഗിച്ച വ്യക്തിയായിരുന്നു ടോമി കണയംപ്ലാക്കലെന്നും അദ്ദേഹത്തിന്റെ സേവനം അതിരൂപത ആദരവോടെ സ്മരിക്കുന്നതായും ആർച്ച്ബിഷപ് പറഞ്ഞു.
സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അനുശോചന സന്ദേശം ഫൊറോന വികാരി ഫാ. വർഗീസ് കാലായിൽ വായിച്ചു. സഹായ മെത്രാൻ മാർ തോമസ് തറയിൽ സമാപനശുശ്രൂഷകൾക്കു കാർമികനായിരുന്നു. ചങ്ങനാശേരി അതിരൂപത വികാരിജനറാൾമാരായ മോണ്‍. ജോസഫ് മുണ്ടകത്തിൽ, മോണ്‍. ജയിംസ് പാലയ്ക്കൽ എന്നിവർ സഹകാർമികരായിരുന്നു. വൈദികരും സന്യാസിനികളുമടക്കും വൻജനാവലി സംസ്കാരശുശ്രൂഷകളിൽ പങ്കെടുത്തു. കഴിഞ്ഞ 24ന് രാത്രിയാണ് ടോമി കണയംപ്ലാക്കൽ ചങ്ങനാ ശേരി റെയിൽവേ സ്റ്റേഷനു സമീപം സ്കൂട്ടറപകടത്തിൽ മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.