കണ്ണൂർ: കേരളത്തിലെവിടെയും കാണാത്ത രാഷ്ട്രീയച്ചൂടുള്ള ജില്ലയാണു കണ്ണൂർ. ഇവിടുത്തെ നേതാക്കളുടെ വാക്കിലും പ്രവൃത്തിയിലും പലപ്പോഴുമിതു കാണാറുമുണ്ട്. വെട്ടും കുത്തും കൊലപാതകങ്ങളും നടക്കുമ്പോൾ പരസ്പരം വാക്കുകൾകൊണ്ട് ഏറ്റുമുട്ടുന്നവരാണു കണ്ണൂരിലെ നേതാക്കൾ. സമാധാനയോഗങ്ങളിലും വാക്കുകൾ കൂരമ്പുപോലെ നേർക്കുനേർ വരും. എന്നാൽ നേതാക്കളെയെല്ലാം ഒരുമിച്ചിരുത്തുന്നതിനുള്ള വേദി ഒരുങ്ങിയിരിക്കുകയാണു കണ്ണൂരിൽ.
വിവിധ രാഷ്ട്രീയ കക്ഷികളിലെ നേതാക്കൾ ഒരു വേദിയിലെത്തും. രാഷ്ട്രീയം ചർച്ചചെയ്യാനല്ല ഇവർ ഒന്നിക്കുന്നത്. പാട്ടുപാടാനാണ്. കണ്ണൂരിലെ നേതാക്കൾക്കൊപ്പം മറ്റു ജില്ലകളിലെ നേതാക്കളും കണ്ണൂരിൽ പാട്ടുപാടാൻ ഒന്നിക്കും.
കണ്ണൂരിലെ ഹാർമണി എന്ന സംഘടനയാണു ലീഡേഴ്സ് ഓർക്കസ്ട്ര സംഘടിപ്പിക്കുന്നത്. മേയ് ആറിനു വൈകുന്നേരം ആറിനു കണ്ണൂർ കളക്ടറേറ്റ് മൈതാനിയിലാണു പരിപാടി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എംപിമാരായ പി.കെ. ശ്രീമതി, എം.കെ. രാഘവൻ, എംഎൽഎമാരായ ഡോ. എം.കെ. മുനീർ, അബ്ദുൾ റസാഖ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, പി. രാമകൃഷ്ണൻ, എ.പി. അബ്ദുള്ളക്കുട്ടി, ജി. ദേവരാജൻ, കെ.പി. മോഹനൻ, കെ. രഞ്ജിത്ത്, പി. സത്യപ്രകാശ്, മാത്യു കുന്നപ്പള്ളി, ഇല്ലിക്കൽ ആഗസ്തി തുടങ്ങിയവർ പാടാനെത്തുമെന്നു സംഘാടകർ അറിയിച്ചു. പഴയതും പുതിയതുമായ ചലച്ചിത്രഗാനങ്ങളും ഗസലുകളും നേതാക്കളുടെ ഗാംഭീര്യമുള്ള ശബ്ദത്തിൽ കണ്ണൂരിലെ സംഗീതാസ്വാദർക്കു മുന്നിലെത്തുമെന്നാണു ഹാർമണി ചെയർമാൻ റഷീദ് കവ്വായി പറയുന്നത്.
അസീസ് തായിനേരിയാണു നേതാക്കളുടെ ഗാനങ്ങൾക്ക് ഓർക്കസ്ട്ര ഒരുക്കുന്നത്. സ്നേഹവും കാരുണ്യവും സമാധാനവും മുന്നോട്ടുവയ്ക്കുന്ന സ്നേഹസംഗീതമായി ലീഡേഴ്സ് ഓർക്കസ്ട്ര മാറുമെന്നാണു സംഘാടകരുടെ പ്രതീക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.