കൊച്ചി: ഭീകരസംഘടനയായ ഐഎസിന്റെ രഹസ്യയോഗം കണ്ണൂരിലെ കനകമലയിൽ ചേർന്നതുമായി ബന്ധപ്പെട്ട് എട്ടു പേരെ പ്രതികളാക്കി എൻഐഎ കുറ്റപത്രം നൽകി.
കണ്ണൂർ അണിയാരം സ്വദേശി മൻസീദ് (30), തൃശൂർ ചേലക്കര വേങ്ങല്ലൂർ അന്പലത്ത് സ്വാലിഹ് മുഹമ്മദ് (26), കോയന്പത്തൂർ സ്വദേശി റാഷിദ് എന്ന അബൂബഷീർ (29), കോഴിക്കോട് കുറ്റ്യാടി സ്വദേശി റംഷാദ് (24), മലപ്പുറം തിരൂർ പൊനമുണ്ടം പൂക്കാട്ടിൽ സ്വഫ് വാൻ (30), കുറ്റ്യാടി നങ്ങീലംകണ്ടിയിൽ ജാസിം (25), ഐഎസിൽ ചേർന്നതായി കരുതുന്ന കോഴിക്കോട് സ്വദേശി ഷജീർ മംഗലശേരി (25), തൊടുപുഴ മാർക്കറ്റ് റോഡ് മാളിയേക്കൽ സുബ്ഹാനി ഹാജാ മൊയ്തീൻ (32) എന്നിവർക്കെതിരേയാണു കുറ്റപത്രം നൽകിയത്. നേരത്തേ കേസിൽ രണ്ടു പേരെ കൂടി പ്രതി ചേർത്തെങ്കിലും അവരെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കേസിൽ തുടരന്വേഷണം നടക്കുമെന്നു റിപ്പോർട്ടിൽ പറയുന്നുണ്ട്.
വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയും ടെലിഗ്രാം ചാറ്റ് വഴിയും ഗ്രൂപ്പുകളുണ്ടാക്കി തീവ്രവാദപ്രവർത്തനത്തിനു പദ്ധതി തയാറാക്കിയെന്നാണ് എൻഐഎയുടെ ആരോപണം.
പ്രതികൾക്കെതിരേ ഐപിസി 120 ബി, 121, 122, 125, യുഎപിഎയിലെ 17, 18, 18 ബി, 20, 38, 39, 40 എന്നീ കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്. കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാക്കൾ, ഹൈക്കോടതി ജഡ്ജിമാർ, കേരളത്തിൽ സന്ദർശനം നടത്തുന്ന വിദേശികൾ എന്നിവർക്കുനേരെയും ചില പ്രധാനസ്ഥലങ്ങളിലും തീവ്രവാദി ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടെന്നാണ് എൻഐഎയുടെ ആരോപണം. കേസിൽ അറസ്റ്റിലായ സുബ്ഹാനി ഹാജാ മൊയ്തീൻ ഇറാഖിൽ ഐഎസിനുവേണ്ടി യുദ്ധം ചെയ്തെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഇയാൾക്കെതിരേ പ്രത്യേകം കുറ്റപത്രം നൽകിയിട്ടുണ്ട്.
സജീർ മംഗലശേരിയെ അറസ്റ്റ് ചെയ്യാത്തതിനാൽ കേസിലെ അന്വേഷണം തുടരുമെന്ന് എൻഐഎ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.