കണ്ണൂർ: സർക്കാരിനു മുമ്പിലുള്ള ചെറുതും വലുതുമായ എല്ലാ ജലവൈദ്യുത പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. താപ, സൗരോർജ പദ്ധതികളെ അപേക്ഷിച്ച് കേരളത്തിൽ ഏറ്റവും കുറഞ്ഞ ചെലവിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കുക ജലവൈദ്യുത പദ്ധതിയിലൂടെയാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണ്. കണ്ണൂർ, പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശേരി നിയോജകമണ്ഡലങ്ങളിൽ സമ്പൂർണ വൈദ്യുതീകരണം പൂർത്തിയായതിന്റെ പ്രഖ്യാപനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കാറ്റിൽനിന്ന് ഉൾപ്പെടെയുള്ള വൈദ്യുതി ഉത്പാദനത്തിന്റെ സാധ്യതകൾ ആരായുമെന്നും മന്ത്രി പറഞ്ഞു.
സമ്പൂർണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം വീടുകൾക്ക് പുതുതായി വൈദ്യുതി കണക്ഷൻ നൽകാന് കഴിഞ്ഞു. കെഎസ്ഇബിയുടെ തനത് ഫണ്ടിൽനിന്നുള്ള 172 കോടിയിലേറെ രൂപയ്ക്കു പുറമെ എംപിമാരും എംഎൽഎമാരും തദ്ദേശസ്ഥാപനങ്ങളും പട്ടികജാതി-പട്ടികവർഗ വകുപ്പുകളും വകയിരുത്തിയ ഫണ്ട് കൂടി ഉപയോഗിച്ചാണ് ദൗത്യം പൂർത്തിയാക്കിയത്. മാർച്ച് 31ന് പദ്ധതി പൂർത്തീകരിക്കപ്പെടുന്നതോടെ എല്ലാ വീടുകളിലും വൈദ്യുതിയെത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂപരിഷ്കരണം, സമ്പൂർണ സാക്ഷരത, ജനകീയാസൂത്രണം തുടങ്ങിയ അഭിമാനകരമായ നേട്ടങ്ങളോടൊപ്പം സമ്പൂർണ വൈദ്യുതീകരണത്തിന്റെ കാര്യത്തിലും കേരളം മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാകുകയാണ്. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിന്റെ 30 ശതമാനം മാത്രമാണ് കേരളം ഉത്പാദിപ്പിക്കുന്നത്. ബാക്കി 70 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുകയാണ്. ഇത്തവണ മഴയുടെ കുറവ് മൂലം അണക്കെട്ടുകളിൽ വെള്ളം കുറവാണെങ്കിലും പവർകട്ട് ഇല്ലാതെ മുന്നോട്ടുപോകുന്നതിനുള്ള മുൻകരുതലുകൾ സംസ്ഥാന സർക്കാർ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
പയ്യന്നൂർ മണ്ഡലത്തിൽ 1.51 കോടി രൂപ ചെലവിൽ 39.57 കിലോമീറ്റർ ലൈൻ വലിച്ച് 1153 വീടുകളിലും തളിപ്പറമ്പിൽ 1.16 കോടി രൂപ ചെലവിൽ 26 കിലോമീറ്റർ ലൈൻ വലിച്ച് 807 വീടുകളിലും കല്യാശേരിയിൽ 67.6 ലക്ഷം രൂപ ചെലവിൽ 14.76 കിലോമീറ്റർ ലൈൻ വലിച്ച് 516 വീടുകളിലും കണ്ണൂരിൽ 33.8 ലക്ഷം ചെലവിൽ അഞ്ചു കിലോമീറ്റർ ലൈൻ വലിച്ച് 243 വീടുകളിലുമാണ് പുതുതായി വൈദ്യുതി എത്തിച്ചത്. ധർമടം മണ്ഡലത്തിലെ സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപനം കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു.
പിലാത്തറ, പയ്യന്നൂർ, തോട്ടട എന്നിവിടങ്ങളിലായി നടന്ന പ്രഖ്യാപനചടങ്ങുകളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സി. കൃഷ്ണൻ എംഎൽഎ, ടി.വി. രാജേഷ് എംഎൽഎ, മേയർ ഇ.പി. ലത, പയ്യന്നൂർ നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.