തൃശൂർ: സാറാ ജോസഫിനും യു.എ. ഖാദറിനും സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം. അരലക്ഷം രൂപയും രണ്ടുപവന്റെ സ്വർണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം.
ഒ.വി. ഉഷ, മുണ്ടൂർ സേതുമാധവൻ, വി. സുകുമാരൻ, ടി.ബി. വേണുഗോപാലപ്പണിക്കർ, പ്രയാർ പ്രഭാകരൻ, ഡോ.കെ. സുഗതൻ എന്നിവർക്കാണ് സമഗ്ര സംഭാവനാ പുരസ്കാരം. മലയാള സാഹിത്യത്തിനു ഗണ്യമായ സംഭാവനകൾ നല്കിയ 60 വയസുപിന്നിട്ട എഴുത്തുകാരെയാണ് 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമടങ്ങുന്ന ഈ പുരസ്കാരത്തിനു പരിഗണിച്ചത്.
എസ്. രമേശൻ-കവിത(ഹേമന്തത്തിലെ പക്ഷി), യു.കെ. കുമാരൻ(തക്ഷൻകുന്ന് സ്വരൂപം)-നോവൽ, ജിനോ ജോസഫ്(മത്തി)-നാടകം, അഷിത(അഷിതയുടെ കഥകൾ)-ചെറുകഥ, സി.ആർ. പരമേശ്വരൻ(വംശചിഹ്നങ്ങൾ)-സാഹിത്യവിമർശനം, കെ.എൻ. ഗണേശ്(പ്രകൃതിയും മനുഷ്യനും)-വൈജ്ഞാനിക സാഹിത്യം, ഇബ്രാഹിം വേങ്ങര(ഗ്രീൻ റൂം) -ജീവചരിത്രം/ആത്മകഥ, വി.ജി. തമ്പി(യൂറോപ്പ്: ആത്മചിഹ്നങ്ങൾ), ഒ.കെ. ജോണി(ഭൂട്ടാൻ ദിനങ്ങൾ)-യാത്രാവിവരണം, ഗുരു മുനി നാരായണപ്രസാദ്(സൗന്ദര്യലഹരി)-വിവർത്തനം, ഏഴാച്ചേരി രാമചന്ദ്രൻ(സണ്ണിച്ചെറുക്കനും സംഗീതപ്പെങ്ങളും)-ബാലസാഹിത്യം, ഡോ.എസ്.ഡി.പി. നമ്പൂതിരി(വെടിവെട്ടം)-ഹാസസാഹിത്യം എന്നിവർ അക്കാദമി അവാർഡുകൾ നേടി.
പി.എം. ഗിരീഷ്(അറിവും ഭാഷയും)-ഭാഷാശാസ്ത്രം- വ്യാകരണം- ശാസ്ത്രപഠനം, കെ. അരവിന്ദാക്ഷൻ(അധികാരത്തിന്റെ ആസക്തികൾ)-ഉപന്യാസം, ഡോ.ടി. ആര്യാദേവി(ന്യായദർശനം)-വൈദികസാഹിത്യം, ശാന്തി ജയകുമാർ(ഈർപ്പം നിറഞ്ഞ മുറികൾ)-കവിത, അശ്വതി ശശികുമാർ(ജോസഫിന്റെ മണം)-ചെറുകഥാ സമാഹാരം, ബി. രാജീവൻ(ജൈവരാഷ്ട്രീയവും ജനസഞ്ചയവും)-വൈജ്ഞാനിക സാഹിത്യം, നിത്യ പി. വിശ്വം(തുഞ്ചൻ സ്മാരക പ്രബന്ധമത്സരവിജയി) എന്നിവർക്കാണ് എൻഡോവ്മെന്റ് അവാർഡുകൾ.
2015ലെ പുരസ്കാരങ്ങളാണ് ഇവയെല്ലാം. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ, സെക്രട്ടറി ഡോ.കെ.പി. മോഹനൻ, വൈസ് പ്രസിഡന്റ് ഖദീജ മുംതാസ് എന്നിവർ ചേർന്നാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഏപ്രിലിൽ അക്കാദമി വാർഷികാഘോഷ സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
ചില സാങ്കേതിക കാരണങ്ങളാൽ മുൻ ഭരണസമിതിക്കു 2015ലെ അവാർഡുകൾ പ്രഖ്യാപിക്കാൻ കഴിഞ്ഞില്ല. 2016ലെ പുരസ്കാരങ്ങൾ നാലുമാസത്തിനകം പ്രഖ്യാപിക്കും. അക്കാദമിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് രണ്ടുവർഷത്തെ പുരസ്കാരങ്ങൾ ഒരേവർഷം പ്രഖ്യാപിക്കുന്നതെന്നു വൈശാഖൻ പറഞ്ഞു.
അക്കാദമിയുടെ ബാലസാഹിത്യ അവാർഡ് തുക വർധിപ്പിച്ച് അതേപേരിൽ തന്നെയാണ് സമ്മാനിക്കുന്നത്. എം. മുകുന്ദൻ അധ്യക്ഷനായ ഇടതുപക്ഷ ഭരണസമിതി ശ്രീപദ്മനാഭസ്വാമി സമ്മാനം എന്നപേരിലുണ്ടായിരുന്ന ബാലസാഹിത്യ അവാർഡ് നിർത്തലാക്കിയത് വിവാദമായിരുന്നു. യുഡിഎഫ് നേതൃത്വത്തിലുള്ള മുൻ ഭരണസമിതി പഴയ പേര് പുനഃസ്ഥാപിച്ചു. 5000 രൂപ മാത്രമുണ്ടായിരുന്ന തുക 25,000 രൂപയായി ഉയർത്തിയാണ് അക്കാദമി ബാലസാഹിത്യ അവാർഡ് നല്കുന്നതെന്നു വൈശാഖൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.