തിരുവനന്തപുരം: കെഎസ്യു സംസ്ഥാന പ്രസിഡന്റായി കോഴിക്കോട് ജില്ലയിലെ എ ഗ്രൂപ്പ് സ്ഥാനാർഥി കെ.എം. അഭിജിത് തെരഞ്ഞെടുക്കപ്പെട്ടു. 1946 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അഭിജിത്ത് വിജയിച്ചത്. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്ന അദ്ദേഹം കാലിക്കട്ട് യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർമാൻ കൂടിയാണ്. കണ്ണൂർ ജില്ലയിൽ നിന്നുള്ള ഐ ഗ്രൂപ്പ് സ്ഥാനാർഥി വി.പി.അബ്ദുൾ റഷീദ് വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. എൻഎസ്യു-ഐ ഡെലിഗേറ്റായി ജെ.എസ്.അഖിൽ വിജയിച്ചു.
14 ജില്ലകളിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 11 എണ്ണവും എ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലായി. പ്രസിഡന്റ് ഉൾപ്പെടെയുള്ള സംസ്ഥാന ഭാരവാഹികളെയും നാല് ദേശീയ സമിതി അംഗങ്ങളെയുമാണ് ഇന്നലെ തെരഞ്ഞെടുത്തത്. ഗ്രൂപ്പുകളുടെ ബലാബലത്തിൽ ഉമ്മൻ ചാണ്ടി വിഭാഗത്തിനാണ് മേൽക്കൈ. കണ്ണൂരിൽ സുധാകരപക്ഷത്തിനാണ് വിജയം. കൊല്ലത്ത് കെ. മുരളീധരപക്ഷം വിജയിച്ചു. കാസർഗോഡ്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കണ്ണൂർ, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകൾ എ ഗ്രൂപ്പ് നേടി. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഐ ഗ്രൂപ്പ് സ്വന്തമാക്കി. തൃശൂർ ജില്ലയും തങ്ങൾ നേടിയതായി ഐ ഗ്രൂപ്പ് അവകാശപ്പെട്ടു.
അതേസമയം, വോട്ടെണ്ണൽ നടന്ന കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ എ-ഐ ഗ്രൂപ്പ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തെത്തുടർന്ന് വോട്ടെണ്ണൽ കുറച്ചുനേരം നിർത്തിവച്ചു. സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാന്പ് ചെയ്യുന്നുണ്ടായിരുന്നു.
സംസ്ഥാന സെക്രട്ടറിമാരായി പി.കെ. അഭിരാം, ആദർശ് ഭാർഗവൻ, അനു അന്ന ജേക്കബ്, അനു ലോലച്ചൻ, അരുണ്‍ രാജേന്ദ്രൻ, പി.എച്ച്. അസ്ലം , ബാഹുൽ കൃഷ്ണ, എറിക് സ്റ്റീഫൻ, ലയണൽ മാത്യു, മാത്യു ജോണ്‍, മുനീർ. സി.എം. മേഘ, എ.വി.ആർ. രാംലാൽ, ടിനു പ്രേം, എം.കെ. വരുണ്‍ എന്നിവർ വിജയിച്ചു. 15 അംഗ സംസ്ഥാന സെക്രട്ടറിമാരിൽ എ ഗ്രൂപ്പിന്റെ ഒൻപത് പേരും ഐ ഗ്രൂപ്പിന്റെ ആറുപേരുമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.പി.റംഷാദ്, എ.അജ്മൽ, അനൂപ് ഇട്ടൻ, അതുൽ, ടി.എം.മഹേഷ്, നബീൽ നൗഷാദ്, ആർ.റോഷിൻ, സുഹൈൽ അൻസാരി, പി.പവിജ, ജോബി സി.ജോയ്, സുബിൻ മാത്യു, അഖിൽരാജ്, ബി.ആർ.രാഹുൽ എന്നിവർ ജനറൽ സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു.
കെഎസ്യു സംസ്ഥാന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടന്ന കെപിസിസി ആസ്ഥാനത്ത് പ്രവർത്തകർ തമ്മിൽ സംഘർഷം. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് എത്തിയ വൈകുന്നേരം ഏഴരയോടെയാണ് സംഘർഷം ആരംഭിച്ചത്. ഇന്ദിരാഭവനു മുന്നിൽ നിൽക്കുകയായിരുന്ന ഇരു വിഭാഗങ്ങൾ തമ്മിലാണ് ആദ്യം ഏറ്റുമുട്ടിയത്. സംഭവം ചിത്രീകരിക്കാനെത്തിയ ചാനൽ കാമറമാൻമാരെ പ്രവർത്തകർ വിരട്ടിയോടിച്ചു.
ഫോട്ടോയെടുക്കാനെത്തിയ ഫോട്ടോഗ്രാഫർമാരെയും പ്രവർത്തകർ അസഭ്യം പറഞ്ഞു. പിന്നീട് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എത്തിയാണ് അനുനയിപ്പിച്ചത്. എന്നാൽ പിന്നീടും ചില സംഘങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വൻ പോലീസ് സംഘം സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.