തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിയുടെ കൂടാരമായി തദ്ദേശ സ്വയംഭരണ വകുപ്പു മാറുന്നതായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ സർവേയിൽ കണ്ടെത്തൽ. സംസ്ഥാനത്തു നടക്കുന്ന അഴിമതിയുടെ 10.34 ശതമാനവും ജനകീയ വകുപ്പെന്ന് അവകാശപ്പെടുന്ന തദ്ദേശ വകുപ്പിലാണു നടക്കുന്നതെന്നാണു കണ്ടെത്തൽ. അതായതു പഞ്ചായത്തുകളും നഗരസഭകളും കേന്ദ്രീകരിച്ചാണു കേരളത്തിൽ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത്.
ജനങ്ങൾ ഏറ്റവും കൂടുതലായി ബന്ധപ്പെടുന്ന റവന്യു വകുപ്പാണ് അഴിമതിയുടെ കാര്യത്തിൽ രണ്ടാമതുള്ളത്. മൊത്തം അഴിമതിയുടെ 9.24 ശതമാനമാണ് ഇവിടം കേന്ദ്രീകരിച്ചു നടക്കുന്നത്.
മൂന്നാമതുള്ള പൊതുമരാമത്തു വകുപ്പു കേന്ദ്രീകരിച്ച് 5.32 ശതമാനമാണ് അഴിമതി. മോട്ടോർ ഗതാഗത വകുപ്പും (4.97) പോലീസുമെല്ലാം(4.66) ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന വകുപ്പുകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
സംസ്ഥാനത്തെ 61 വകുപ്പുകളെയാണു വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പഠന വിധേയമാക്കിയത്. ഇവയെ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നവ, കൂടുതൽ അഴിമതി നടക്കുന്നവ, ശരാശരി നിലവാരത്തിൽ അഴിമതി നടക്കുന്നവ, കുറച്ചു അഴിമതി നടക്കുന്നവ, വളരെ കുറച്ചു മാത്രം അഴിമതി നടക്കുന്നവ എന്നിങ്ങനെ അഞ്ചായാണു തരം തിരിച്ചിരിക്കുന്നത്.
ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നതായി കണ്ടെത്തിയ വകുപ്പുകളിൽ മുകളിൽ സൂചിപ്പിച്ചവ കൂടാതെ ആരോഗ്യ- സാമൂഹിക നീതി (4.98), പൊതു വിദ്യാഭ്യാസം(4.72), ജല വിഭവം (3.65), ഭക്ഷ്യ- സിവിൽ സപ്ലൈസ് (3.5), എക്സൈസ്(2.86), മൈനിംഗ് ആൻഡ് ജിയോളജി (2.78), വാണിജ്യ നികുതി (2.62), കൃഷി (2.5) വകുപ്പുകളാണുള്ളത്. കൂടുതലായി അഴിമതി നടക്കുന്ന വകുപ്പുകളുടെ രണ്ടാമത്തെ പട്ടികയിൽ ഭക്ഷ്യ സുരക്ഷ, പിന്നോക്ക ക്ഷേമം, സഹകരണം, ലീഗൽ മെട്രോളജി, വൈദ്യുതി, രജിസ്ട്രേഷൻ, പരിസ്ഥിതി, വനവും വന്യ ജീവിയും, വ്യവസായ- വാണിജ്യം, ടൂറിസം, ദേവസ്വം, ഫിഷറീസ് എന്നീ വകുപ്പുകളാണുള്ളത്. ഒന്നു മുതൽ രണ്ടര ശതമാനം വരെയാണ് ഈ വകുപ്പുകളിൽ നടക്കുന്ന അഴിമതി.
ശരാശരി അഴിമതി നടക്കുന്നതായി കണ്ടെത്തിയ വകുപ്പുകളിൽ സ്പോർട്സ്, യുവജനക്ഷേമം, ഡ്രഗ്സ് കണ്ട്രോൾ, ധനം, തുറമുഖം, തൊഴിൽ, ആയുഷ്, പൊതു ഭരണം, മൃഗസംരക്ഷണം, ലോട്ടറി, സോയിൽ സർവേ, ഇൻഷ്വറൻസ് എന്നിവയാണുള്ളത്.
കുറച്ച് അഴിമതി നടക്കുന്ന വകുപ്പുകളിൽ നിയമം, ഹൗസിംഗ്, ഡെയറി, ജയിൽ, സാംസ്കാരികം, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, കോസ്റ്റൽ ഷിപ്പിംഗ്, സ്റ്റേഷനറി, പ്രിന്റിംഗ്, ഫയർ ആൻഡ് റസ്ക്യു സർവീസസ് തുടങ്ങിയവ ഉൾപ്പെടും.
ഏറ്റവും കുറച്ചു മാത്രം അഴിമതി നടക്കുന്നുവെന്നു കണ്ടെത്തിയ വകുപ്പുകളിൽ ഇലക്ഷൻ, ശാസ്ത്ര- സാങ്കേതികം, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ, പാർലമെന്ററികാര്യം, വിജിലൻസ്, പ്രവാസികാര്യം, എൻസിസി, ഐടി എന്നിവ ഉൾപ്പെടുന്നു. ഇവിടങ്ങളിൽ ഒരു ശതമാനത്തിൽ കുറവ് അഴിമതി മാത്രമാണു നടക്കുന്നത്.