കൊച്ചി: സമൂഹത്തിൽ അധികം അറിയപ്പെടാതെ, സാമൂഹ്യസേവനരംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കുക എന്ന ലക്ഷ്യവുമായി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ സാമൂഹ്യസേവന അവാർഡുകൾ വിതരണം ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അവാർഡ് ദാനം നിർവഹിച്ചു.
സാമൂഹ്യസേവന രംഗത്ത് നിസ്വാർഥ സേവനം അനുഷ്ഠിക്കുന്നവരെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതുവഴി കൂടുതൽപേരെ ഇതിലേക്ക് ആകർഷിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് കോട്ടയത്തെ നവജീവൻ ട്രസ്റ്റിന്റെ സ്ഥാപകനായ പി.യു. തോമസിനു ലഭിച്ചു. ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
സംഘടനാ വിഭാഗത്തിലെ അവാർഡ് പെരുന്പാവൂർ കുറുപ്പംപടിയിലുള്ള ബെത് ലഹേം അഭയഭവനു ലഭിച്ചു. അഭയഭവൻ പ്രസിഡന്റ് മേരി എസ്തപ്പാൻ അവാർഡ് ഏറ്റുവാങ്ങി. രണ്ട് ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
സാമൂഹ്യസേവന രംഗത്ത് സ്തുത്യർഹനിലയിൽ പ്രവർത്തിക്കുന്ന എട്ട് വ്യക്തികൾക്കും അഞ്ച് സംഘടനകൾക്കും ഇതോടൊപ്പം അവാർഡുകൾ നല്കി. വ്യക്തിഗത വിഭാഗത്തിലെ അവാർഡുകൾ ബ്രദർ മാവുരൂസ് മാളിയേക്കൽ, അനില ബാലചന്ദ്രൻ, ഇസ്മായിൽ ഖാൻ, ബിജു മാണിക്കത്താൻ, ജോണി പള്ളിത്താഴത്ത്, ജാസ്പർ ജെ. കളത്തുങ്കൽ, എ.കെ. മുഹമ്മദ്, ആർ. പ്രിയ എന്നിവർക്ക് ലഭിച്ചു. സംഘടനാ വിഭാഗത്തിൽ കൊല്ലത്തെ സ്നേഹതീരം ചാരിറ്റബിൾ സൊസൈറ്റി, എറണാകുളത്തെ കാരുണ്യവർഷം ചാരിറ്റബിൾ ട്രസ്റ്റ്, പാലക്കാട്ടെ ഭീമനാട് ഗവണ്മെന്റ് യുപി സ്കൂൾ,എറണാകുളത്തെ ജീവൻ രക്ഷാ ചാരിറ്റിബിൾ ആൻഡ് സർവീസ് സൊസൈറ്റി, തിരുവനന്തപുരത്തെ മാതാ വനിത ചാരിറ്റബിൾ സൊസൈറ്റി എന്നിവയ്ക്കാണ് അവാർഡ്.
അട്ടപ്പാടിയിലെ ശാന്തി ഇൻഫർമേഷൻ സെന്റർ, തൃശൂരിലെ സോലേസ്, കുമളിയിലെ വോളന്ററി ഓർഗനൈസേഷൻ ഫോർ സോഷ്യൽ ആക്ഷൻ ആൻഡ് റൂറൽ ഡെവലപ്മെന്റ് (വൊസാർഡ്), തൃശൂരിലെ കുര്യക്കോസ് ഏലിയാസ് സർവീസ് സൊസൈറ്റി (കെസ്), അൽഷിമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ എന്നീ സംഘടനകളെ പ്രത്യേകം ആദരിച്ചു.
വിവിധ ജില്ലകളിൽനിന്നു ലഭിച്ച ഇരുന്നൂറോളം അപേക്ഷകളിൽനിന്നാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. 2015- 16 വർഷത്തെ അവാർഡുകളാണ് വിതരണം ചെയ്തത്. ഫൗണ്ടേഷൻ ഡയറക്ടർ ഷീല കൊച്ചൗസേപ്പ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബ, ജനറൽ മാനേജർ ബി. ജയരാജ്, വൊസാർഡ് ഡയറക്ടർ ഫാ. ജോസ് ആന്റണി, കെസ് ഡയറക്ടർ ഫാ. ജോയ് വട്ടോലി തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.