പാലക്കാട്: നഗരത്തിലെ ജി.ബി. റോഡിലുള്ള ചിലങ്ക ജ്വല്ലറിയിൽനിന്നു ജീവനക്കാരെ കബളിപ്പിച്ചു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വേലൂർ കുറുമാൽ സ്വദേശി സുമേഷ് (37), ഭാര്യ തേനി ബോഡിനായ്ക്കൽ സ്വദേശി ഗായത്രി (29) എന്നിവരെയാണു ടൗണ്‍ നോർത്ത് ക്രൈം സ്ക്വാഡ് കോയമ്പത്തൂരിൽനിന്ന് അറസ്റ്റുചെയ്തത്.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ കേരളത്തിലും തമിഴ്നാട്ടിലും ചെയ്ത പതിനഞ്ചോളം ജ്വല്ലറി മോഷണ കേസുകൾക്കു തുമ്പായി. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണു ജി.ബി. റോഡിലുള്ള ചിലങ്ക ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി ലക്ഷം രൂപയുടെ സ്വർണമെടുത്തു മുങ്ങിയത്. സ്വർണം ബില്ലാക്കുകയും ക്രെഡിറ്റ് കാർഡ് മുഖേന പണം പിൻവലിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടെന്നു വരുത്തി, കാറിൽ നിന്നു പണം എടുത്തുവരാമെന്നു പറഞ്ഞു മുങ്ങുകയായിരുന്നു. പണം എടുക്കാൻ പോയ ദമ്പതികളെ കാണാതായതോടെയാണു ജ്വല്ലറി ഉടമ കബളിപ്പിക്കപ്പെട്ടതറിഞ്ഞത്.
തുടർന്നു നോർത്ത് പോലീസിൽ അറിയിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതികളുടെ ചിത്രം ലഭിക്കുകയും ചെയ്തിരുന്നു. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് സേലത്തും സമാന രീതിയിൽ മോഷണം നടന്നതായി കണ്ടെത്തി.
ഇവിടെ നിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ സേലം, തിരുപ്പൂർ, പല്ലടം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ കോയമ്പത്തൂരിൽ നിന്നു പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സുരേഷ് ബാബു നേരത്തെ സേലം, പല്ലവട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ ജ്വല്ലറിയിൽനിന്നു മോഷണം നടത്തി സേലം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സേലം ജയിലിൽനിന്ന് ഇറങ്ങിയതിനു ശേഷമാണു ഭാര്യയേയും കൂട്ടി മോഷണം പതിവാക്കിയത്. സേലം, പല്ലവട്ടി, തിരുപ്പൂർ, ഉടുമൽപ്പേട്ട, സിങ്കനല്ലൂർ, സുലൂർ, കോയമ്പത്തൂർ, പൊള്ളാച്ചി , പാലക്കാട്, ആലത്തൂർ, വടക്കഞ്ചേരി എന്നിവിടങ്ങളിലെ 15 ഓളം ജ്വല്ലറികളിൽനിന്നു മോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചു. രണ്ടു വർഷമായി ജോലിക്കൊന്നും പോകാതെ മോഷണം നടത്തി ആഡംബര ജീവിതം നയിച്ചു വരുകയായിരുന്നു പ്രതികൾ, കളവുമുതലുകൾ കണ്ടെത്താനുള്ള നടപടിക്രമങ്ങൾ പോലീസ്ആരംഭിച്ചു. പ്രതികളെ ജ്വല്ലറിയിൽ കൊണ്ടുപോയി തെളിവെടുപ്പു നടത്തി. കോടതിയിൽ ഹാജരാക്കിയ ഇവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.
എഎസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ ടൗണ്‍ സൗത്ത് സിഐ മനോജ് കുമാർ, എസ്ഐ ആർ. രഞ്ജിത്ത്, ക്രൈം സ്ക്വാഡ് അംഗങ്ങളായ വിശ്വനാഥൻ, കെ. നന്ദകുമാർ, ആർ. കിഷോർ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, വനിതാ സിപിഒമാരായ മാധവി, സുമതി, ശ്രീകുട്ടി എന്നിവരടങ്ങിയ സംഘമാണു കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.