കോഴിക്കോട്: ഷൊർണൂർ-മംഗലാപുരം റെയിൽപാത വൈദ്യുതീകരണം ഈമാസം 30നകം പൂർത്തിയാവും. റെയിൽ പാത ഇരട്ടിപ്പിക്കലിന് സ്ഥലം ഏറ്റെടുക്കൽ നടപടിയും പ്രവൃത്തിയും അവസാനഘട്ടത്തിലാണ്. പാത ഇരട്ടിപ്പിക്കൽ നടപടികൾ 2017-18 സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കുമെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വസിഷ്ഠ ജോഹ്രി അറിയിച്ചു. കോഴിക്കോട്- കണ്ണൂർ ഡിവിഷനിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം ഇന്നലെ രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വികസനം സംബന്ധിച്ച് റെയിൽവേ ബോർഡിന്റെ ശ്രദ്ധയിൽ പ്പെടുത്തുമെന്നും കോഴിക്കോട് നഗരത്തിൽ മിനി ഫയർ സ്റ്റേഷനും ജലസംഭരണിക്കും റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുനൽകുന്ന കാര്യം പരിഗണിക്കുമെന്നും വസിഷ്ഠ ജോഹ്രി പറഞ്ഞു.
പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ നരേന്ദ്ര ലാൽവാണി,ചീഫ് ഓപ്പറേറ്റിംഗ് മാനേജർ എസ്. അനന്തരാമൻ, പ്രിൻസിപ്പൽ ചീഫ് എൻജിനിയർ കെ. കെ. ശർമ്മ, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ. പഞ്ചം, ചീഫ് സിഗ്നൽ ആൻഡ് ടെലികോം എൻജിനിയർ എം. ഇളവരശൻ, എന്നിവർ ഉൾപ്പെട്ട സംഘം ഇന്നലെ രാവിലെ 8.45 നാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയത്. തീവണ്ടികളുടെയും റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സംവിധാനങ്ങൾ സംബന്ധിച്ച കാര്യക്ഷമതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായാണ് പതിവ് പരിശോധന നടത്തിയത്.
എലത്തൂർ,വടകര, തലശേരി, എടക്കാട്, കണ്ണൂർ റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടത്തി. ഇലക്ട്രിക്കൽ സബ്സ്റ്റേഷനുകൾ, സിഗ്നൽ സംവിധാനം, റെയിൽവേ ട്രാക്കുകൾ, റെയിൽവേ ക്വാർട്ടേഴ്സ്, ആർപിഎഫ് ഓഫീസുകൾ,അനുബന്ധ ട്രാക്കുകൾ, പാലങ്ങൾ, ലെവൽ ക്രോസിംഗുകൾ, ഇലക്ട്രിക് , സിഗ്നൽ സംവിധാനങ്ങൾ തുടങ്ങിയവയും പരിശോധിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എം.കെ.രാഘവൻ എംപി ജനറൽ മാനേജരുമായി ചർച്ച നടത്തി നിവേദനം സമർപ്പിച്ചു.
വൈകിട്ട് 3.30 നോടെ കണ്ണൂരിൽ പരിശോധന സമാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.