കോട്ടയം: കേരളത്തിലെ ആദ്യകാല ഹാർമോണിയം , പിയാനോ വാദകരിൽ പ്രമുഖനും സംഗീത സംവിധായകനും നടനുമായ കെപിഎസി ജോണ്സണ് (95) അന്തരിച്ചു. കോട്ടയം കഞ്ഞിക്കുഴിക്കടുത്ത് കീഴുക്കുന്ന് വടശേരിൽ ഡാനിയലിന്റെയും മോനിക്കയുടെയും മകനാണ്. കീഴ്ക്കുന്നിലെ വസതിയിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് മൂന്നിനു കോട്ടയം ഗുഡ് ഷെപ്പേർഡ് പള്ളിയിൽ.
58 വർഷം തുടർച്ചയായി കെപിഎസി നാടക വേദിയിൽ പ്രവർത്തിച്ചു. ക്രിസ്തീയ ഭക്തിഗാനങ്ങളും നാടക ഗാനങ്ങളും ഉൾപ്പെടെ 700 ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകി. 14 സിനിമകളിൽ അഭിനയിച്ചു. അദ്ദേഹത്തിന്റെ ഭക്തി ഗാനങ്ങൾ 1976-ൽ എച്ച്എംവി പുറത്തിറക്കിയിരുന്നു . നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി യിലെ പപ്പു എന്ന കഥാപാത്രത്തിലൂടെയായിരുന്നു ജോണ്‍സന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം.
കേരളം ഏറ്റു പാടുന്ന ഒരുപാട് നല്ല ഭക്തി ഗാനങ്ങൾ ജോണ്‍സന്റെ സംഗീത സംവിധാനത്തിൽ വിരിഞ്ഞു. ബേത് ലഹേമിലെ രാവിൽ മോഹനവെള്ളിതാരകം (വാണിജയറാം), അറിവിന്നറവേ കനിവിൻ നിറവേ (ജോളി എബ്രഹാം ), ജീവന്റെ നാഥനെ കാൽവരിക്കുന്നിൽ കുരിശിൽ തറച്ചതാരോ (യേശുദാസ് ). നാടകങ്ങൾ കൂടാതെ 14 സിനിമകളിലും അഭിനയിച്ചു. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, സർവേക്കല്ല്, ഒതേനന്റെ മകൻ, ഒരു സുന്ദരിയുടെ കഥ, പിച്ചാത്തി കുട്ടപ്പൻ, ബാല്യകാലസഖി, മദർ തെരേസ എന്നിവ അവയിൽ ചിലതാണ് . 1993 ൽന് ഒളിവിലെ ഓർമകളിലെ ചേന്നൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഏറ്റവും നല്ല നടനുള്ള കേരള സംഗീത നാടക അക്കാഡമി അവാർഡ് ലഭിച്ചു .1995 ൽ ഏറ്റവും നല്ല സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡ് , സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് , തിരുനെല്ലൂർ കരുണാകരൻ അവാർഡ് ,തോപ്പിൽ ഭാസി അവാർഡ് , മയ്യനാട് ഗാനം അവാർഡ്, ഇപ്റ്റ അവാർഡ്, കല്ലുമല കരുണാകരൻ അവാർഡ് , കേരള അസോസിയേഷൻ കുവൈറ്റ് അവാർഡ് , ക്രൈസ്തവ സഭ സംഗീത ലോക -പ്രശസ്തി പത്ര , ആത്മ അവാർഡ് തുടങ്ങിയവ ലഭിച്ചു .
എത്സമ്മയാണു ഭാര്യ. മക്കൾ: ബീന(ടീച്ചർ ), നീന (ബാങ്ക് ഓഫീസർ ), ബെന്നി ജോണ്സണ് (മ്യൂസിക് ഡയറക്ടർ, എംഡി ഓഷിൻ ഗ്രീൻ സ്റ്റുഡിയോസ്). മരുമക്കൾ: എൻ .ഐ. ലാലു (കോഓപ്പറേറ്റിവ് ഓഡിറ്റർ ), സുമിൻ ബെന്നി (ടീച്ചർ ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.