കൊച്ചി: സിനിമാനടിക്കുനേരേയുണ്ടായ ക്രൂരമായ അക്രമത്തിനു പിന്നിൽ മാറ്റാരുമില്ലെന്നുള്ള മുഖ്യമന്ത്രിയുടെ മുൻകൂട്ടിയുള്ള പ്രസ്താവന കേസന്വേഷണത്തെ സാരമായി ബാധിക്കുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. പോലീസിന്റെ കേസന്വേഷണം കൂടുതൽ തലങ്ങളിലേക്കു പോകേണ്ടെന്ന ഒരു സന്ദേശം ഇതിലുണ്ടെന്നു ഖേദത്തോടെ പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്രരംഗത്തെ പ്രമുഖർതന്നെ ഈ സംഭവത്തിനു പിന്നിൽ വലിയ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നു പരസ്യമായി പറയുന്പോൾ ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയത് തെറ്റായ കീഴ്വഴക്കമാണുണ്ടാക്കിയിരിക്കുന്നതെന്നും സുധീരൻ പറഞ്ഞു. സംസ്ഥാനത്തു ക്രമസമാധാനവും സ്ത്രീസുരക്ഷയും ഉറപ്പുവരുത്തുന്നതിൽ സർക്കാരിനു ഗുരുതരവീഴ്ച പറ്റിയെന്നാരോപിച്ചു രാജേന്ദ്രമൈതാനിക്കു മുന്നിൽ പി.ടി. തോമസ് എംഎൽഎ നടത്തുന്ന 24 മണിക്കൂർ ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ക്രിമനലുകളും ക്വട്ടേഷൻ സംഘങ്ങളും ചേർന്ന് കേരളത്തിലെ ക്രമസമാധാനനില തകർത്തിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലത്തിൽതന്നെ കൊലപാതക പരമ്പര നടക്കുന്നു. ഈ സർക്കാർ വന്നശേഷം 70 കൊലപാതകങ്ങൾ നടന്നു കഴിഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുംനേരേയുള്ള അക്രമങ്ങൾ നിത്യസംഭവമായി മാറി. കേരളം പ്രാകൃതസമൂഹത്തിലേക്കു തിരിച്ചുപോകുകയാണോയെന്നും സുധീരൻ ചോദിച്ചു.
കേരളത്തിൽ ഒരു നടിക്കുനേരേയുണ്ടായ അക്രമം കേരള സമൂഹത്തെ തന്നെ നാണം കെടുത്തിയ ഒന്നായെന്ന് ഉപവാസസമരത്തിന് ആശംസയർപ്പിച്ചു ടെലിഫോണിലൂടെ സംസാരിച്ച മുതിർന്ന നേതാവ് എ.കെ. ആന്റണി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് അധ്യക്ഷതവഹിച്ചു. പ്രഫ. എം. ലീലാവതി, കെ.വി. തോമസ് എംപി, എംഎൽഎമാരായ വി.ഡി. സതീശൻ, ഹൈബി ഈഡൻ, റോജി എം. ജോൺ, അൻവർ സാദത്ത്, കെ.പി. ധനപാലൻ, ആശാ സനൽ, മനോജ് മൂത്തേടൻ, അബ്ദുൾ മുത്തലിബ്, ഐ.കെ. രാജു, എം. പ്രേമചന്ദ്രൻ, ജോണ്സണ് ഏബ്രഹാം, ജെയ്സണ് ജോസഫ്, ലൂഡി ലൂയിസ്, പി.ജെ. ജോയ്, ജോയ് മാളിയേക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.