തൃശൂർ: വിദ്യാഭ്യാസ രംഗം തകർക്കാൻ ശ്രമിക്കരുതെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. പൈതൃകമായി ക്രൈസ്തവസഭ നല്കിയിട്ടുള്ള വിദ്യാഭ്യാസ സംസ്കാരത്തെ വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവർ തകർക്കാൻ ശ്രമിച്ചാൽ നോക്കിനിൽക്കാനാകില്ലെന്നും മാർ താഴത്ത് പറഞ്ഞു. സെന്റ് തോമസ് കോളജിൽ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
അവകാശങ്ങൾ കവർന്നെടുത്ത് ന്യൂനപക്ഷാവകാശം ബലികഴിക്കുന്നതിനോടു വിട്ടുവീഴ്ച കാണിക്കാനാകില്ലെന്നു സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ വൈസ് ചെയർമാനും തിരുവനന്തപുരം മലങ്കര അതിരൂപത സഹായമെത്രാനുമായ ഡോ. സാമുവേൽ മാർ ഐറേനിയോസ് പറഞ്ഞു.
ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ മുൻ അംഗം ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് ജോഷി വടക്കൻ അധ്യക്ഷത വഹിച്ചു. കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, തൃശൂർ അതിരൂപത കോർപറേറ്റ് മാനേജർ റവ.ഡോ. ആന്റണി ചെമ്പകശേരി, ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ജനറൽ സെക്രട്ടറി സാലു പതാലിൽ, സെക്രട്ടറി ഇ.സി.ജെസി, ട്രഷറർ എം.എൽ.സേവ്യർ തുടങ്ങിയവർ പ്രസംഗിച്ചു.
രാവിലെ സേക്രഡ് ഹാർട്ട് സ്കൂളിൽനിന്നു പ്രകടനമായാണു സമ്മേളന സ്ഥലമായ സെന്റ് തോമസ് കോളജിലേക്ക് അധ്യാപകരെത്തിയത്. റാലിക്കു സി.ടി. വർഗീസ്, പോൾ ജെയിംസ്, ജെയിംസ് കോശി, പി.സി.ആനീസ്, കെ.എഫ്. ബാബു, എ.ഡി. ഷാജു, ബിജു ആന്റണി, ജോഫി മഞ്ഞളി, ഓസ്റ്റിൻ പോൾ, ബാബു ജോസ് തട്ടിൽ, സി.വി. ഡെയ്സി എന്നിവർ നേതൃത്വം നൽകി.
സംസ്ഥാന സർക്കാർ കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ അടിയന്തരമായി പിൻവലിക്കണമെന്നും വേതനം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും കേന്ദ്ര സർക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയം അസഹിഷ്ണുതയുടെയും സങ്കുചിത താത്പര്യങ്ങളുടെയും വേദികളാകാൻ വിദ്യാഭ്യാസ മേഖലയെ അനുവദിക്കരുതെന്നും സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.