കൊച്ചി: പാവങ്ങൾക്കായി ജീവിതം സമർപ്പിച്ചു പ്രേഷിതഭൂമിയിൽ രക്തസാക്ഷിത്വം വരിച്ച ദൈവദാസി സിസ്റ്റർ റാണി മരിയയുടെ ജീവിതം അരങ്ങിലെത്തുന്നു. ‘സിസ്റ്റർ റാണി മരിയ വിമോചനത്തിന്റെ വിശുദ്ധനക്ഷത്രം’ എന്ന നാടകത്തിനു, സിസ്റ്ററിന്റെ ചരമവാർഷികദിനമായ ഇന്നു ജന്മദേശമായ പെരുമ്പാവൂർ പുല്ലുവഴിയിലാണു വേദിയൊരുങ്ങുന്നത്.
എഫ്സിസി സന്യാസിനി സഭാംഗമായ സിസ്റ്റർ റാണി മരിയ മധ്യപ്രദേശിലെ ഇൻഡോർ ഉദയ്നഗർ കേന്ദ്രീകരിച്ചാണു പ്രേഷിതശുശ്രൂഷ നടത്തിവന്നത്. സുവിശേഷവേലയ്ക്കൊപ്പം സാധാരണക്കാർക്കു വിദ്യാഭ്യാസവും തൊഴിലും ലഭ്യമാക്കുന്നതിനു സാമൂഹ്യ ഇടപെടലുകൾക്കും സിസ്റ്റർ റാണി മരിയ നേതൃത്വം നൽകി. ഇതിലുള്ള അമർഷം പ്രദേശത്തെ ജൻമിമാർ പ്രകടിപ്പിച്ചതു 1995 ഫെബ്രുവരി 25നു സിസ്റ്റർ റാണി മരിയയെ ഇല്ലാതാക്കിക്കൊണ്ടായിരുന്നു. ഇൻഡോർ-ഉദയ്നഗർ റൂട്ടിൽ ബസ് യാത്രയ്ക്കിടെ വാടകക്കൊലയാളിയായ സമന്ദർസിംഗായിരുന്നു സിസ്റ്ററിന്റെ ഘാതകൻ.
ഏറെക്കാലത്തെ ജയിൽവാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദർസിംഗ് സിസ്റ്റർ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ച സംഭവം ദേശീയമാധ്യമങ്ങൾവരെ ചർച്ച ചെയ്തിരുന്നു. തങ്ങളുടെ മകളുടെ ഘാതകനെ മകനെപ്പോലെ സ്വീകരിച്ച മാതാപിതാക്കൾ ക്ഷമയുടെ ഉദാത്ത മാതൃകകളായതും ചരിത്രം.
സിസ്റ്ററിന്റെ പ്രേഷിതപ്രവർത്തന വഴികൾ, രക്തസാക്ഷിത്വം, മധ്യപ്രദേശിൽ മിഷനറിയായിരുന്ന സാമിയച്ചന്റെയും സിസ്റ്റർ റാണി മരിയയുടെ സഹോദരി സിസ്റ്റർ സെൽമിയുടെയും ഇടപെടലിലൂടെ സമന്ദർസിംഗിന്റെ മാനസാന്തരം, മാതാപിതാക്കളുമായുള്ള കൂടിക്കാഴ്ച, സിസ്റ്റർ റാണി മരിയയുടെ അദൃശ്യമായ വിശുദ്ധ സാന്നിധ്യം തുടങ്ങിയവ നാടകത്തിൽ ഹൃദ്യമായി ആവിഷ്കരിക്കുന്നു.
എറണാകുളം-അങ്കമാലി അതിരൂപതയുടെ മാധ്യമ വിഭാഗമായ പിൽഗ്രിംസ് കമ്യൂണിക്കേഷനാണു ഒന്നര മണിക്കൂർ ദൈർഘ്യമുള്ള നാടകം അരങ്ങിലെത്തിക്കുന്നത്. മികച്ച അമച്വർ നാടക സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ വിനോദ്കുമാറാണു നാടകത്തിന്റെ രചനയും സംവിധാനവും . പിൽഗ്രിംസ് കമ്യൂണിക്കേഷൻസ് മുൻ ഡയറക്ടറും കണ്ടനാട് ഉണ്ണിമിശിഹാ പള്ളി വികാരിയുമായ ഫാ. തോമസ് നങ്ങേലിമാലിലിന്റേതാണു സഹസംവിധാനവും നിർമാണ നിർവഹണവും. അഭിനയരംഗത്തു ശ്രദ്ധേയയായ ആലീസ് മാത്യുവാണു സിസ്റ്റർ റാണി മരിയയ്ക്കു വേഷപ്പകർച്ച നൽകുന്നത്. റിനി സോജൻ, അരുണ് പാവുന്പ, എം.എസ്. അഷ്റഫ്, സി.വി. ദിനേശ്, ചൊവ്വര ബഷീർ, എ.എച്ച്. ഷാനവാസ്, രജീഷ് പുറ്റാട്, രതീഷ് ഗ്രാംഷി എന്നിവർക്കൊപ്പം പിൽഗ്രിംസ് കമ്യൂണിക്കേഷൻസ് ഡയറക്ടറും കലാകാരനുമായ ഫാ. ജേക്കബ് കോറോത്തും കഥാപാത്രങ്ങളാകും.
ദിൽജിത് എം.ദാസാണു കലാസംവിധാനം. ആര്യ വിനോദ്, അനൂപ് പൂന, ബൈജു സി.ആന്റണി, വി.ആർ. വിഷ്ണു, വിഷ്ണുകുമാർ, ജോമോൻ പത്തിൽ തുടങ്ങിയവർ അരങ്ങൊരുക്കാൻ കൈകോർക്കുന്നു. കണ്ടനാട്, ചെറായി, സൗത്ത് വാഴക്കുളം, അന്പുനാട് ഇടവകകളിലെ യുവതീയുവാക്കളും നാടകത്തിന്റെ അരങ്ങിലും അണിയറയിലുമായുണ്ട്.
ഒരു മാസത്തോളമായി പാതാളം സെന്റ് ജൂഡ്, ഏലൂർ സെന്റ് ആൻസ് പള്ളികളിലായിരുന്നു റിഹേഴ്സൽ ക്യാമ്പ്. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്നലെ റിഹേഴ്സൽ ക്യാന്പ് സന്ദർശിച്ചു.
സിസ്റ്റർ റാണി മരിയയുടെ ചരമവാർഷികദിനമായ ഇന്നു വൈകുന്നേരം 5.30നു പുല്ലുവഴി സെന്റ് തോമസ് പള്ളിയിൽ അനുസ്മരണ ദിവ്യബലിയെത്തുടർന്നാണു നാടകാവതരണം. പള്ളി മൈതാനിയിലൊരുക്കുന്ന ബൃഹത്തായ സ്റ്റേജിലാണു നാടകം അരങ്ങേറുന്നത്. ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ആദ്യ അവതരണം ഉദ്ഘാടനം ചെയ്യും. ദൈവദാസി സിസ്റ്റർ റാണി മരിയയുടെ ജീവിതം ആധാരമാക്കിയുള്ള ആദ്യത്തെ കലാരൂപമാണ് ഈ നാടകം. നാടകരംഗത്തു വൈവിധ്യമാർന്ന സാധ്യതകളെ ഹൃദ്യമായി ആവിഷ്കരിക്കുന്ന ഫാ. തോമസ് നങ്ങേലിമാലിൽ എന്ന വൈദികന്റെ സ്വപ്നസാക്ഷാത്കാരത്തിലേക്കു കൂടിയാണ് ഇന്നു പുല്ലുവഴിയിലെ അരങ്ങുണരുന്നത്.
സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.