മൂവാറ്റുപുഴ: കൃഷിഭൂമിയിൽ രൂക്ഷമാകുന്ന വന്യമൃഗശല്യം സംഘടിതമായി പ്രതിരോധിക്കുമെന്നു ഹൈറേഞ്ച് സംരക്ഷണസമിതി ജനറൽ കണ്വീനർ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ അറിയിച്ചു. ഇന്നലെ മൂവാറ്റുപുഴയിൽ ചേർന്ന രാഷ്ട്രീയേതര കർഷകസംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്.
വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നതുമൂലം പൊറുതിമുട്ടി കർഷകർ ആത്മഹത്യചെയ്യുകയാണ്. പച്ചക്കറി, കിഴങ്ങ് വർഗങ്ങൾ, പഴവർഗങ്ങൾ എന്നിവ കൃഷി ചെയ്യാനാകുന്നില്ല. നിരവധിപ്പേർ ഇതിനോടകം കൃഷി ഉപേക്ഷിച്ചു. ആയിരക്കണക്കിനു ഹെക്ടർ സ്ഥലം ഇതുമൂലം കൃഷിചെയ്യാതെ തരിശായി കിടക്കുകയാണ്. കൃഷിഭൂമി കർഷകന്റേതാണ്. കൃഷി ഭൂമിക്കും കൃഷിക്കും സർക്കാർ പരിരക്ഷ ഉറപ്പാക്കണം. ഇതിനു സത്വരനടപടിയുണ്ടായില്ലെങ്കിൽ കർഷകർ സംഘടിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർബന്ധിതരാകും. നിലവിലുള്ള നിയമങ്ങൾ വന്യജീവികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നതും മനുഷ്യർക്കും കൃഷിയിടങ്ങൾക്കും ഭീഷണിയുണ്ടാക്കുന്നതുമാണ്. ഈ നിയമങ്ങളിൽ പൊളിച്ചെഴുത്ത് അനിവാര്യമാണ്. കൃഷി നശിപ്പിച്ചാൽ അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നില്ല. ഇതിനു മാറ്റമുണ്ടാകണം. വനം സ്വാഭാവിക വനമേഖലയായി തന്നെ നില നിർത്തണം. വന ഭൂമി കുത്തക കന്പനികൾക്ക് പാട്ടത്തിന് കൊടുക്കുന്ന നടപടി അവസാനിപ്പിക്കണം.
ഇതുവഴി സ്വാഭാവിക വനം നശിക്കുകയാണ്. ഇതോടെ വന്യമൃഗങ്ങൾ തീറ്റയും വെള്ളവും തേടി നാട്ടിലേക്കിറങ്ങുകയാണ്.കാട്ടുതീ വ്യാപകമായി പടർന്നുപിടിക്കുകയാണ്. ഇത് ആസൂത്രിതമാണ്. ഇതിനെതിരെ അന്വേഷണമുണ്ടാകണം. വനപാലകർ പ്രദേശവാസികളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം. ഉപയോഗശൂന്യമായ റെയിൽപാളങ്ങൾ ഉപയോഗിച്ച് ഉറപ്പുള്ള സംരക്ഷണവേലി കെട്ടി കൃഷിയിടങ്ങളും ജനവാസമേഖലയും സുരക്ഷിതമാക്കണം.നിലവിലുള്ള സംരക്ഷണ മാർഗങ്ങൾ അപര്യാപ്തമാണ്. വന്യജീവി ശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിന് കർഷക സംഘടനകളുടെ പ്രതിനിധികളായ മാനുവൽ തോമസ്, ജോയി കണ്ണംചിറ, പ്രഫ.ചാക്കോ കാളാംപറന്പിൽ, വി.ടി.പ്രദീപ്കുമാർ, ജോസുകുട്ടി ജെ. ഒഴുകയിൽ എന്നിവരടങ്ങുന്ന അഞ്ചംഗ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.
അടുത്തമാസം യോഗം ചേർന്ന് സർക്കാരിനു സമർപ്പിക്കേണ്ട രൂപരേഖ തയാറാക്കും. സംസ്ഥാനത്തെ 16-ൽ പരം കർഷക സംഘടനകളെ പ്രതിനിധീകരിച്ച് 60-ഓളം പേർ കൂട്ടായ്മയിൽ പങ്കെടുത്തു. ഷെവ. അഡ്വ. വി.സി.സെബാസ്റ്റ്യൻ, വി.ടി.പ്രദീപ്, ജോയി കണ്ണംചിറ, ജോസുകുട്ടി ജെ. ഒഴുകയിൽ, ഫാ.ജോസഫ് പൗവത്ത്, എം.സി. ജോർജ്, ജിനറ്റ് ചാലക്കുടി, ടോമി കഞ്ഞിക്കുഴി, ജോസ് എടപ്പാട്ട് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.