കൊച്ചി: സുപ്രീം കോടതി വിധിയുടെ അന്തസത്ത ഉൾക്കൊള്ളാതെ മദ്യശാലകൾ ജനവാസകേന്ദ്രങ്ങളിലേക്ക് മാറ്റിസ്ഥാപിച്ച് വിധിയെ അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ.
കേരള മദ്യവിരുദ്ധ ഏകോപനസമിതിയും കെസിബിസി മദ്യവിരുദ്ധസമിതിയും എറണാകുളം ടൗണ്‍ഹാളിന് മുന്നിൽ സംഘടിപ്പിച്ച വായ്മൂടിക്കെട്ടി നിൽപ്പുസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ മാറ്റിസ്ഥാപിക്കാനല്ല അടച്ചുപൂട്ടാനാണ് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുള്ളത്. പാതയോരങ്ങളിലെ 500 മീറ്റർ ചുറ്റളവിൽ മദ്യശാലകൾക്ക് പ്രവർത്തനാനുവാദം നൽകരുതെന്നാണ് വിധി.
പുതിയ മദ്യശാലകൾ സ്ഥാപിക്കുന്നതിന് ഏതെല്ലാം നിയമവ്യവസ്ഥ പാലിക്കണമോ അതെല്ലാം മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിനും പാലിക്കേണ്ടതുണ്ട്. നിയമലംഘനം നടത്തുന്നത് ബീവറേജ് കോർപറേഷനാണ്. അതിനുപകരം സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തി ബലപ്രയോഗത്തിലൂടെ മദ്യശാലകൾ സ്ഥാപിക്കുന്നത് പ്രതിഷേധാർഹമാണെന്നും ജസ്റ്റീസ് പറഞ്ഞു.
സുപ്രീംകോടതിയുടെ പാതയോര മദ്യശാലനിരോധനം നിരുപാധികം നടപ്പാക്കുക, തദ്ദേശ ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം അട്ടിമറിക്കാതിരിക്കുക, നിയമം ലംഘിക്കുന്ന മദ്യശാലകളെ ചെറുക്കുന്ന ജനങ്ങളെ പോലീസിനെക്കൊണ്ട് കൈകാര്യം ചെയ്യിപ്പിക്കാതിരിക്കുക, മദ്യവിരുദ്ധ ബോധവത്ക്കരണം തദ്ദേശ ഭരണകൂടങ്ങളെ ഏല്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വായ്മൂടിക്കെട്ടി നിൽപ്പുസമരം സംഘടിപ്പിച്ചത്.
യോഗത്തിൽ ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ചാർളി പോൾ അധ്യക്ഷനായിരുന്നു. ഫാ. ജോർജ് നേരേവീട്ടിൽ, ഫാ. സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ, ഫാ. ആന്റണി അറയ്ക്കൽ, ഫാ. പോൾ കാരാച്ചിറ, ടി.എം. വർഗീസ്, തങ്കച്ചൻ വെളിയിൽ, കെ.എ. പൗലോസ് കാച്ചപ്പിള്ളി, ജോണ്സണ് പാട്ടത്തിൽ, പി.എച്ച്. ഷാജഹാൻ, ഹിൽട്ടണ്‍ ചാൾസ്, എം.ഡി. റാഫേൽ, സിസ്റ്റർ ആൻ, ജയിംസ് കോറന്പേൽ, കെ.വി. ക്ലീറ്റസ്, എം.എൽ. ജോസഫ്, ഫാ. പ്രവീണ്‍ മണവാളൻ, ഫാ വർഗീസ് മുണ്ടയ്ക്കൽ, അജാമളൻ, ബനഡിക്ട് ക്രിസോസ്റ്റം, തോമസുകുട്ടി മണക്കുന്നേൽ, ട്രീസ തോമസ്, ഷൈബി പാപ്പച്ചൻ, സിസ്റ്റർ മരിയൂസ, മേരി സദാനന്ദ പൈ, ഐ.സി. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.