ആലപ്പുഴ: റാണി, ചിത്തിര കായൽ പാടശേഖരങ്ങളെ ജൈവ നെൽവിത്ത് ഉത്പാദനകേന്ദ്രങ്ങളാക്കി മാറ്റാനുള്ള നടപടികൾ സ്വീകരിക്കുമെന്നു കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. കാൽനൂറ്റാണ്ടിനുശേഷം കൃഷിയിറക്കിയ റാണി കായൽ പാടശേഖരത്തെ കൊയ്ത്ത് ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സീഡ് അഥോറിറ്റിയുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ പരിശോധന ഉടൻ നടത്തും.
സംസ്ഥാനത്ത് നെൽവിത്ത് ഉത്പാദനത്തിനായി 3,800 ഹെക്ടർ സ്ഥലത്താണ് കൃഷി ചെയ്തിരുന്നത്. വരൾച്ചമൂലം പലയിടത്തും കൃഷിയിറക്കാനായില്ല. 770 ഹെക്ടറായി ഇതു ചുരുങ്ങി. അടുത്ത സീസണിൽ 10,000 ടണ്‍ നെൽവിത്താണു വേണ്ടത്. നിലവിൽ 3,800 ടണ്‍ മാത്രമാണുള്ളത്. വിത്ത് ലഭ്യമാക്കുന്നതിനായി ദേശീയ സീഡ് അഥോറിറ്റിയുമായി സർക്കാർ കരാർ ഒപ്പിട്ടുകഴിഞ്ഞു.
വരൾച്ച കൃഷിയെയും ഉത്പാദനത്തെയും സാരമായി ബാധിച്ചെന്ന് മന്ത്രി പറഞ്ഞു. വരൾച്ച മൂലം പാലക്കാട് ജില്ലയിൽ 10,000 ഹെക്ടറിൽ കൃഷിയിറക്കാനായിട്ടില്ല. തൃശൂരും ഈ അവസ്ഥയാണ്്. അസാധാരണമായ വിളനഷ്ടമുണ്ടാകുമെന്നാണു കണക്കുകൂട്ടൽ. പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ബന്ധപ്പെട്ട മന്ത്രിമാരെ ഡൽഹിയിലെത്തി കാണും.
സർക്കാർ 15,000 ഏക്കർ സ്ഥലത്ത് പുതുതായി കൃഷിയിറക്കി. 90,000 ഹെക്ടർ സ്ഥലം നിലവിൽ തരിശു കിടക്കുന്നു. ഒരിഞ്ചുഭൂമി പോലും തരിശിടാതെ കൃഷിയിറക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. കൃഷി ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അനുവദിക്കില്ല.
കൃഷി നഷ്ടത്തിലാണെന്ന് പ്രചരിപ്പിച്ച് പുതുതലമുറയെ കൃഷിയിൽനിന്ന് അകറ്റുന്ന പ്രവണത മാറ്റണം. കൃഷിയെ സാമൂഹിക ഉത്തരവാദിത്തമായി കാണണമെന്നും പാടം നികത്തൽ സാമൂഹികവിരുദ്ധ പ്രവർത്തനമാണെന്നും മന്ത്രി പറഞ്ഞു. മണ്ണിന്റെ സാന്പിൾ പരിശോധിച്ച് സൂക്ഷ്മ ലവണങ്ങൾ മനസിലാക്കി ആവശ്യത്തിനുമാത്രം ജൈവവളം ഉപയോഗിക്കുന്നതിന് കർഷകരെ സഹായിക്കാൻ മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിവരുന്നു.
മെത്രാൻകായലിൽ മാർച്ചിൽ വിളവെടുക്കും. ഇവിടെ ഭൂപരിഷ്കരണ നിയമങ്ങൾ ലംഘിച്ച് വ്യാജകന്പനികളുടെ പേരിൽ സ്ഥലം കൈവശം വച്ചിരിക്കുന്നവരിൽനിന്നും പിടിച്ചെടുക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കും. നിലവിൽ സംസ്ഥാനത്തിന്റെ അരി ഉത്പാദനം അഞ്ച് മെട്രിക് ടണ്‍ ആണെന്നും അത് 10 മെട്രിക് ടണ്‍ ആയി ഉയർത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജസ്റ്റീസ് കെ. സുകുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല സജീവ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മധു സി. കൊളങ്ങര, കമലമ്മ ഉദയാനന്ദൻ, ഗ്രാമപഞ്ചായത്തംഗം സുശീല ബാബു, പ്രിൻസിപ്പൽ കൃഷി ഓഫീസർ എ.ജി. അബ്ദുൾ കരീം, പാടശേഖരസമിതി ഭാരവാഹികളായ എ. ശിവരാജൻ, എ.ഡി. കുഞ്ഞച്ചൻ, ജെ. മണി, അഡ്വ. വി. മോഹൻദാസ്, ജോസ് ജോണ്‍, ഡെപ്യൂട്ടി കളക്ടർ സുബൈർ കുട്ടി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എൻ. രമാദേവി എന്നിവർ പ്രസംഗിച്ചു.
ഡ്രോണ്‍സ് (യുഎവി) ഉപയോഗിച്ച് പാടശേഖരത്തിന്റെയും കൃഷിചെയ്യുന്ന സ്ഥലത്തിന്റെയും വിസ്തൃതി കണ്ടെത്തുന്ന സംവിധാനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
റാണിയിൽ 525 ഏക്കറിലാണ് കൃഷിയിറക്കിയത്. 210 ഹെക്ടർ വരുന്ന റാണിയിൽ 1992ലാണ് അവസാനമായി കൃഷിയിറക്കിയത്. 139.10 ഹെക്ടർ നിലം 570 ഭൂവുടമകളുടെ പക്കലാണുള്ളത്. 81.16 ഹെക്ടർ റവന്യൂ ഭൂമിയാണ്. റാണിചിത്തിര കായലുകളുടെ പുറംബണ്ട് 24.75 ലക്ഷം രൂപ മുടക്കി പൈൽ ആൻഡ് സൽബ് ഉപയോഗിച്ച് ബലപ്പെടുത്തിയിരുന്നു. റാണി, ചിത്തിരയിൽ കൃഷിയിറക്കുന്നതിന് സൗകര്യം ഒരുക്കുന്നതിനായി 13-ാം ധനകാര്യ കമ്മീഷനിൽ ഉൾപ്പെടുത്തി 3.69 കോടി രൂപ അനുവദിച്ചിരുന്നു. 90 ലക്ഷം രൂപ മുടക്കിയാണ് ഇരു കായലുകളിലേക്കും വൈദ്യുതിയെത്തിച്ചത്. 2014ൽ ചിത്തിരയിൽ കൃഷിയിറക്കിയിരുന്നു. റാണിക്കായലിൽ 2015ൽ കൃഷിയിറക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും സാങ്കേതികമായ കാരണങ്ങളാൽ നടന്നില്ല. തുടർന്ന് എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷം കൃഷിമന്ത്രി കായൽ സന്ദർശിച്ച് കൃഷിക്കുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.