മൂവാറ്റുപുഴ: കെഎസ്ടിപിയുടെ മേൽനോട്ടത്തിൽ എംസി റോഡിൽ നടന്നു വരുന്ന നിർമാണപ്രവർത്തനങ്ങളിലെ അപാകതകളെക്കുറിച്ചും ക്രമകേടുകളെക്കുറിച്ചും അടിയന്തരമായി അന്വേഷണം നടത്താൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ഉത്തരവിട്ടു. റിപ്പോർട്ട് സമർപ്പിക്കുന്നതിനു പൊതുമരാമത്ത് വകുപ്പ് ചീഫ് ടെക്നിക്കൽ ഇൻസ്പെക്ടറെ മന്ത്രി ചുമതലപ്പെടുത്തി.
നേരത്തെ നിശ്ചയിച്ച അലൈൻമെന്റുകൾ മാറ്റിമറിച്ചും ഓടകളുടെയും കലുങ്കുകളുടെയും നിർമാണം വേണ്ടെന്നു വച്ചും റോഡിനു വേണ്ടി ഏറ്റെടുത്ത സ്ഥലം പൂർണമായും ഉപയോഗപ്പെടുത്താതെയും നിലവിലുള്ള ടാറിംഗിന് മുകളിൽ റീടാറിംഗ് മാത്രം നടത്തി നിർമാണം പൂർത്തീകരിക്കാനുമുളള നീക്കത്തിനെതിരേ മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എ. മുഹമ്മദ് ബഷീർ, കണ്വീനർ കെ.എം. അബ്ദുൾ മജീദ്, സെക്രട്ടറി ടോമി പാലമല എന്നിവർ പൊതുമരാമത്ത് മന്ത്രിക്കു നല്കിയ നിവേദനത്തെത്തുടർന്നാണ് അടിയന്തര അന്വേഷണത്തിന് ഉത്തരവായത്. നിർമാണ ചെലവ് കുറയ്ക്കാനെന്ന വ്യാജേന അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്ന തരത്തിൽ വളവുകൾ നിലനിർത്തിക്കൊണ്ടും ക്രമകേടുകൾ നിറച്ചുമുള്ള നിർമാണ പ്രവർത്തനങ്ങൾക്കെതിരേ യുഡിഎഫ് നേതൃത്വത്തിൽ ബഹുജന ധർണ നടത്തിയ ശേഷമാണ് യുഡിഎഫ് പ്രതിനിധി സംഘം മന്ത്രിക്കു നിവേദനം നൽകിയത്.
നെഹ്റു പാർക്കിനു സമീപത്തു നടന്ന ബഹുജന ധർണയിൽ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എ. മുഹമ്മദ് ബഷീർ അധ്യക്ഷതവഹിച്ചു. യുഡിഎഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ, മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ, ജോയി മാളിയേക്കൽ, വിൻസന്റ് ജോസഫ്, കെ.എം. അബ്ദുൾ മജീദ്, പി.പി. എൽദോസ്, കെ.എം. സലിം , ടോമി പാലമല, പി.എം. അമീർ അലി, കെ.എം. പരീത്, ജോസ് പെരുന്പിള്ളിക്കുന്നേൽ എ. അബൂബക്കർ, എ.കെ. നാരായണൻ, പി.ആർ. നീലകണ്ഠൻ എന്നിവർ പ്രസംഗിച്ചു.
തുടർന്നുള്ള നിർമാണ പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ അല്ലാത്തപക്ഷം നിർമാണ പ്രവർത്തനം തടയുന്നതുൾപ്പെടെയുള്ള സമരങ്ങൾക്കു രൂപം നല്കുന്നതിനും യുഡിഎഫ് തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.