തിരുവനന്തപുരം: സംസ്ഥാനത്തു വരൾച്ച രൂക്ഷമാകുന്ന സാഹചര്യത്തിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും കൃഷി മന്ത്രി വി.എസ്. സുനിൽകുമാറും എല്ലാ ജില്ലകളിലും നേരിട്ടു പോയി സ്ഥിതി ഗതികൾ വിലയിരുത്തും. കുടിവെള്ളം വിതരണം ചെയ്യുന്നതിനാവശ്യമായ നടപടികൾ ഉൗർജിതമാക്കുന്നതിനും കൃഷി നാശം വിലയിരുത്തുന്നതിനും ശുദ്ധജല പ്രശ്നത്തിനു പരിഹാരം കാണുന്നതിനുമാണു മന്ത്രിമാർ എല്ലാ ജില്ലകളും സന്ദർശിക്കുന്നത്.
ഇതോടൊപ്പം വരൾച്ച നേരിടുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുന്നതിനായി ഇന്നു ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ജില്ലാ കളക്ടർമാരുമായി വീഡിയോ കോണ്‍ഫറൻസ് നടത്തും.
മന്ത്രിമാരുടെ സന്ദർശനം ഈ മാസം അവസാനവും അടുത്ത മാസം ആദ്യവുമായി പൂർത്തിയാക്കും. ജില്ലകളിൽ വരൾച്ച നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാനായി മന്ത്രിമാരെ ചുമതലപ്പെടുത്തി. ജില്ലയും ചുമതലയുള്ള മന്ത്രിമാരും. തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രൻ, കൊല്ലം: ജെ.മേഴ്സിക്കുട്ടിയമ്മ, പത്തനംതിട്ട: മാത്യു ടി.തോമസ്, ആലപ്പുഴ: ജി.സുധാകരൻ, ഇടുക്കി:എം.എം.മണി, കോട്ടയം: കെ.രാജു, എറണാകുളം:സി. രവീന്ദ്രനാഥ്, തൃശൂർ: എ.സി.മൊയ്തീൻ, മലപ്പുറം:കെ.ടി.ജലീൽ, കോഴിക്കോട്:ടി.പി.രാമകൃഷ്ണൻ, പാലക്കാട്:എ.കെ.ബാലൻ, വയനാട്:എ.കെ.ശശീന്ദ്രൻ, കണ്ണൂർ:കെ.കെ. ശൈലജ, കാസർഗോഡ്: ഇ.ചന്ദ്രശേഖരൻ.
വരൾച്ച രൂക്ഷമായ ശേഷം കേന്ദ്ര സംഘത്തെ അയയ്ക്കുന്നതിന് ആവശ്യപ്പെട്ടാൽ മതിയെന്നാണു തീരുമാനം.
ഇപ്പോൾ കേന്ദ്ര സംഘം വന്നാൽ സ്ഥിതി അത്ര ഗുരുതരമല്ലെന്നു റിപ്പോർട്ട് നൽകാൻ സാധ്യതയുണ്ട്.
സംസ്ഥാനത്തു കഴിഞ്ഞ ജൂണ്‍ മുതൽ സെപ്റ്റംബർ വരെ പെയ്യേണ്ടിയിരുന്ന കാലവർഷത്തിൽ 34 ശതമാനവും ഒക്ടോബർ മുതൽ ഡിസംബർ വരെ ലഭിക്കേണ്ടിയിരുന്ന തുലാവർഷവും പ്രതീക്ഷിച്ചതിനെക്കാൾ 62 ശതമാനവും കുറവാണു ലഭിച്ചത്.
ഈ സാഹചര്യത്തിലാണു കഴിഞ്ഞ ഒക്ടോബർ 28നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ ദുരന്ത നിവാരണ അഥോറിറ്റി യോഗം സംസ്ഥാനത്തെ എല്ലാ ജില്ലകളെയും വരൾച്ച ബാധിതമായി പ്രഖ്യാപിച്ചത്. തുടർന്നു ജില്ലാ കളക്ടർമാർക്ക് 26 ഇന മാർഗ നിർദേശ രേഖ നൽകി. ഭൂഗർഭ ജലത്തിന്റെ ഉപയോഗം 75 ശതമാനം കുറയ്ക്കണമെന്നു ഭൂഗർഭ ജല വകുപ്പിനു നിർദേശം നൽകിയിട്ടുണ്ട്.
പാൽ ഉൽപാദനത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള കുറവു പരിഗണിച്ചു കന്നുകാലികൾക്കു ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനു മൃഗസംരക്ഷണ വകുപ്പുമായി ചേർന്നു കാറ്റിൽ ക്യാമ്പുകൾ സംസ്ഥാനത്തുടനീളം ആരംഭിക്കും. ശുദ്ധജല കിയോസ്ക്കുകൾക്ക് 20 കോടിയോളം രൂപ നീക്കിവച്ചിട്ടുണ്ട്. 11,210 ശുദ്ധജല കിയോസ്ക്കുകളാണ് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.