കൊച്ചി: വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ എയ്ഡഡ് മാനേജ്മെന്റുകളെ വിശ്വാസത്തിലെടുക്കാനും പരിഗണിക്കാനും സർക്കാരുകൾ തയാറാവണമെന്ന് ഇന്റർ ചർച്ച് കൗണ്‍സിൽ പ്രസിഡന്റും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഇന്ന് ആരംഭിക്കുന്ന സഭൈക്യവാര പ്രവർത്തനങ്ങളും പ്രാർഥനകളും കൂടുതൽ അർഥപൂർണമാക്കി, സഭകൾ തമ്മിലുള്ള ആത്മീയമായ ഐക്യം വളർത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്റർ ചർച്ച് കൗണ്‍സിലിന്റെ നേതൃത്വത്തിൽ എറണാകുളം പിഒസിയിൽ നടന്ന കേരളത്തിലെ വിവിധ ക്രൈസ്തവസഭകളുടെ മേലധ്യക്ഷൻമാരുടെ സമ്മേളനത്തിലെ തീരുമാനങ്ങളും നിലപാടുകളും വിശദീകരിച്ചുകൊണ്ടുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കർദിനാൾ.
കുടുംബങ്ങളിൽ മൂല്യങ്ങളുടെയും വിശ്വാസത്തിന്റെയും ധാർമികതയുടെയും പ്രോത്സാഹനത്തിനു ക്രൈസ്തവസഭകൾ കൈകോർത്തുള്ള പ്രവർത്തനങ്ങൾക്കു രൂപം നൽകേണ്ടതുണ്ട്. കുടുംബശിഥിലീകരണത്തിനെതിരെ ജാഗ്രതയുള്ള നടപടികൾ വേണം. തൊഴിലിനും പഠനത്തിനും വിദേശങ്ങളിലേക്കു പോകുന്നവർക്ക് അജപാലന ശുശ്രൂഷ ലഭിക്കുന്നതിന് ആവശ്യമായ കരുതലുകൾ ആവശ്യമാണ്. വിശ്വാസത്തിന്റെ തകർച്ചയ്ക്കെതിരെ ജാഗ്രത വേണം. അജപാലന ശുശ്രൂഷയിൽ കുടുംബങ്ങൾക്കു പ്രഥമ പരിഗണന നൽകണം.
കുടുംബപ്രാർഥന ക്രൈസ്തവ കുടുംബങ്ങളുടെ കൂട്ടായ്മയ്ക്ക് അത്യന്താപേക്ഷിതമാണ്. യുവജനങ്ങളെ കുടുംബത്തിന്റെയും സഭയുടെയും സമൂഹത്തിന്റെയും അവിഭാജ്യഘടകമായി കാണത്തക്ക തരത്തിൽ അജപാലന സംവിധാനങ്ങൾ ക്രമപ്പെടുത്തണം. വ്യക്തികളുടെയും കുടുംബങ്ങളുടെയും ശിഥിലീകരണത്തിന് ഇടയാക്കുന്ന ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരേ കുടുംബതലം മുതൽ ബോധവ്തകരണ പരിപാടികൾ അനിവാര്യമാണ്.
കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (കെഇആർ) ഏകപക്ഷീയമായി ഭേദഗതി ചെയ്ത നടപടി അംഗീകരിക്കാനാവില്ല. 2014-15ൽ അനുവദിച്ച ഹയർ സെക്കൻഡറി സ്കൂളുകളിലെയും ബാച്ചുകളിലെയും അധ്യാപക-അനധ്യാപക നിയമനങ്ങൾ ഉടൻ അംഗീകരിച്ച് അധ്യാപകർക്ക് വേതനം ലഭ്യമാക്കാനും സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. എയ്ഡഡ്, സ്വാശ്രയ കോളുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കില്ലെന്ന സർക്കാർ നിലപാട് പുനപരിശോധിക്കണം. സ്വയംഭരണ കോളജുകളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന നടപടികളിൽ നിന്നു സർവകലാശാലകൾ പിൻമാറണം. 2012- 13 ൽ എയ്ഡഡ് കോളജുകളിൽ അനുവദിച്ച കോഴ്സുകൾക്ക് അധ്യാപകരെ നിയമിക്കാനുള്ള നടപടികൾ വേഗത്തിലാക്കണം. കേരളത്തിലെ മാനേജ്മെന്റ് വിദ്യാർഥികൾക്ക് അഖിലേന്ത്യാ പ്രവേശന പരീക്ഷയായ സി മാറ്റ് യോഗ്യതാ പരീക്ഷയായി പുനസ്ഥാപിക്കണം. ഭീകരർ ബന്ദിയാക്കിയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള സർക്കാർ നടപടികൾ വേഗത്തിലാക്കണം. ഫാ. ഉഴുന്നാലിലിനായി വിശ്വാസി സമൂഹം നിരന്തരമായി പ്രാർഥിക്കണമെന്നും ഇന്റർ ചർച്ച് കൗണ്‍സിൽ യോഗം ആവശ്യപ്പെട്ടു.
സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
കൽദായ സഭ മെത്രാപ്പോലീത്ത മാർ അപ്രേം, കെസിബിസിയുടെയും കെആർഎൽസിബിസിയുടെയും പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യം, യാക്കോബായ സഭ മെത്രാപ്പോലീത്തമാരായ ഏബ്രഹാം മാർ സേവേറിയോസ്, മാത്യൂസ് മാർ അന്തിമോസ് , ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പെരുന്തോട്ടം, തോമസ് മാർ കൂറിലോസ്, യൂഹോനോൻ മാർ ക്രിസോസ്റ്റം, മാർ ഔഗേൻ കുര്യാക്കോസ്, ബിഷപ്പുമാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ തോമസ് ചക്യത്ത്, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ റാഫേൽ തട്ടിൽ, മാർ ജോസ് പുത്തൻവീട്ടിൽ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഏബ്രഹാം മാർ ജൂലിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, യൂഹാനോൻ മാർ ജോസഫ്, ഇന്റർ ചർച്ച് കൗണ്‍സിൽ സെക്രട്ടറി റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിൽ, കെസിബിസി വക്താവ് റവ.ഡോ. വർഗീസ് വള്ളിക്കാട്ട്, സീറോ മലബാർ സഭ ഔദ്യോഗികവക്താവ് റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. പോൾ മാടശേരി, ഓർത്തഡോക്സ് സഭയുടെ പ്രതിനിധി ഫാ. എഡ്വിൻ ഫെർണാണ്ടസ്, ഡോ. എഡ്വേർഡ് എടേഴത്ത്, മാർത്തോമാ സഭാ ട്രസ്റ്റി അഡ്വ. പ്രകാശ് തോമസ്, ട്രഷറർ അനീഷ് പുന്നൻ പീറ്റർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.