കണ്ണൂർ: തറികളുടെയും തിറകളുടെയും നാട്ടിൽ കലയുടെ പൂമരമൊരുങ്ങി. ഇനി കാത്തിരിപ്പില്ല. കലാപ്രതിഭകളെ വരവേല്ക്കാനുള്ള അവസാനവട്ട തയാറെടുപ്പുകൾ മാത്രം.57-ാമതു സംസ്ഥാന സ്കൂൾ കലോത്സവത്തിനു നാളെ അരങ്ങുണരുന്നതോടെ കണ്ണൂരിന് ഇനി ഉറക്കമില്ലാത്ത ഏഴു രാപ്പകലുകൾ. നാളെ രാവിലെ 9.30 ന് മുഖ്യവേദിയായ പോലീസ് മൈതാനിയിൽ വിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ പതാക ഉയർത്തുന്നതോടെ കൗമാരപ്രതിഭകളുടെ കലാനിപുണത മാറ്റുരയ്ക്കപ്പെടുന്ന കലാമാമാങ്കത്തിനു തുടക്കമാകും. വൈകുന്നേരം നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിൽ പ്രശസ്ത ഗായിക കെ.എസ്.ചിത്ര വിശിഷ്ടാതിഥിയായിരിക്കും. പഴയകാല കലോത്സവ പ്രതിഭയായ ചിത്രയെ ചടങ്ങിൽ ആദരിക്കും.
സ്വാഗതഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. 57 ാമതു കലോത്സവത്തെ പ്രതിനിധീകരിച്ചു 57 സംഗീത അധ്യാപകർ സ്വാഗതഗാനം ആലപിക്കും. ഉദ്ഘാടനത്തിനു മുന്നോടിയായി ഉച്ചകഴിഞ്ഞു 2.30ന് സെന്റ് മൈക്കിൾസ് ആഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളിൽനിന്നും ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയിൽ കണ്ണൂരിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ഫ്ളോട്ടുകൾ അണിനിരക്കും. ഏഴുദിവസമായി നടക്കുന്ന കലോത്സവത്തിൽ 20 വേദികളിലായി 232 ഇനങ്ങളിൽ മത്സരം നടക്കും. 12,000 പ്രതിഭകളാണു മാറ്റുരയ്ക്കുന്നതെന്നു സംഘാടക സമിതി ചെയർമാൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു. 2.10 കോടി രൂപയാണു കലോത്സവത്തിന്റെ ആകെ ബജറ്റ്. കഴിഞ്ഞ തവണത്തേക്കാൾ 11 ലക്ഷംരൂപ കൂടുതലാണിത്.
ഹൈസ്കൂൾ-89, ഹയർസെക്കൻഡറി-105, അറബിക് കലോത്സവം-19, സംസ്കൃതോത്സവം-19 എന്നിങ്ങനെയാണ് മത്സരയിനങ്ങൾ. ഇതിൽ 177 ഇനങ്ങൾ വ്യക്തിഗതമായും 55 ഇനങ്ങളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലുമാണു മത്സരങ്ങൾ. 50 സ്റ്റേജിതര ഇനങ്ങളും 172 സ്റ്റേജ് ഇനങ്ങളും നടക്കും. 600 ൽപരം വിധികർത്താക്കളാണുള്ളത്. മത്സരങ്ങൾ നിയന്ത്രിക്കുന്നതിനു 850 അധ്യാപകരെ പരിശീലിപ്പിച്ചു ചുമതലപ്പെടുത്തിയിട്ടുണ്ട്.
സമാപന സമ്മേളനം 22 ന് വൈകുന്നേരം നാലിനു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലാണ് ഊട്ടുപുര. പ്രമുഖ പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഊട്ടുപുര പ്രവർത്തിക്കുക. ദിവസവും 15,000 പേർക്ക് ഉച്ചഭക്ഷണവും 10,000 പേർക്കു വീതം പ്രഭാത, സായാഹ്ന ഭക്ഷണവും അത്താഴവും ഒരുക്കും.
||സംസ്ഥാന സ്കൂൾ കലോത്സവം: നടത്തിപ്പും വിധിനിർണയവും വിജിലൻസ് നിരീക്ഷിക്കും||
തിരുവനന്തപുരം: സ്കൂൾ കലോത്സവങ്ങളിലെ അപ്പീലുകൾ നീതിപൂർവകമായി തീർപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസവകുപ്പിനു മുഖ്യമന്ത്രി നിർദേശം നൽകി. കലോത്സവവേദികളിലെ കൈയാങ്കളി ഇല്ലാതാക്കാൻ ഫലവത്തായ നിർദേശങ്ങളും മാർഗരേഖകളും നടപ്പാക്കണമെന്നു വിദ്യാഭ്യാസ മന്ത്രിക്കും നിർദേശം നൽകി.
ജില്ലാ-സംസ്ഥാന സ്കൂൾ കലോത്സവങ്ങളുടെ നടത്തിപ്പും വിധിനിർണയവുമെല്ലാം നിരീക്ഷിക്കാൻ വിജിലൻസ് വകുപ്പ് ഡയറക്ടറോടും നിർദ്ദേശിച്ചിട്ടുണ്ട്.സ്കൂൾ കലോത്സവവേദികളിൽ തഴയപ്പെട്ട നർത്തകി മുഖ്യമന്ത്രിക്ക് എഴുതിയ കത്താണ് ഈ ഉത്തരവുകൾ നൽകാൻ പ്രേരണയായത്. കത്ത് ലഭിച്ച മുഖ്യമന്ത്രി കുട്ടിയെ നേരിൽ കാണാൻ ക്ഷണിക്കുകയും ചെയ്തു. തിരുവനന്തപുരം നാലാഞ്ചിറ സെന്റ് ജോണ്സ് മോഡൽ ഹയർ
സെക്കൻഡറി സ്കൂളിലെ ഐ.എസ്. അനർഘ എന്ന കുട്ടിയുടെ പരാതി നേരിട്ടു കേൾക്കാനാണു മുഖ്യമന്ത്രി കുട്ടിയെ വിളിച്ചുവരുത്തിയത്.
സബ്ജില്ലാ കലോത്സവത്തിൽ കേരളനടനത്തിന് ഒന്നാം
സ്ഥാനവും എ ഗ്രേഡും ലഭിച്ച കുട്ടിക്ക് ജില്ലാ കലോത്സവത്തിൽ അംഗീകാരം നിരസിച്ചുവെന്നും സ്ഥാനവും ഗ്രേഡും നൽകുന്നതു കലോത്സവ മാഫിയയുടെ താല്പര്യമനുസരിച്ചു മാത്രമാണെന്നുമാണ് അനർഘ മുഖ്യമന്ത്രിയോടു വിശദീകരിച്ചത്.
കഴിഞ്ഞ വർഷത്തെ ജില്ലാകലോത്സവത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം അനർഘക്കു ലഭിച്ചിരുന്നു. അപ്പീൽ നൽകിയെങ്കിലും നിരസിക്കപ്പെട്ടു. എന്നാൽ, ലോകായുക്തയുടെ ഉത്തരവിലൂടെ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനായ കുട്ടിക്ക് എ ഗ്രേഡോടെ രണ്ടാം സ്ഥാനം ലഭിച്ചു.
ഇതിൽ നീസരമുണ്ടായ ചില തത്പര വ്യക്തികൾ വരുംവർഷം സബ്ജില്ലയിലേ നുള്ളിക്കളയുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും ഈ വർഷം അത് പ്രാവർത്തികമായെന്നും പരാതിക്കാരി മുഖ്യമന്ത്രിയോടു പറഞ്ഞു.
വിധിനിർണയത്തിലും അപ്പീലുകളിലും കലോത്സവ മാഫിയ സജീവമായി പ്രവർത്തിക്കുന്നുവെന്നതിന്റെ തെളിവുകളും കുട്ടി ഹാജരാക്കി. ഈ വർഷം ജില്ലാകലോത്സവത്തിൽ കേരളനടനത്തിലും കുച്ചുപ്പുടിയിലും താൻ പിന്തള്ളപ്പെട്ടത് അട്ടിമറിയിലൂടെയാണെന്നും കുട്ടി സങ്കടപ്പെട്ടു.
ഒന്നേകാൽ വയസുള്ളപ്പോൾ അച്ഛനും അമ്മയും നഷ്ടപ്പെട്ട അനർഘയെ വളർത്തുന്നത് അമ്മാവനായ പി. രാധാകൃഷ്ണൻ നായരാണ്. നാലാഞ്ചിറയിൽ ഓട്ടോ ഡ്രൈവറായ ഇദ്ദേഹം അനർഘയെ തന്റെ രണ്ടു പെണ്മക്കൾക്കൊപ്പം വളർത്തി പഠിപ്പിക്കുകയാണ്.
പഠനത്തിലും നൃത്തത്തിലും ഏറെ മികവു കാണിക്കുന്ന ഈ കുട്ടിയുടെ പഠനച്ചെലവ് പോലും താങ്ങാനാവാത്ത ഇദ്ദേഹത്തിന് ഓരോ ഇനത്തിലും പണം അടച്ച് അപ്പീലുകൾ ഫയൽ ചെയ്യാനാകുന്നില്ല.
കുട്ടിയെ മത്സരവേദിയിൽ നിന്ന് ഒഴിവാക്കാനേ കഴിയൂ എന്നും കുട്ടിയിലെ നർത്തകിയെ ഇല്ലാതാക്കാനാവില്ലെന്നും മറുപടി നൽകിയാണ് മുഖ്യമന്ത്രി അനർഘയെ ആശ്വസിപ്പിച്ചത്.
||സ്കൂൾ കലോത്സവം: മികച്ച നടനും നടിക്കും പി.ജെ. ആന്റണി അവാർഡ്||
കണ്ണൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽ നാടകമത്സരത്തിലെ മികച്ച നടനും നടിക്കും ഭരത് പി.ജെ. ആന്റണി നാടക അഭിനയ പ്രതിഭാ അവാർഡ് നൽകും.1000 രൂപയുടെ നാടകസംബന്ധമായ പുസ്തകങ്ങളും ഡിവിഡികളും മണികണ്ഠൻ കിഴക്കൂട്ട് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. കലോത്സവ മീഡിയാ സെന്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് കെ.ടി. ശശി, ചാക്കോ ഡി. അന്തിക്കാട്, ഇ.എം. ഷാഫി, ജമാൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
||സ്വർണക്കപ്പിനു കണ്ണൂരിൽ ഉജ്വല വരവേൽപ്പ്||
കണ്ണൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയികളാകുന്ന ജില്ലയ്ക്കു സമ്മാനിക്കാനുള്ള 117.5 പവനിൽ തീർത്ത സ്വർണക്കപ്പ് കണ്ണൂരിലെത്തിച്ചു. ജില്ലാ അതിർത്തിയായ മാഹിപ്പാലത്തിൽ സംഘാടക സമിതി ഭാരവാഹികൾ ചേർന്നാണ് സ്വർണക്കപ്പ് സ്വീകരിച്ചത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ട്രോഫി കമ്മിറ്റി ചെയർമാൻ സി. കൃഷ്ണൻ എംഎൽഎ, എ.എൻ. ഷംസീർ എംഎൽഎ, മേയർ ഇ. പി. ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, തലശേരി മുനിസിപ്പൽ ചെയർമാൻ സി.കെ. രമേശൻ, ഡിപിഐ കെ.വി. മോഹൻകുമാർ, എഡിപിഐ ജെസി ജോസഫ്, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ ചേർന്നു വരവേല്പു നൽകി. സൈദാർ പള്ളി, തലശേരി പഴയ ബസ് സ്റ്റാൻഡ്, കൊടുവള്ളി, മുഴപ്പിലങ്ങാട്, എടക്കാട്, ചാല ബൈപ്പാസ്, താഴെചൊവ്വ, മേലെചൊവ്വ, കാൾടെക്സ്, കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. തുടർന്നു കണ്ണൂർ ട്രഷറിയിലെ ലോക്കറിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.