വീട്ടമ്മയെ കൊലപ്പെടുത്തി പുഴയിൽ തള്ളിയെന്നു സൂചന
Friday, December 9, 2016 4:04 PM IST
അടിമാലി: കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തി പുഴയിൽ തള്ളിയതായി സൂചന. സംഭവത്തിൽ കാമുകനെയും സുഹൃത്തിനെയും ഒരു മാസത്തിനു ശേഷം പോലീസ് പിടികൂടി. മുനിയറ തിങ്കൾക്കാട് പൊന്നിടുത്തുംപാറയിൽ ബാബുവിന്റെ ഭാര്യ സാലു(42)വിനെ കൊലപ്പെടുത്തി പുഴയിൽ തള്ളിയെന്നാണു കേസ്.

ഉപ്പുതറ കരുന്തരുവി എസ്റ്റേറ്റ് ലയത്തിൽ താമസക്കാരനായ പാസ്റ്റർ സലിൻ(42), തമിഴ്നാട് ഉത്തമപാളയം സ്വദേശി ജെയിംസ് എന്നിവരെയാണ് അടിമാലി സിഐ ടി.യു.യൂനസിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ നവംബർ നാലിനു രാത്രി 11.30ഓടെ കാറിൽ വച്ചു സാലുവിനെ കൊലപ്പെടുത്തിയ ശേഷം കുമളിക്കു സമീപം തമിഴ്നാട് അതിർത്തിയായ ഇരച്ചിൽപ്പാലത്തു പുഴയിൽ തള്ളിയെന്നു പ്രതികൾ പോലീസിനോടു സമ്മതിച്ചെന്നാണ് ലഭിക്കുന്ന വിവരം.

പോലീസ് പറയുന്നതിങ്ങനെ: നവംബർ മൂന്നുമുതൽ സാലുവിനെ കാണാനില്ലെന്നു കാണിച്ചു ഭർത്താവ് ബാബു, വെള്ളത്തൂവൽ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്. മൂന്നു വർഷമായി സലിനും സാലു

വും പ്രണയത്തിലായിരുന്നു. സലിനിൽനിന്നു രണ്ടു ലക്ഷം രൂപ സാലു വാങ്ങിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ബന്ധം വീട്ടിലറിയിക്കുമെന്നു ഭീഷണിപ്പെടുത്തി. ഇതെത്തുടർന്നുള്ള വൈരാഗ്യമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണു സൂചന.


നവംബർ ഒന്നിനു തമിഴ്നാട് ഉത്തമപാളയത്തെത്തിയ സലിൻ ജെയിംസുമായി ചേർന്നു കൊലപാതക പദ്ധതി തയാറാക്കി. മൂന്നാം തീയതി ബന്ധുവിന്റെ കാറിൽ സലിൻ സാലുവിനെയും കൂട്ടി ഉത്തമപാളയത്തെത്തി. അന്ന് അവിടെ തങ്ങിയ ശേഷം പിറ്റേന്നു ജയിംസിനെയും ഒപ്പം കൂട്ടി കുമളിയിലേക്കു തിരിച്ചു. രാത്രി 11.30ഓടെ ഇരച്ചിൽപ്പാലത്തിനു സമീപമെത്തിയപ്പോൾ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി.

കാണാതായെന്ന പരാതി കിട്ടിയതിനെത്തുടർന്നു സാലുവിന്റെ ഫോൺ കോളുകൾ പരിശോധിച്ചതോടെയാണു പ്രതികളെക്കുറിച്ചു സൂചന കിട്ടിയത്.

പ്രതികളുടെ മൊഴിപ്രകാരം സംഭവസ്‌ഥലത്തിനു സമീപം പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെടുക്കാനായിട്ടില്ല ലോവർ പെരിയാറിൽനിന്നു നിരൊഴുക്ക് നിർത്തിവച്ച ശേഷം തെരച്ചിൽ നടത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി സംഭവസ്‌ഥലം സന്ദർശിക്കും. പ്രതികളെ ഇന്നു രാവിലെ അടിമാലി പോലീസ് സ്റ്റേഷനിൽ ഹാജരാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.