ജേക്കബ് തോമസിനെതിരേ സിബിഐ അന്വേഷണം വേണമെന്ന ഹർജി തള്ളി
ജേക്കബ് തോമസിനെതിരേ സിബിഐ അന്വേഷണം വേണമെന്ന ഹർജി തള്ളി
Thursday, December 8, 2016 4:18 PM IST
കൊച്ചി: സർവീസിൽനിന്ന് അവധിയെടുത്തു സ്വകാര്യസ്‌ഥാപനത്തിൽ ജോലി നോക്കിയ സംഭവത്തിൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരേ സിബിഐ അന്വേഷണം വേണമെന്ന പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. കൂത്തുപറമ്പ് സ്വദേശി സത്യൻ നരവൂർ നൽകിയ ഹർജിയാണു തള്ളിയത്.

ജേക്കബ് തോമസിനോടുള്ള വ്യക്‌തിവൈരാഗ്യം തീർക്കാൻ വേണ്ടിയുള്ള ഹർജിയാണിതെന്ന സർക്കാരിന്റെ വാദത്തിൽ കഴമ്പുണ്ടെന്നു കണ്ടാണു കോടതിയുടെ തീരുമാനം.

ഏതെങ്കിലും തരത്തിൽ കുറ്റകൃത്യം ചെയ്തെന്നോ ക്രമക്കേട് കാട്ടിയെന്നോ ഹർജിയിൽനിന്നു വ്യക്‌തമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ജേക്കബ് തോമസിനെതിരേ അന്വേഷണം നിലവിലില്ല. ഈ വിഷത്തിൽ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം ആവശ്യമില്ലെന്നും ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.

കെടിഡിഎഫ്സിയുടെ എംഡിയായിരിക്കേ ജേക്കബ് തോമസ് ഗവേഷണത്തിനായി അവധിയെടുത്തു കൊല്ലത്തെ ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ജോലി ചെയ്തെന്നും ഓണറേറിയം കൈപ്പറ്റിയെന്നുമായിരുന്നു ആക്ഷേപം.

സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ സ്വകാര്യസ്‌ഥാപനത്തിൽ ജോലി നോക്കുകയും ഓണറേറിയം കൈപ്പറ്റുകയും ചെയ്ത നടപടി വിജിലൻസ് പരിശോധിച്ചിരുന്നു.


എന്നാൽ ജേക്കബ് തോമസ് കൈപ്പറ്റിയ പണം മുഴുവൻ തിരികെ നൽകിയ സാഹചര്യത്തിൽ നടപടി വേണ്ടെന്ന നിലപാടാണു സർക്കാർ സ്വീകരിച്ചത്. ഇതിനെയാണു ഹർജിക്കാരൻ ചോദ്യം ചെയ്തത്.

അച്ചടക്ക നടപടിയെന്നതു തൊഴിൽദാതാവും തൊഴിലാളിയും തമ്മിലുള്ള വിഷയമാണെന്നും പുറത്തുള്ളവരുടെ താല്പര്യം ഇക്കാര്യത്തിൽ പരിഗണിക്കേണ്ടെന്നുമുള്ള സുപ്രീം കോടതിയുടെ നിർദേശം കണക്കിലെടുത്തു ഹർജി അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്‌തമാക്കി.

ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കേ പൊന്നാനി പോർട്ടിനു സമീപത്തെ മണ്ണെടുപ്പുമായി ബന്ധപ്പെട്ടു ഹർജിക്കാരനെതിരേ നടപടിയെടുത്തിരുന്നു.

ഇതിലുള്ള വൈരാഗ്യം നിമിത്തം ഹർജിക്കാരൻ ജേക്കബ് തോമസിനെതിരേ പരാതികളുമായി പിന്തുടരുകയാണെന്നു സർക്കാർ കോടതിയിൽ വാദിച്ചിരുന്നു. ഹർജിയുടെ സ്വഭാവം നോക്കിയാൽ സർക്കാരിന്റെ വാദം തള്ളിക്കളയാനാവില്ലെന്നും പൊതുതാത്പര്യ ഹർജിയെന്ന നിലയിൽ നൽകിയ സ്വകാര്യ ഹർജിയാണിതെന്നും ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.