നോട്ട് അസാധുവാക്കിയതിനുശേഷം കേരളത്തിൽനിന്നുള്ള ബാങ്ക് നിക്ഷേപം 40,000 കോടി
നോട്ട് അസാധുവാക്കിയതിനുശേഷം കേരളത്തിൽനിന്നുള്ള ബാങ്ക് നിക്ഷേപം 40,000 കോടി
Wednesday, December 7, 2016 4:35 PM IST
തിരുവനന്തപുരം: രാജ്യത്ത് 500 രൂപ, 1000 രൂപ നോട്ടുകൾ റദ്ദാക്കിയതിനു ശേഷം കേരളത്തിൽ നിന്നു വിവിധ ബാങ്കുകൾക്കു ലഭിച്ച നിക്ഷേപം 40,000 കോടി രൂപയായി ഉയർന്നു. കേരളത്തിന്റെ സ്വന്തം ബാങ്ക് എന്നറിയപ്പെടുന്ന എസ്ബിടിക്കാണു കൂടുതൽ നിക്ഷേപം ലഭിച്ചത്. എസ്ബിടിക്ക് ചൊവ്വാഴ്ച വൈകുന്നേരം വരെ കേരളത്തിലെ വിവിധ ബ്രാഞ്ചുകളിലായി 11,600 കോടി രൂപ നിക്ഷേപമായി ലഭിച്ചു. റദ്ദാക്കിയ നോട്ടുകൾ മാറിയ ഇനത്തിൽ 689 കോടി രൂപയും എസ്ബിടി അക്കൗണ്ടുകളിലെത്തി.

മറ്റു ബാങ്കുകളിലും നിക്ഷേപം വൻതോതിൽ എത്തിച്ചേർന്നിട്ടുണ്ട്. എസ്ബിഐയിൽ 5,500 കോടി രൂപയും നിക്ഷേപമായി ലഭിച്ചു. അസാധു നോട്ട് എസ്ബിഐ വഴി മാറ്റിവാങ്ങിയത് 133 കോടി രൂപയുടേതായിരുന്നു. ഫെഡറൽ ബാങ്കിന് 5175 കോടി രൂപയാണ് നിക്ഷേപ ഇനത്തിൽ ലഭിച്ചത്. 143 കോടി രൂപയുടെ റദ്ദാക്കിയ നോട്ടും മാറ്റി നൽകിയെന്നാണു സംസ്‌ഥാനതല ബാങ്കേഴ്സ് അവലോകന സമിതിയുടെ വിലയിരുത്തൽ.


സൗത്ത് ഇന്ത്യൻ ബാങ്കിൽ 2990 കോടി രൂപയുടെ നിക്ഷേപം ലഭിച്ചപ്പോൾ, 70 കോടി രൂപയുടെ നോട്ടുകൾ മാറ്റി നൽകി. കാനറ ബാങ്കിൽ നിക്ഷേപ ഇനത്തിൽ 2830 കോടിയോളം ലഭിച്ചപ്പോൾ, 120 കോടി രൂപയുടെ നോട്ടുകൾ മാറ്റി നൽകി. മറ്റു ബാങ്കുകളുടെ നിക്ഷേപം കൂടി കണക്കാക്കിയാൽ നിക്ഷേപത്തിന്റെ തോതിൽ വർധനയുണ്ടാകുമെന്നാണു കരുതുന്നത്.

ജില്ലാ– സംസ്‌ഥാന സഹകരണ ബാങ്കുകളിലും വൻ തോതിൽ നിക്ഷേപം ലഭിച്ചു. എന്നാൽ, ജില്ലാ സഹകരണ ബാങ്കുകൾക്ക് റദ്ദാക്കിയ നോട്ട് മാറ്റി നൽകാൻ അനുമതി നൽകാതിരുന്നത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.