മലബാർ സിമന്റ്സ് അഴിമതിക്കേസ്: മുൻകൂർ ജാമ്യഹർജികൾ മാറ്റി
Tuesday, December 6, 2016 3:29 PM IST
കൊച്ചി: മലബാർ സിമന്റ്സ് അഴിമതിക്കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ഡെപ്യൂട്ടി മാനേജർ ജി. വേണുഗോപാൽ, ലീഗൽ ഓഫീസർ പ്രകാശ് ജോസഫ് എന്നിവരുടെ മുൻകൂർ ജാമ്യഹർജികൾ ഹൈക്കോടതി പിന്നീടു പരിഗണിക്കാനായി മാറ്റി. വിവിധ ഇടപാടുകളിലായി മലബാർ സിമന്റ്സിനു കോടികളുടെ നഷ്‌ടമുണ്ടായെന്ന പരാതിയിൽ ഹൈക്കോടതിയുടെ നിർദേശപ്രകാരം രജിസ്റ്റർ ചെയ്ത വിജിലൻസ് കേസിൽ കമ്പനി എംഡിയടക്കമുള്ളവർ പ്രതികളാണ്.

മലബാർ സിമന്റ്സിനുവേണ്ടി ചുണ്ണാമ്പുകല്ല്, ഫ്ളൈ ആഷ് എന്നിവ ഇറക്കുമതി ചെയ്തതിലുൾപ്പെടെ അഴിമതിയുണ്ടെന്നു വിജിലൻസ് നടത്തിയ ത്വരിതാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനു പുറമേ ഹർജിക്കാർക്കെതിരേ 2.70 കോടിയുടെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച പരാതിയിലും കഴമ്പുണ്ടെന്നു വിജിലൻസ് കണ്ടെത്തി. വിശ്വാസ വഞ്ചന, ഔദ്യോഗിക പെരുമാറ്റദൂഷ്യം, ഗൂഢാലോചന എന്നീ കുറ്റങ്ങൾക്കു നടപടിയെടുക്കാമെന്ന് അന്വേഷണസംഘം വിജിലൻസ് ഡയറക്ടർക്കു നൽകിയ ശിപാർശയിൽ ചൂണ്ടിക്കാട്ടിയിരുന്നു.


എന്നാൽ, കമ്പനിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്‌ഥാനരഹിതമാണെന്നും സാധാരണ ഗതിയിലുള്ള സാമ്പത്തിക ഇടപാടുകൾ മാത്രമാണു നടത്തിയിട്ടുള്ളതെന്നും ഹർജിക്കാരുടെ മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു. കേസിൽ തങ്ങളെ അനാവശ്യമായി പ്രതിചേർത്തതാണെന്നും കേസിൽ കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്നും ഹർജിയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.