ബൾഗേറിയയിൽനിന്ന്55 കോടി കൊച്ചിയിലെ വ്യാപാരിക്കെതിരേ എൻഫോഴ്സ്മെന്റ് കേസെടുത്തു
ബൾഗേറിയയിൽനിന്ന്55 കോടി കൊച്ചിയിലെ വ്യാപാരിക്കെതിരേ  എൻഫോഴ്സ്മെന്റ്  കേസെടുത്തു
Monday, December 5, 2016 4:59 PM IST
കൊച്ചി: കയറ്റുമതി ഇടപാടിന്റെ പേരിൽ ബൾഗേറിയയിൽനിന്നും കൊച്ചിയിലെ അക്കൗണ്ടിലേക്ക് എത്തിയ 55 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതിന് കൊച്ചി ട്രേഡ് ഇന്റർനാഷണൽ ഉടമ ജോസ് ജോർജിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തു. സൂര്യകാന്തി എണ്ണ കയറ്റുമതി നടത്തിയതിനു ലഭിച്ച തുകയാണിതെന്ന ജോസ് ജോർജിന്റെ അവകാശവാദം പൊള്ളയാണെന്നും എൻഫോഴ്സ്മെന്റ് അധികൃതർ പറഞ്ഞു. മുംബൈ തുറമുഖം വഴി പത്ത് ലക്ഷം മെട്രിക് ടൺ സൂര്യകാന്തി എണ്ണയും പഞ്ചസാരയും കയറ്റി അയച്ചുവെന്ന ജോസ് ജോർജിന്റെ അവകാശവാദം തെറ്റാണെന്നും ഇത്തരമൊരു കയറ്റുമതി നടന്നിട്ടില്ലെന്ന് പരിശോധനയിൽ വ്യക്‌തമായതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ ജോൺ കിങ്സ്ലി പറഞ്ഞു.

കയറ്റുമതിക്കു മുമ്പേ പണം ജോസിന്റെ അക്കൗണ്ടിലെത്തിയിരുന്നയായും കയറ്റുമതി നടത്തിയതിന് ജോസ് ഹാജരാക്കിയ രേഖകൾ മുഴുവൻ വ്യാജമായി നിർമിച്ചതാണെന്നും കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതിന് ജോസിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

55 കോടി രൂപ മറ്റാരുടെയെങ്കിലും പേരിൽ വിദേശത്തു നിന്നും കേരളത്തിലേക്ക് എത്തിച്ചതാണോയെന്നും പോലീസ് അന്വേഷിക്കും. ജോസ് ഹാജരാക്കിയ കയറ്റുമതി രേഖകളിൽ കസ്റ്റംസിന്റേയും തുറമുഖ വകുപ്പിന്റേയും സീലുകൾ വ്യാജമാണ്. ഇതു നിർമിക്കാൻ മുംബൈയിൽ ആരെങ്കിലും സഹായം നൽകിയിട്ടുണ്ടോയെന്ന് കൊച്ചി പോലീസ് അന്വേഷിക്കും. ലഭിച്ച രേഖകളിൽ പലതും ഫോട്ടോസ്റ്റാറ്റ് പകർപ്പുകളാണ്. ട്രേഡ് ഇന്റർനാഷണലിന് വിദേശ കയറ്റുമതിയിൽ അവകാശപ്പെടാവുന്ന ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. മുമ്പു നടത്തിയ കയറ്റുമതിയുടെ രേഖകളും എൻഫോഴ്സ്മെന്റ് പരിശോധിച്ചു. ഇത്രയും ഭീമമായ തുകയ്ക്ക് കയറ്റുമതി ലഭിച്ചുവെന്ന് പറയുന്ന ബൾഗേറിയൻ കമ്പനിയായ സ്വസ്ത ഡി കമ്പനിയാകട്ടെ അന്വേഷണവുമായി സഹകരിച്ചിട്ടില്ല. മാത്രമല്ല, ഇടപാടിൽ കമ്പനിക്ക് പണം നഷ്ടപ്പെട്ടുവെന്ന പരാതിയും നൽകിയിട്ടില്ല. ഈ കമ്പനി യഥാർഥത്തിലുള്ളതാണോയെന്നും വിദേശ മന്ത്രാലയത്തിന്റെ സഹായത്തോടെ പരിശോധിക്കും. ജോസ് ജോർജിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ പണത്തിന്റെ ഉറവിടം തേടിയാണ് കൊച്ചി ഹാർബർ പോലീസ് മുംബൈയിൽ അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ജൂലൈ ഏഴു മുതൽ 15 വരെ കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ എസ്ബിഐ ശാഖയിലാണ് ജോസ് ജോർജിന്റെ പേരിൽ 55 കോടിയെത്തിയത്. രണ്ടാഴ്ചയ്ക്കിടെ 29.5 കോടി ജോസിന്റെ ഭാര്യയുടേയും മറ്റു ബന്ധുക്കളുടേയും പേരിലേക്കു മാറ്റി. വൻതുകയുടെ ഇടപാടിൽ സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്‌ഥർ പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ച രേഖകൾ കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കൊച്ചി കസ്റ്റംസും എൻഫോഴ്സുമെന്റും നടത്തിയ അന്വേഷണത്തിലാണ് കള്ളപ്പണം വെളുപ്പിക്കാൻ നടത്തിയ നീക്കങ്ങൾ അറിയുന്നത്. തുടർന്നാണ് കൊച്ചി ഹാർബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.