ജിഷ വധം: വിചാരണ 19ലേക്കു മാറ്റി
ജിഷ വധം: വിചാരണ 19ലേക്കു മാറ്റി
Monday, December 5, 2016 4:19 PM IST
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ ഈ മാസം 19 ലേക്കു മാറ്റി. ഇന്നലെ വിചാരണ നടപടികൾക്കായി കേസ് തീരുമാനിച്ചിരുന്നെങ്കിലും കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു നൽകിയ ഹർജി ഹൈക്കോടതി അടുത്ത ദിവസം പരിഗണിക്കാനിരിക്കെയാണ് കോടതി തുടർ നടപടികൾ വീണ്ടും മാറ്റിയത്.

എന്നാൽ, സാക്ഷികൾക്ക് സമൻസ് അയയ്ക്കാത്തതിനാൽ അന്നും വിചാരണ നടപടികൾ ആരംഭിക്കാൻ കഴിഞ്ഞേക്കില്ല. 19നാവും ഇനി കേസിലെ തുടർ നടപടികൾ കോടതി തീരുമാനിക്കുക. കഴിഞ്ഞമാസം രണ്ടിനാണ് കോടതി ആദ്യം വിചാരണ നടപടി തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിനിടെ, പ്രോസിക്യൂട്ടറെ മാറ്റണമെന്നും വീണ്ടും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ പരിഗണനയ്ക്കു വന്നതിനാൽ വിചാരണ തുടങ്ങാനായില്ല. ഈ ഹർജികൾ പിന്നീട് കോടതി തള്ളുകയും ചെയ്തു.


എന്നാൽ, ഇതിനു ശേഷം ജിഷയുടെ പിതാവ് പാപ്പു കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ കേസ് നൽകുകയായിരുന്നു. ഏപ്രിൽ 28നാണ് കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാൽബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിൽവച്ച് ജിഷ കൊലചെയ്യപ്പട്ടത്. വീട്ടിൽ അതിക്രമിച്ചു കടന്ന പ്രതി ജിഷയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതിലുള്ള വൈരാഗ്യത്താൽ കൊല നടത്തിയെന്നാണു കേസ്. അസം സ്വദേശി അമീറുൾ ഇസ്ലാമാണ് (23) കേസിലെ പ്രതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.