ടിടിഇ ഇറങ്ങിപ്പോകാൻ പറഞ്ഞു; ട്രെയിനിൽനിന്നു ചാടിയ വിദ്യാർഥിനികൾക്കു പരിക്ക്
Sunday, December 4, 2016 6:12 PM IST
കായംകുളം: ട്രെയിനിലെ ബോഗിമാറി റിസർവേഷൻ കമ്പാർട്ട്മെന്റിൽ കയറിയതിന് ടിടിഇ ചോദ്യംചെയ്ത രണ്ടു വിദ്യാർഥിനികൾ ട്രെയിനിൽനിന്നു പ്ലാറ്റ്ഫോമിലേക്ക് എടുത്തു ചാടിയതിനെത്തുടർന്നു പരിക്കേറ്റു. പത്തനംതിട്ട ചിറ്റാർ സ്വദേശി പാർവതി(19), ഇടുക്കി സ്വദേശി അശ്വതി (20) എന്നിവർക്കാണു പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 4.40ന് കായംകുളം റെയിൽവേസ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. തിരുവനന്തപുരം– ചെന്നൈ എക്സ്പ്രസിൽ കൊല്ലത്തുനിന്നു കോട്ടയത്തേക്കു പോകാൻ കയറിയതായിരുന്നു വിദ്യാർഥിനികൾ.

യാത്രാമധ്യേ കായംകുളം സ്റ്റേഷനിൽവച്ചു റിസർവേഷൻ കമ്പാർട്ട്മെന്റിൽ കയറിയതിനു ടിക്കറ്റ് ടിടിഇ ചോദ്യം ചെയ്യുകയും ദേഷ്യത്തോടെ ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയുമായിരുന്നു. ഈ സമയം ട്രെയിൻ സ്റ്റേഷനിൽനിന്നു മുന്നോട്ടു നീങ്ങിയതിനാൽ വിദ്യാർഥിനികൾ ഭയന്നു പിന്നോട്ടു മാറിനിന്നു. എന്നാൽ, ടിടിഇ രോഷപ്രകടനം നടത്തിയതോടെ ഇരുവരും കായംകുളം റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ് ഫോമിലേക്ക് എടുത്തു ചാടുകയായിരുന്നു. തലയടിച്ചു വീണ പാർവതി ഉടൻ ബോധരഹിതയായി. അശ്വതിക്കു നിസാര പരിക്കേറ്റു. ഇരുവരെയും ഓടിക്കൂടിയ മറ്റു യാത്രക്കാരും ആർപിഎഫ് ഉദ്യോഗസ്‌ഥരും ചേർന്നു കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.