കാസർഗോഡ് ഫർണിച്ചർ ഫാക്ടറി കത്തിനശിച്ചു; ഒരു കോടിയുടെ നഷ്‌ടം
കാസർഗോഡ് ഫർണിച്ചർ ഫാക്ടറി കത്തിനശിച്ചു; ഒരു കോടിയുടെ നഷ്‌ടം
Sunday, December 4, 2016 1:15 PM IST
കാസർഗോഡ്: ചെട്ടുംകുഴിയിൽ ഫർണിച്ചർ നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം. ചെട്ടുംകുഴി ഹിദായത്ത് നഗറിലെ സലിമിന്റെ ഉടമസ്‌ഥതയിൽ വീടിനു സമീപത്തായി പ്രവർത്തിക്കുന്ന അജ്മീർ വുഡ് മില്ലിലാണ് ഇന്നലെ പുലർച്ചെ രണ്ടോടെ തീപിടിത്തമുണ്ടായത്.

സമീപത്തെ ഷെഡിൽ താമസിക്കുന്ന ഇതര സംസ്‌ഥാന തൊഴിലാളിയാണു തീപടരുന്നത് ആദ്യം കണ്ടത്. ഉടൻ സലീമിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞു ഫയർഫോഴ്സ് എത്തിയാണു തീയണച്ചത്. അഞ്ചു യൂണിറ്റ് ഫയർ എൻജിനുകൾ എത്തിയെങ്കിലും തീ പൂർണമായും അണയ്ക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു.

കാസർഗോഡുനിന്ന് മൂന്നും ഉപ്പള, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽനിന്നായി ഓരോന്നു വീതവും യൂണിറ്റ് ഫയർ എൻജിനുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നു. ഫാക്ടറി കെട്ടിടം പൂർണമായും കത്തിനശിച്ചു. ഉള്ളിലുണ്ടായിരുന്ന നിർമാണം പൂർത്തിയാക്കിയ വാതിലുകൾ, ജനലുകൾ, ജനൽ ഫ്രെയിമുകൾ, കട്ടിൽ, കസേര, ടീപോയി, മേശ തുടങ്ങിയ ഫർണിച്ചറുകളും പൂർണമായും നശിച്ചു. ചിപ്ലി മെഷീൻ, ചക്രവാൾ, റീസോ മെഷീൻ, മോട്ടോറുകൾ തുടങ്ങിയവയും കത്തിപ്പോയി. ഒരു കോടി രൂപയുടെ നഷ്‌ടമുണ്ടായെന്നാണു പ്രാഥമിക നിഗമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.