ബാലിക കൊല്ലപ്പെട്ട നിലയിൽ, പിതാവ് ജീവനൊടുക്കിയ നിലയിലും
ബാലിക കൊല്ലപ്പെട്ട നിലയിൽ, പിതാവ് ജീവനൊടുക്കിയ നിലയിലും
Saturday, December 3, 2016 1:55 PM IST
കോതമംഗലം: ഏഴാം ക്ലാസ് വിദ്യാർഥിനിയെ കൊല്ലപ്പെട്ട നിലയിലും പിതാവിനെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. ചേലാട് ചെങ്കരയിൽ വാടകയ്ക്കു താമസിക്കുന്ന കണ്ണൂർ പരപ്പ സ്വദേശി മേയ്ക്കാട്ട് മനോജ് (47), മകൾ അഞ്ജു(12) എന്നിവരാണു മരിച്ചത്. തെങ്ങുകയറ്റ തൊഴിലാളിയായ മനോജ് മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.

നാലു വർഷമായി ചെങ്കരയിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു മനോജിന്റെ കുടുംബം. വീടിന്റെ നൂറുമീറ്റർ അകലെ റബർതോട്ടത്തിലെ ഷെഡിലാണ് അഞ്ജുവിന്റെ മൃതദേഹം കാണപ്പെട്ടത്.

അവിടെനിന്നു നൂറുമീറ്റർ അകലെ യാണ് മനോജിന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ മദ്യപിച്ചെത്തി പതിവായി വഴക്കുണ്ടാക്കാറുള്ളയാളാണു മനോജെന്നു പരിസരവാസികൾ പറഞ്ഞു.

ഭാര്യ ജോളി ഒരാഴ്ച മുമ്പു പിണങ്ങി നെടുങ്കണ്ടത്തുള്ള സ്വന്തം വീട്ടിലേക്കു പോയിരുന്നു.


പ്ലസ് വൺ വിദ്യാർഥി അരുൺ, ഒമ്പതാം ക്ലാസ് വിദ്യാർഥി അലൻ എന്നിവർ അഞ്ജുവിന്റെ സഹോദരങ്ങളാണ്. രാത്രി ഒരുമിച്ചുറങ്ങാൻ കിടന്ന അച്ഛനെയും അഞ്ജുവിനെയും കാണാനില്ലെന്നു മറ്റു മക്കൾ അയൽക്കാരെ അറിയിച്ചതനുസരിച്ചു നടത്തിയ തെരച്ചിലിൽ ഇന്നലെ രാവിലെ 8.30ഓടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഫോറൻസിക് വിദഗ്ധർ സ്‌ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡിവൈഎസ്എസ്പി കെ. ബിജുമോൻ, സിഐ വി.ടി. ഷാജൻ എന്നിവരുടെ നേത്യത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റി.

മാലിപ്പാറ ഫാത്തിമമാത സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണു മരിച്ച അഞ്ജു. മാതാവ് ജോളി ഇടുക്കി നെടുങ്കണ്ടം കുളത്തിങ്കൽ കുടുംബാംഗമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.