കൈക്കുഞ്ഞിനെ വിറ്റ സംഭവം: യുവതിയെയും മക്കളെയും അനാഥമന്ദിരത്തിലേക്കു മാറ്റി
കൈക്കുഞ്ഞിനെ വിറ്റ സംഭവം: യുവതിയെയും മക്കളെയും  അനാഥമന്ദിരത്തിലേക്കു മാറ്റി
Friday, December 2, 2016 4:18 PM IST
കോഴിക്കോട്: സാമ്പത്തിക പരാധീനതമൂലം കുടുംബം പോറ്റാൻ നിവൃത്തിയില്ലാത്തതിനെ തുടർന്നു കൈക്കുഞ്ഞിനെ വിറ്റ സംഭവത്തിൽ അമ്മയ്ക്കെതിരേ കേസെടുക്കില്ലെന്നു പോലീസ് അറിയിച്ചു.

അമ്മയെയും കൈക്കുഞ്ഞിനെയും ഒരു വയസുള്ള ആൺകുഞ്ഞിനെയും അധികൃതർ സെന്റ് വിൻസന്റ് ഹോമിലേക്കു മാറ്റി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസിനും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും കുടുംബത്തിന്റെ ദാരിദ്ര്യം ബോധ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണു കേസെടുക്കാത്തത്.

സാമ്പത്തിക ഇടപാടു നടന്നതിനു പ്രാഥമിക തെളിവില്ലാത്തതിനാൽ വാങ്ങിയവർക്കെതിരെയും കേസെടുക്കില്ലെന്നു കസബ സിഐ പി. പ്രമോദ് പറഞ്ഞു.

അതേസമയം, സംഭവത്തിൽ ഇന്നലെ അറസ്റ്റിലായ അച്ഛൻ മാറാട് സ്വദേശി കുറിയേടത്ത് വീട്ടിൽ മിഥുനെ(31) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


യുവതിയെ മിഥുൻ പ്രണയിച്ചു വിവാഹം ചെയ്തതാണ്. യുവതിക്ക് ആദ്യ ഭർത്താവിൽ 11 വയസുള്ള ആൺകുട്ടിയുണ്ട്. മിഥുനുമായുള്ള ബന്ധത്തിൽ ഒരു വയസുള്ള ആൺകുട്ടിയും. കഴിഞ്ഞ നവംബർ 20നു യുവതി വീണ്ടും ആൺകുഞ്ഞിനെ പ്രസവിച്ചു. കൂലിപ്പണിക്കാരനായ മിഥുൻ കുറച്ചുകാലമായി ജോലിക്കു പോകാത്തതിനാൽ കടുത്ത ദാരിദ്യത്തിലാണ് ഇവർ കഴിഞ്ഞിരുന്നത്.

യുവതിയുടെ പേരിലുള്ള ഏഴു സെന്റ്ഭൂമിയും വീടും പണയപ്പെടുത്തി മിഥുൻ എടുത്ത ബാങ്ക് വായ്പ തിരിച്ചടയ്ക്കാത്തതിനാൽ ബാങ്കുകാർ വീടു ജപ്തിചെയ്തു. മക്കൾക്കു ഭക്ഷണം കൊടുക്കാൻ ഒരു നിവൃത്തിയും ഇല്ലാത്തതിനാലാണു കൈക്കുഞ്ഞിനെ അയൽവാസി മുഖേന സമീപ പ്രദേശത്തെ ഒരു കുടുംബത്തിനു നൽകിയതെന്നു യുവതി പോലീസിനു മൊഴി നൽകിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.