ദാരിദ്ര്യം മൂലം അമ്മ കൈക്കുഞ്ഞിനെ വിറ്റു; പ്രേരണക്കുറ്റത്തിന് അച്ഛൻ അറസ്റ്റിൽ
Thursday, December 1, 2016 4:14 PM IST
കോഴിക്കോട്: സാമ്പത്തിക പരാധീനത മൂലം യുവതി 11 ദിവസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ അയൽവാസിക്ക് വിറ്റു. സംഭവം പുറത്തായതിനെത്തുടർന്ന് പ്രേരണക്കുറ്റത്തിന് പിതാവ് അറസ്റ്റിലുമായി. കോഴിക്കോടിനടുത്ത മാറാട് സ്വദേശി കുറിയേടത്ത് വീട്ടിൽ മിഥുൻ(31) ആണ് അറസ്റ്റിലായത്.

സംഭവം ഇങ്ങനെ: മുപ്പത്തഞ്ചുകാരിയായ യുവതിയെ മിഥുൻ പ്രണയിച്ച് വിവാഹം ചെയ്തതാണ്. യുവതിക്ക്് ആദ്യഭർത്താവിൽ 11 വയസുള്ള ആൺകുട്ടിയുണ്ട്. മിഥുനുമായുള്ള ബന്ധത്തിൽ ഒരു വയസുള്ള ആൺകുട്ടിയുമുണ്ട്. നവംബർ 20ന് യുവതി വീണ്ടും ആൺകുട്ടിയെ പ്രസവിച്ചു. കൂലിപ്പണിക്കാരനായ മിഥുൻ കുറച്ചുകാലമായി ജോലിക്ക് പോകാറില്ല. അതിനാൽ യുവതിയും കുട്ടിയും കടുത്ത ദാരിദ്ര്യത്തിലാണു കഴിയുന്നത്.


യുവതിയുടെ പേരിലുള്ള ഏഴു സെന്റ് ഭൂമിയും വീടും പണയപ്പെടുത്തി മിഥുൻ ബാങ്ക് വായ്പ എടുത്തിരുന്നു.
തിരിച്ചടയ്ക്കാത്തതിനാൽ ബാങ്കുകാർ അടുത്തിടെ വീട് ജപ്തി ചെയ്തു. ഇതേ വീട്ടിലാണ് യുവതി താമസിക്കുന്നത്. മക്കൾക്ക് ഭക്ഷണം കൊടുക്കാൻ ഒരു നിവൃത്തിയും ഇല്ലാത്തതിനാലാണ് കൈക്കുഞ്ഞിനെ അയൽവാസിയായ കുടുംബത്തിനു നൽകിയതെന്ന് യുവതി പോലീസിന് മൊഴി നൽകി.

സംഭവത്തിൽ കസബ സിഐ പി.പ്രമോദിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തിയതിനു ശേഷമാണ് പ്രേരണക്കുറ്റത്തിന് പിതാവിനെ അറസ്റ്റ്ചെയ്യാൻ തീരുമാനിച്ചത്. കോടതിയിൽ ഹാജരാക്കിയ മിഥുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.