സർക്കാർ പ്രവർത്തനം എൽഡിഎഫ് വിലയിരുത്തണമെന്നു സിപിഐ
സർക്കാർ പ്രവർത്തനം എൽഡിഎഫ് വിലയിരുത്തണമെന്നു സിപിഐ
Thursday, December 1, 2016 4:14 PM IST
തിരുവനന്തപുരം: ആറു മാസം പിന്നിട്ട ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനം ഓരോ മന്ത്രിയുടെയും വകുപ്പു തിരിച്ചു വിശദമായി വിലയിരുത്താൻ ഇടതുമുന്നണി ശ്രമിക്കണമെന്നു സിപിഐ സംസ്‌ഥാന എക്സിക്യൂട്ടീവ്.

പാർട്ടികൾ അവരുടെ മന്ത്രിമാരുടെ മാത്രം പ്രവർത്തനം വിലയിരുത്തിയാൽ സർക്കാരിന്റെ പൊതുവേയുള്ള വിലയിരുത്തലാകില്ല. മന്ത്രിമാരെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ടു വിപുലമായ ഇടതുമുന്നണി യോഗം ചേരുന്നതു സംബന്ധിച്ച് അടുത്ത യോഗത്തിൽ സിപിഐ നിർദേശം വയ്ക്കും.

രണ്ടു മാസത്തിലൊരിക്കൽ യോഗം ചേരുന്നതു സർക്കാരിനും മന്ത്രിമാർക്കും ഗുണം ചെയ്യുമെന്നും എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. പട്ടയത്തിന് അപേക്ഷയും നൽകി നിരവധി പേർ കളക്ട്രേറ്റുകളിലും സെക്രട്ടേറിയറ്റിലും കയറി നടക്കുകയാണെന്നും ഇക്കാര്യത്തിൽ ത്വരിതമായ നടപടികൾ റവന്യൂ വകുപ്പു സ്വീകരിക്കണമെന്നും വകുപ്പു മന്ത്രിക്കു സിപിഐ എക്സിക്യൂട്ടീവ് നിർദേശം നൽകി.


നിലമ്പൂരിൽ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന പോലീസ് നടപടിയെ സിപിഐ എക്സിക്യൂട്ടീവ് രൂക്ഷമായി വിമർശിച്ചു. പാർട്ടി സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പോലീസ് നടപടിയെ ക്രൂരമാണെന്നു വിശേഷിപ്പിച്ചെങ്കിലും വിഷയം സർക്കാരിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കുമെന്നതിനാൽ ഇതേപ്പറ്റി കൂടുതൽ ചർച്ചകൾ സിപിഐയുടെ ഭാഗത്തു നിന്ന് ഉണ്ടാകാൻ പാടില്ലെന്നും യോഗത്തിൽ നിലപാടെടുത്തു.

വിഷയത്തിൽ സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദനും പോലീസ് നടപടിയെ വിമർശിച്ച സാഹചര്യത്തിൽ ഇനി വിമർശനവുമായി മുന്നോട്ടുപോകുന്നതു ശത്രുക്കൾക്കു ഗുണം ചെയുമെന്ന വിലയിരുത്തലാണു എക്സിക്യൂട്ടീവ് നടത്തിയത്.

ബോർഡ്–കോർപറേഷനുകളിലെ ചെയർമാന്മാരെ സംബന്ധിച്ചു സിപിഎമ്മുമായുള്ള ചർച്ച പൂർത്തിയായതിനു ശേഷം തീരുമാനമെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.