ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ചു പി.ടി. തോമസ്; വ്യക്‌തിപരമായ നിലപാടെന്നു ചെന്നിത്തല
ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ചു പി.ടി. തോമസ്; വ്യക്‌തിപരമായ നിലപാടെന്നു ചെന്നിത്തല
Friday, October 28, 2016 1:56 PM IST
തിരുവനന്തപുരം: ഗാഡ്ഗിൽ റിപ്പോർട്ടിനെ പിന്തുണച്ച് നിയമസഭയിൽ കോൺഗ്രസ് നേതാവ് പി.ടി. തോമസ്. തോമസിന്റേത് വ്യക്‌തിപരമായ അഭിപ്രായമാണെന്നും പാർട്ടി നിലപാടല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വരൾച്ച നേരിടാൻ പ്രത്യേക കേന്ദ്ര പാക്കേജ് അനുവദിക്കണമെന്നു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന മുല്ലക്കര രത്നാകരന്റെ സ്വകാര്യ പ്രമേയത്തിനു ഭേദഗതി നിർദേശിച്ചു കൊണ്ടു നടത്തിയ പ്രസംഗത്തിലാണ് പി.ടി. തോമസ് ഗാഡ്ഗിൽ റിപ്പോർട്ടിനെക്കുറിച്ചുള്ള തന്റെ പ്രഖ്യാപിത നിലപാട് ആവർത്തിച്ചത്. പ്രതിപക്ഷത്തു നിന്നുള്ള മറ്റു നേതാക്കൾ പി.ടി. തോമസിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞു.

ജലസ്രോതസുകൾ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുകയായിരുന്നു എന്നു പി.ടി. തോമസ് പറഞ്ഞു. പശ്ചിമഘട്ടത്തെ ഒന്നാകെ സംരക്ഷിക്കാൻ സാധിക്കുമായിരുന്നു. നിർഭാഗ്യവശാൽ സംസ്‌ഥാനത്തെ എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി ഇതിനെ എതിർത്തു.


പിന്നീട് കസ്തൂരിരംഗൻ റിപ്പോർട്ട് ആയും ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് ആയും അതു നടപ്പിലാക്കാൻ സാധിക്കാത്ത സ്‌ഥിതിയായി. കേരളത്തെ ദുരന്തപൂർണമായ വരൾച്ചയിലേക്കു നയിക്കുന്ന സ്‌ഥിതിയാണിപ്പോഴുണ്ടായിരിക്കുന്നതെന്ന് പി.ടി. തോമസ് പറഞ്ഞു.

കേരളത്തിലെ എല്ലാ പാർട്ടികളുടെയും അഭിപ്രായപ്രകാരമാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളഞ്ഞതെന്നു മറക്കരുതെന്ന് സി.എഫ്. തോമസ് ചൂണ്ടിക്കാട്ടി. മുസ്ലിംലീഗിലെ എൻ. ഷംസു ദ്ദീനും പി.ടി. തോമസിനോടു ശക്‌തമായ വിയോജിപ്പ് രേഖപ്പെടുത്തി. കേരളത്തിലെ മൂന്നിലൊന്നോളം വരുന്ന ജനത കുടിയിറങ്ങേണ്ടി വരുമായിരുന്നു എന്ന് ഓർമിക്കണമെന്ന് ഷംസുദ്ദീൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.