ശ്രീധരൻ നായരും സരിതയും വന്ന ദിവസം ഉമ്മൻ ചാണ്ടി സെക്രട്ടേറിയറ്റിൽ ഉണ്ടായിരുന്നെന്നു മൊഴി
Thursday, October 27, 2016 11:53 AM IST
കൊച്ചി: സോളാർ തട്ടിപ്പു കേസിലെ പരാതിക്കാരൻ മല്ലേലിൽ ശ്രീധരൻ നായരും കേസിലെ പ്രതി സരിതയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ടെന്നി ജോപ്പനും 2012 ജൂലൈ ഒമ്പതിനു സെക്രട്ടേറിയറ്റിൽ ഉണ്ടായിരുന്നതായാണു പരിശോധിച്ച രേഖകളിൽ കണ്ടതെന്നു പ്രത്യേകാന്വേഷണ സംഘത്തിന്റെ നോഡൽ ഓഫീസർ ഡിവൈഎസ്പി വി. അജിതിന്റെ മൊഴി. സോളാർ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റീസ് ജി. ശിവരാജൻ കമ്മീഷനിൽ മൊഴി നല്കുകയായിരുന്നു അദ്ദേഹം. ടീം സോളാർ കമ്പനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകിയ ചെക്കിനു മറുപടിയായി നൽകിയ അക്നോളഡ്ജ്മെന്റ് കത്തിലെ ഒപ്പ് ഉമ്മൻ ചാണ്ടിയുടേതു തന്നെയാണെന്നും അജിത് കമ്മീഷനിൽ വിസ്താരത്തിനിടെ പറഞ്ഞു.

മല്ലേലിൽ ശ്രീധരൻ നായർക്കൊപ്പം സരിത വന്നു കണ്ടതിനെക്കുറിച്ച് ഉമ്മൻ ചാണ്ടിയിൽനിന്ന് എസ്ഐടി തലവൻ എ. ഹേമചന്ദ്രനും ഡിവൈഎസ്പി പ്രസന്നൻനായരും മൊഴിയെടുത്തപ്പോൾ അതിൽ അദ്ദേഹം കൃത്യമായ തീയതി പറഞ്ഞിട്ടില്ലെന്നാണു രേഖയിൽ കാണുന്നത്. ജൂലൈ ഒമ്പത് എന്ന തീയതിയെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്‌ഥർ ഉമ്മൻ ചാണ്ടിയോടു ചോദിച്ചതായി രേഖകളിൽ കാണുന്നില്ല.


മല്ലേലിൽ ശ്രീധരൻ നായരുടെ രഹസ്യമൊഴി എടുക്കാൻ എ. ഹേമചന്ദ്രനും താനും പ്രസന്നൻ നായരും ചേർന്നാണു തീരുമാനമെടുത്തത്. കേസ് പുനഃപരിശോധനയ്ക്കെടുത്തതു താനും പ്രസന്നൻ നായരും ചേർന്നാണ്. എന്നാൽ, മല്ലേലിൽ ശ്രീധരൻ നായർ പറഞ്ഞിട്ടാണു രഹസ്യമൊഴി എടുത്തതെന്ന് ഉമ്മൻ ചാണ്ടി നിയമസഭയിൽ പറഞ്ഞതായി സഭാ രേഖകളിൽ കാണുന്നതായും അദ്ദേഹം പറഞ്ഞു.

സരിതയുടെ കത്ത് എസ്ഐടി ഒരിക്കലും ചർച്ച ചെയ്തിട്ടില്ല. ജയിലിൽ വച്ചാണു സരിത കത്തെഴുതിയതെന്നാണു കരുതുന്നത്. എസ്ഐടിയുടെ അന്വേഷണത്തിൽ ടീം സോളാർ കമ്പനിയെ പ്രതിയാക്കിയിട്ടില്ലെന്നു കമ്മീഷന്റെ ചോദ്യത്തിന് അജിത് മറുപടി നൽകി. പുതുപ്പള്ളിയിലെ വീട്ടിലും ഓഫീസിലും യാത്രയിലും ജോപ്പന്റെയും ജിക്കു മോന്റെയും സലിം രാജിന്റെയും ഫോണുകളാണ് ഉപയോഗിച്ചതെന്ന് ഉമ്മൻ ചാണ്ടിയുടെ മൊഴിയുണ്ടായിട്ടും സിഡിആർ പരിശോധിച്ചു സരിതയും ഉമ്മൻ ചാണ്ടിയുമായുള്ള ബന്ധം അന്വേഷിച്ചില്ലേയെന്ന കമ്മീഷന്റെ ചോദ്യത്തിനു ക്രിമിനൽ സാധ്യതയുള്ളവരുടെ ഫോൺ വിളികൾ മാത്രമാണ് അന്വേഷിച്ചതെന്നായിരുന്നു മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.