ടി. സിദ്ദിഖ് ഭൂമി തട്ടിയെന്ന പരാതിയുമായി ഐ ഗ്രൂപ്പ്
ടി. സിദ്ദിഖ് ഭൂമി തട്ടിയെന്ന  പരാതിയുമായി ഐ ഗ്രൂപ്പ്
Wednesday, October 26, 2016 12:07 PM IST
കോഴിക്കോട്: പുനഃസംഘടന അടുത്ത മാസം നടക്കാനിരിക്കെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് സ്‌ഥാനത്തേക്ക് ഏറെ സാധ്യത കൽപ്പിക്കുന്ന ടി. സിദ്ദിക്കിനു കെണിയൊരുക്കി എതിർഗ്രൂപ്പ്. താമരശേരിയിലെ ചുങ്കം ചെക്ക്പോസ്റ്റിനു സമീപം പരേതനായ റിട്ട. മജിസ്ട്രേറ്റ് കാവിൽ ഏബ്രഹാം ലിങ്കന്റെ ഉടമസ്‌ഥതയിലുള്ള സ്വത്തിനെക്കുറിച്ചുള്ള തർക്കം തീർക്കാൻ മുന്നിട്ടിറങ്ങിയ സിദ്ദിക്കും മറ്റു രണ്ടു നേതാക്കളും ഭൂമി തട്ടിയെടുത്തതായിട്ടാണ് ഐ ഗ്രൂപ്പ് ആക്ഷേപം ഉയർത്തിയിരിക്കുന്നത്.

ഏബ്രഹാം ലിങ്കനു മക്കളില്ലാത്തതിനാൽ സ്വത്തിനെച്ചൊല്ലിയുള്ള തർക്കം ഉയർന്നപ്പോൾ സിദ്ദിക്ക് അടക്കമുള്ള നേതാക്കൾ ഇടപെടുകയായിരുന്നു. തർക്കം തീർത്തതിന്റെ ഭാഗമായി 22 ഏക്കർ ഭൂമിയിലെ ഒരേക്കർ അഞ്ച് സെന്റ് ടി. സിദ്ദിക്ക്, കെപിസിസി അംഗം എൻ.കെ. അബ്ദുറഹിമാൻ, ഡിസിസി സെക്രട്ടറി ഹബീബ് തമ്പി എന്നിവർ സ്വന്തമാക്കിയെന്നാണ് പരാതി. നേരത്തേ കുടുംബവഴക്കിനെത്തുടർന്നു കെപിസിസി ജനറൽ സെക്രട്ടറിസ്‌ഥാനം രാജി വയ്ക്കേണ്ടി വന്ന സിദ്ദിക്കിനു പാർട്ടിയിൽ മാന്യമായ സ്‌ഥാനം നൽകാനായാണു ജില്ലാ പ്രസിഡന്റ് സ്‌ഥാനത്തേക്കു പരിഗണിക്കുന്നത്. എന്നാൽ, ഇതിനു തടയിടുകയാണ് എതിർഗ്രൂപ്പിന്റെ ലക്ഷ്യമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.


കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു വിവാദ സംഭവം. നേരത്തേ ഡിസിസിക്കു പരാതി നൽകിയിരുന്നെന്നും ഇതു ഡിസിസി പൂഴ്ത്തുകയായിരുന്നുവെന്നുമാണ് എതിർ ഗ്രൂപ്പുകാർ ഇപ്പോൾ ഉയർത്തുന്ന വാദം. ഉമ്മൻ ചാണ്ടിയുടെയും കെ.സി. അബുവിന്റെയും അടുത്ത അനുയായിയായ സിദ്ദിക്കിനെതിരേ ഉയർന്ന പരാതി പുറംലോകം കണ്ടിട്ടില്ലെന്നും ഐ ഗ്രൂപ്പുകാർ ആരോപിക്കുന്നു.

എന്നാൽ, പുനഃസംഘടന അടുത്തതോടെ പ്രസിഡന്റ് സ്‌ഥാനത്തിന് സിദ്ധിക്കിനു വലിയ സാധ്യത കല്പിക്കപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഐ ഗ്രൂപ്പുകാർ നേരിട്ടിറങ്ങി സിദ്ദിക്കിനെ വെട്ടാൻ തന്ത്രമൊരുക്കുന്നതെന്നു മറുപക്ഷം ആരോപിക്കുന്നു. ചില ഐഗ്രൂപ്പുകാർ പല മാധ്യമ ഓഫീസുകളിലും നേരിട്ടെത്തിയാണു ഭൂമി തട്ടിയെടുക്കലിന്റെ മുഴുവൻ രേഖകളും നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.