മുൻ സർവേ നമ്പരിന്റെ അടിസ്‌ഥാനത്തിൽ കരം സ്വീകരിക്കും
Wednesday, October 26, 2016 11:41 AM IST
തിരുവനന്തപുരം: റീ സർവേ നട പടികൾ പൂർത്തീകരിക്കാത്ത വില്ലേജുകളിൽ മുൻ സർവേ നമ്പരിന്റെ അടിസ്‌ഥാനത്തിൽ കരം സ്വീകരിക്കാൻ വില്ലേജ് അധികൃതർക്കു നിർദേശം നൽകിയിട്ടുണ്ടെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. അനിൽ അക്കരയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.

ഭൂമിയുടെ മുൻ രേഖകൾ പരിശോധിച്ച ശേഷമാകും കരം സ്വീകരിക്കുന്നത്. ഭിന്ന ശേഷിക്കാരായ 5.3 ലക്ഷം പേർക്ക് യുഐഡി കാർഡ് ഏർപ്പെടുത്തുമെന്നു സാമൂഹികക്ഷേമ മന്ത്രി കെ.കെ. ശൈലജ നിയമസഭയെ അറിയിച്ചു. ഇതിന്റെ ഇൻഷ്വറൻസ് പരിരക്ഷയും ഏർപ്പെടുത്തും. രണ്ടു ലക്ഷം രൂപയുടെ വരെ ആനുകൂല്യം ഭിന്നശേഷിക്കാർക്ക് ഇതുവഴി ലഭിക്കും. കാഴ്ച പരിമിതിയുള്ളവർക്കു കമ്പ്യൂട്ടർ പരിശീലനം നൽകാനുള്ള സംവിധാനം ഏർപ്പെടുത്തും. ഭിന്ന ശേഷിക്കാരുടെ ഡേറ്റാ സാമൂഹിക ക്ഷേമ വകുപ്പ് തദ്ദേശ സ്‌ഥാപനങ്ങൾക്കു കൈമാറും. പൊതു കെട്ടിടങ്ങളിലെല്ലാം ഭിന്ന ശേഷിക്കാർക്കു കൂടി ഉപയോഗിക്കാൻ കഴിയും വിധം ലിഫ്റ്റ്, റാംപ്, ടോയ്ലറ്റ് സംവിധാനം ഒരുക്കുമെന്നും കെ. രാജനെ മന്ത്രി അറിയിച്ചു.


സർക്കാർ ആശുപത്രികളിലെ ജോലിഭാരം കണക്കാക്കി ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനെ കുറിച്ചു ആരോഗ്യ വകുപ്പു ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ആരോഗ്യ മന്ത്രി കെ.കെ. ശൈലജ കെ. ആൻസലനെ അറിയിച്ചു.

കൊല്ലം ശൂരനാട് ആനയടി ഗ്രാമത്തെ സംഗീത ഗ്രാമമായി പ്രഖ്യാപിക്കുന്നതിനു സംഗീത നാടക അക്കാദമിയുമായി ചേർന്നു നടപടി സ്വീകരിക്കുമെന്നു കോവൂർ കുഞ്ഞുമോന്റെ സബ്മിഷനു മറുപടിയായി മന്ത്രി എ.കെ. ബാലൻ അറിയിച്ചു. ആനയടി ഗ്രാമത്തെ സംഗീത ഗ്രാമമായി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ നിർദേശങ്ങൾ ഇതുവരെ സാംസ്കാരിക വകുപ്പിനു ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.