മലബാർ സിമന്റ്സ് മുൻ എംഡിക്കെതിരേയുള്ള അന്വേഷണം റദ്ദാക്കാനാവില്ല: ഹൈക്കോടതി
മലബാർ സിമന്റ്സ് മുൻ എംഡിക്കെതിരേയുള്ള അന്വേഷണം റദ്ദാക്കാനാവില്ല: ഹൈക്കോടതി
Monday, October 24, 2016 12:44 PM IST
കൊച്ചി: മലബാർ സിമന്റ്സുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മുൻ എംഡി കെ.പദ്മകുമാർ അടക്കമുള്ളവർക്കെതിരേയുള്ള അന്വേഷണം റദ്ദാക്കാനാവില്ലെന്നു ഹൈക്കോടതി. അഴിമതിക്കേസിൽ തനിക്കെതിരെ നടക്കുന്ന അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു കെ. പദ്മകുമാർ നൽകിയ ഹർജിയിലാണു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

സിംഗിൾ ബെഞ്ചിന്റെ ഉത്തരവനുസരിച്ചു തനിക്കെതിരേ നടത്തുന്ന അന്വേഷണം നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നാവശ്യപ്പെട്ടുമാണു ഹർജിക്കാരൻ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. മലബാർ സിമന്റ്സിലേക്കു ചുണ്ണാമ്പ് കല്ല്, ഫ്ളൈ ആഷ് എന്നിവ ഇറക്കുമതി ചെയ്തതിൽ അഴിമതിയുണ്ടെന്നു വിജിലൻസിന്റെ ത്വരിതാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2.70 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയിൽ കെ. പദ്മകുമാർ, മുൻ മാനേജിംഗ് ഡയറക്ടർ എം. സുന്ദരമൂർത്തി തുടങ്ങിയവർക്കും പങ്കുണ്ടെന്നായിരുന്നു നിഗമനം. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ ജോയ് കൈതാരം നൽകിയ ഹർജിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കഴിഞ്ഞ ജൂൺ എട്ടിനു ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.


ഈ ഹർജിയിലെ ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ അന്വേഷണത്തെ ബാധിക്കുമെന്നും നിഷ്പക്ഷമായ അന്വേഷണം നടക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി പദ്മകുമാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. എന്നാൽ, അന്വേഷണം നിഷ്പക്ഷമായി നടത്തുമെന്നും ഹർജിക്കാരൻ പറയുന്നതുപോലെ കോടതിയല്ല, വിജിലൻസ് ഡയറക്ടറാണ് അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്നതെന്നും സർക്കാർ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.