നെൽവയൽ– തണ്ണീർത്തട നിയമ ഭേദഗതി നവംബർ രണ്ടിനു നിയമസഭയിലെത്തും
നെൽവയൽ– തണ്ണീർത്തട നിയമ ഭേദഗതി നവംബർ രണ്ടിനു നിയമസഭയിലെത്തും
Sunday, October 23, 2016 12:52 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തു 2008ൽ കൊണ്ടുവന്ന നെൽവയൽ–തണ്ണീർത്തട സംരക്ഷണ നിയമം പുനഃസ്‌ഥാപിക്കുന്നതിന്റെ ഭാഗമായുള്ള നിയമഭേദഗതി ബിൽ നവംബർ രണ്ടിനു നിയമസഭയുടെ പരിഗണനയ്ക്കെത്തും.

പുതിയ ഭേദഗതി പ്രകാരം നെൽവയൽ വൻതോതിൽ നികത്തുന്നവരെ ഒഴിവാക്കി, വീടു വയ്ക്കാൻ വയൽ നികത്തിയവരുടെ ഭൂമി ക്രമപ്പെടുത്തുന്ന മൂന്ന് (എ) ഭേദഗതി ബില്ലാണു നിയമസഭയുടെ പരിഗണനയ്ക്ക് എത്തുന്നത്. പുതിയ ഭേദഗതി പ്രകാരം ഭൂമിവിലയുടെ 25 ശതമാനം തുക ഒടുക്കി ഭൂമി ക്രമപ്പെടുത്താൻ കഴിയില്ല. എന്നാൽ, വീടു വയ്ക്കുന്നതിനായി നഗരത്തിൽ അഞ്ചു സെന്റും ഗ്രാമങ്ങളിൽ പത്തു സെന്റും വരെ നെൽവയൽ നികത്തിയവരുടെ ഭൂമി ക്രമപ്പെടുത്താൻ അനുമതി നൽകും. അതേ ജില്ലയിൽ മറ്റു ഭൂമിയില്ലാത്തവരുടെ നിലംനികത്തലാണു ക്രമപ്പെടുത്തി, കരം സ്വീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്ന തരത്തിലുള്ള നിയമഭേദഗതി കൊണ്ടുവരുന്നത്. എന്നാൽ, ഇതിനു മുകളിൽ നിലം നികത്തിയവരുടെ ഭൂമിയെ കരഭൂമിയായി പരിഗണിക്കില്ല.


നെൽവയൽ– തണ്ണീർത്തട സംരക്ഷണത്തിന്റെ ഭാഗമായി 2008നു മുമ്പു നിലം നികത്തിയവരുടെ ഭൂമി ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു നെൽവയൽ– തണ്ണീർത്തട സംരക്ഷണനിയമം കൊണ്ടുവന്നത്. എന്നാൽ, പിന്നീട് യുഡിഎഫ് സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി മുതലെടുത്തു പല വൻകിടക്കാരും നിലം നികത്തിയതായി ആക്ഷേപമുണ്ടായി. സമീപത്തെ കരഭൂമിയുടെ നിശ്ചയിച്ച വിലയുടെ 25 ശതമാനം തുക പിഴ ഈടാക്കി ഭൂമി ക്രമപ്പെടുത്താമെന്ന നിയമഭേദഗതി വൻതോതിലുള്ള വയൽ നികത്തിലിന് ഇടയാക്കിയെന്നാണു പരിസ്‌ഥിതിവാദികൾ പറയുന്നത്. ഈ വ്യവസ്‌ഥയാണു പുതിയ ഭേദഗതിയിൽ ഒഴിവാക്കുന്നത്. നേരത്തെ ക്രമപ്പെടുത്തിയ ഭൂമി തിരികെ നെൽവയലായി രൂപാന്തരപ്പെടുത്താനുള്ള ഭേദഗതി പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.