കൊച്ചി: പനമ്പിള്ളി നഗറിലെ വാടക മുറിയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 100 കുപ്പി മിലിട്ടറി മദ്യം എറണാകുളം സൗത്ത് പോലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ടു മൂന്നു പേരെ അറസ്റ്റ് ചെയ്തു. പനങ്ങാട് കൊട്ടാരംവീട്ടിൽ നന്ദനൻ (53), പനമ്പിള്ളിനഗർ എൽഐജി 499 ൽ സി.എസ്. മോഹനൻ(59), പനമ്പിള്ളിനഗർ തൗണ്ടയിൽ സെബാസ്റ്റ്യൻ ജോസഫ് (മോട്ടി–50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഡപ്യൂട്ടി കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പനമ്പിള്ളിനഗർ മേഖലയിൽ പരിശോധന നടത്തി വരവേയാണ് 18 കുപ്പി മിലിട്ടറി മദ്യവുമായി നന്ദനൻ പിടിയിലായത്.
ഇയാളെ സ്റ്റേഷനിലെത്തിച്ചു വിശദമായി ചോദ്യം ചെയ്തപ്പോഴാണു സംഭവത്തിൽ മോഹനന്റെ പങ്കു വ്യക്തമായത്. മോഹനന്റെ പക്കൽനിന്നാണ് വിലകൂടിയ വിദേശമദ്യങ്ങൾ വാങ്ങുന്നതെന്ന് ഇയാൾ പോലീസിനു മൊഴി നൽകി. നന്ദനനെ സ്റ്റേഷനിൽ ചോദ്യംചെയ്യുന്നതിനിടെ ഇയാളുടെ മൊബൈലിലേക്കു മദ്യം ആവശ്യപ്പെട്ടു നിരവധി കോളുകൾ വന്നെന്നു പോലീസ് പറഞ്ഞു.
തുടർന്ന് മോഹനന്റെ വീട്ടിലെത്തി ചോദ്യംചെയ്തെങ്കിലും ആദ്യമൊന്നും ഇയാൾ സമ്മതിച്ചില്ല. ആറു മാസം മുമ്പ് സഹോദരൻ സുപ്രനെ 100 കുപ്പി മദ്യവുമായി പോലീസ് പിടികൂടിയതോടെ താൻ എല്ലാ കച്ചവടവും അവസാനിപ്പിച്ചെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു. തുടർന്നു നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ പനമ്പിള്ളിനഗറിലെ മോട്ടിയുടെ വീട്ടിൽ ഒരു മുറി വാടകയ്ക്കെടുത്തു മദ്യം അവിടെ സൂക്ഷിച്ചിരിക്കുകയാണെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു.
പിന്നീടു മോട്ടിയുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണു വിലകൂടിയ മദ്യങ്ങളായ ജോണിവാക്കർ, ഷിവാസ് റീഗൽ, ഗ്ലെൻഫിഡിഷ്, ടക്കീല തുടങ്ങിയ സ്കോട്ട്ലൻഡ്, കനേഡിയൻ വിദേശനിർമിത 130 ഓളം മദ്യക്കുപ്പികൾ കണ്ടെടുത്തത്.
പനമ്പിള്ളി നഗർ മേഖലയിലെ പല ഉന്നതരുമായാണു മോഹനൻ ഇടപാട് നടത്തിയിരുന്നത്. ഡ്യൂട്ടി ഫ്രീ ഷോപ്പിൽനിന്ന് ഓഫറിനു വാങ്ങുന്ന മദ്യം ഫോണിൽ ആവശ്യപ്പെടുന്നവർക്കു വീട്ടിൽ എത്തിച്ചുകൊടുക്കുകയാണു മോഹനന്റെ കച്ചവട രീതി.
ഡെപ്യൂട്ടി കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണ, തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ബിനോയ്, ടൗൺ സൗത്ത് സിഐ സിബി ടോം എന്നിവരുടെ നേതൃത്വത്തിൽ സൗത്ത് എസ്ഐമാരായ വിപിൻ, സദാശിവൻ, എഎസ്ഐ ജോയി കുമാർ, സിപിഒമാരായ അനിൽകുമാർ, ആനന്ദ്, അനീഷ്, മഹേഷ്, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.