അഞ്ചു കുഞ്ഞുങ്ങൾ മരിച്ച സംഭവം: ആറാമത്തെ കുഞ്ഞിനെ ചൈൽഡ്ലൈൻ ഏറ്റെടുത്തു
Saturday, October 1, 2016 12:33 PM IST
കേളകം (കണ്ണൂർ): ആദ്യത്തെ അഞ്ചു കുഞ്ഞുങ്ങൾ മരിച്ചതിനെത്തുടർന്ന് ആദിവാസി മാതാപിതാക്കൾക്കെതിരേ അന്വേഷണം നടക്കുന്നതിനിടെ ആറാമത്തെ കുഞ്ഞിനെ പഞ്ചായത്ത് അധികൃതർ ഇടപെട്ടു ചൈൽഡ് ലൈനിനെ ഏൽപ്പിച്ചു. കേളകം പഞ്ചായത്തിലെ ഐടിസി പള്ളിയറ കോളനിയിലെ ആദിവാസി ദമ്പതികളുടെ ആദ്യത്തെ അഞ്ചു കുഞ്ഞുങ്ങളും മരിച്ചിരുന്നു.

കുഞ്ഞുങ്ങൾ മരിക്കാനിടയായ സാഹചര്യം പഠിക്കാൻ പഞ്ചായത്തംഗം ലിസി ജോസഫ് ആരോഗ്യ വകുപ്പിനോടും പഞ്ചായത്ത് അധികൃതരോടും ആവശ്യപ്പെട്ടിരുന്നു.

തുടർന്നു പഞ്ചായത്ത് പ്രസിഡന്റ് മൈഥലി രമണന്റെ നിർദേശപ്രകാരം വാർഡ് ജാഗ്രതാ സമിതിയും വികസന സമിതിയും ചൈൽഡ് ലൈനിന്റെ സഹായത്തോടെ അന്വേഷണം നടത്തി. ഇതിനെത്തുടർന്നാണ് ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ കണ്ണൂർ പട്ടുവത്തെ സംരക്ഷണ കേന്ദ്രത്തിലാക്കാൻ തീരുമാനമായത്. കൃത്യമായി ഭക്ഷണമോ പോഷകാഹാരങ്ങളോ നൽകാത്തതാണു കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമെന്നാണു കണ്ടെത്തിയത്.


മദ്യപാനികളായ മാതാപിതാക്കൾ കുഞ്ഞുങ്ങൾക്കും മദ്യം കൊടുത്തിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ആറാമത്തെ കുട്ടി ജനിച്ചതു മുതൽ ദമ്പതികളും കുട്ടിയും ചൈൽഡ് ലൈനിന്റെയും പഞ്ചായത്തിന്റെയും നിരീക്ഷണത്തിലായിരുന്നു.

വെള്ളിയാഴ്ച രാവിലെ പഞ്ചായത്ത് അധികൃതരും പോലീസും ചേർന്ന് അമ്മയെയും കുഞ്ഞിനെയും ഏറ്റെടുത്തു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. എന്നാൽ, സംരക്ഷണ കേന്ദ്രത്തിൽ താമസിക്കില്ലെന്നു വാശിപിടിച്ച മാതാവ് കുഞ്ഞിനെ ഉപേക്ഷിച്ചു തിരിച്ചു കോളനിയിലേക്കു വന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.