സർക്കാർ മദ്യനയം വ്യക്‌തമാക്കണം: കെസിബിസി ജാഗ്രതാ സമിതി
Wednesday, September 28, 2016 2:10 PM IST
കൊച്ചി: നടപ്പു നിയമസഭാ സമ്മേളനത്തിൽതന്നെ മദ്യനയം സർക്കാർ പ്രഖ്യാപിക്കണമെന്നു കെസിബിസി ജാഗ്രതാ സമിതി ആവശ്യപ്പെട്ടു. മദ്യവർജനം എന്ന ഒറ്റ വാക്കിൽ ഒതുങ്ങുന്നതാണു തങ്ങളുടെ മദ്യനയമെന്ന ഇടതുപക്ഷ സമീപനം, ഇക്കാര്യത്തിൽ സർക്കാരിനുള്ള അവ്യക്‌തതയോ ഇരട്ടത്താപ്പോ ആണ് വെളിപ്പെടുത്തുന്നത്. കൃത്യമായ പരിപാടികളിലൂടെയും നടപടിക്രമങ്ങളിലൂടെയും നിയമപരമായ നിയന്ത്രണ സംവിധാനങ്ങളിലൂടെയും പ്രായോഗികമാക്കാൻ കഴിയുന്നതാകണം സർക്കാരിന്റെ മദ്യനയം. അതു ജനങ്ങൾക്കു മനസിലാകുന്ന രീതിയിൽ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും സർക്കാരിനു കഴിയണം.

മദ്യ ഉപഭോഗവും ലഭ്യതയും കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയുള്ള ഫലപ്രദമായ നിയന്ത്രണം കൊണ്ടുവരുന്നതാവണം മദ്യനയം. മദ്യത്തിനെതിരേ ബോധവത്കരണം നടത്തുന്ന സർക്കാർ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന നടപടി കൈക്കൊള്ളുന്നതു മദ്യവർജനം എന്ന ഇടതുനയത്തെ പരിഹാസ്യമാക്കും. പത്തു ശതമാനം ഔട്ട്ലെറ്റുകൾ പൂട്ടുന്നതിനുപരി ഇതിന് അടിയന്തര പരിഹാരം കണ്ടെത്തണം.

വ്യക്‌തമായ നയം ഇല്ലാതെ ഉദ്യോഗസ്‌ഥന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും താത്പര്യത്തിനനുസരിച്ചു വ്യാഖ്യാനങ്ങളും നിലപാടുകളുമാകാമെന്ന നയം മദ്യലോബിയുടെ സമ്മർദങ്ങളെ അതിജീവിക്കില്ല. നാടിനെ മദ്യവിപത്തിലേക്കും മയക്കുമരുന്നിന്റെ പിടിയിലേക്കും നയിക്കുന്ന സാഹചര്യങ്ങളെ ശക്‌തമായി നേരിടാൻ കഴിയുന്ന വ്യക്‌തമായ നയമാണ് ഇക്കാര്യത്തിലുണ്ടാകേണ്ടത്. സാമ്പത്തിക ലാഭത്തിൽ മാത്രം കണ്ണുവച്ചുള്ള നയരൂപീകരണം ഇക്കാര്യത്തിൽ സർക്കാരിനുള്ള ആത്മാർഥതയില്ലായ്മയായി വ്യാഖ്യാനിക്കപ്പെടും. മുൻ സർക്കാരിന്റെ മദ്യനയത്തിലെ നന്മകൾ ഉൾക്കൊള്ളാനും കൂടുതൽ ഫലപ്രദമായ മദ്യ, മയക്കുമരുന്ന് നിയന്ത്രണം ഏർപ്പെടുത്താനും കഴിയണം.


പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ നിലവിലുള്ള നയപരിപാടി തുടരാൻ സർക്കാർ ബാധ്യസ്‌ഥമാണ്. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിച്ചു എന്നതു മുൻ സർക്കാരിന്റെ മദ്യനയത്തോടുള്ള സമൂഹത്തിന്റെ പ്രതികരണമായി ചിത്രീകരിക്കുന്നതു ശരിയല്ല. മദ്യനയത്തിന്റെ നന്മകളെ മൂടിക്കളയുന്ന ആരോപണ കൊടുങ്കാറ്റുകളാണു കോൺഗ്രസ് സർക്കാരിനെ നിലംപതിപ്പിച്ചത്.

മദ്യനയം ഫലപ്രദമാകുന്നതു മദ്യത്തിന്റെ ഉപഭോഗവും ലഭ്യതയും നിയന്ത്രണ വിധേയമാകുമ്പോഴാണ്. കേരളത്തിൽ വർധിച്ചുവരുന്ന മദ്യ, മയക്കുമരുന്ന് ഉപയോഗവും യുവജനങ്ങളിലേക്കും സ്ത്രീകളിലേക്കും കുട്ടികളിലേക്കും പോലും വ്യാപിക്കുന്ന വർധിച്ച മദ്യാസക്‌തിയുമാണു കാര്യക്ഷമമായ മദ്യനയം അനിവാര്യമാക്കുന്നതെന്നും കെസിബിസി ജാഗ്രതാ സമിതിയുടെ പ്രതിവാര അവലോകന യോഗം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.