ചോദ്യോത്തരവേള ബഹളത്തിൽ മുങ്ങി
Wednesday, September 28, 2016 1:56 PM IST
തിരുുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇന്നലെ നിയമസഭയിൽ ചോദ്യോത്തരവേള ബഹളത്തിൽ മുങ്ങി. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എണീറ്റ് കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു മുന്നിലെ സമര പന്തലിലേക്ക് പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ച വിഷയം ഉന്നയിക്കാൻ ശ്രമിച്ചു. എന്നാൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അനുമതി നൽകിയില്ല.

ചോദ്യോത്തരവേളയിൽ ഇത്തരം വിഷയങ്ങൾ ഉന്നയിക്കാൻ അനുമതി നൽകുന്നതിന് ചട്ടമോ കീഴ്വഴക്കമോ ഇല്ലെന്ന് സ്പീക്കർ വ്യക്‌തമാക്കി. ചോദ്യോത്തരവേള കഴിഞ്ഞാലുടൻ വിഷയം ഉന്നയിക്കാൻ അനുമതി നൽകാമെന്ന് സ്പീക്കർ വ്യക്‌തമാക്കി.

ഇതിനിടെ വനാതിർത്തിയിലെ കൃഷി ഭൂമിയിലേക്ക് വന്യജീവികളെത്തി കൃഷി നാശം വരുത്തുന്നതു തടയുന്ന വിഷയത്തിൽ ചോദ്യം ഉന്നയിക്കാൻ കേരള കോൺഗ്രസിലെ ഡോ. എൻ. ജയരാജിനെ വിളിച്ചു. അദ്ദേഹം ചോദ്യം ചോദിച്ചു. മന്ത്രി കെ. രാജു മറുപടി പറയാൻ തുടങ്ങി. ഇതിനിടെ പ്രതിപക്ഷാംഗങ്ങൾ സീറ്റുവിട്ടെഴുന്നേറ്റ് നടുത്തളത്തിലേക്കു നീങ്ങി. സ്പീക്കറുടെ മുന്നിൽ നിന്ന് മുദ്രാവാക്യം വിളിക്കാൻ തുടങ്ങി.


കേരള കോൺഗ്രസിലെ റോഷി അഗസ്റ്റിൻ, മോൻസ് ജോസഫ്, സി.എഫ്. തോമസ് എന്നിവരെ ഉപചോദ്യം ചോദിക്കാൻ വിളിച്ചെങ്കിലും അവർ ചോദ്യം ചോദിച്ചില്ല. പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിയുമായി നടത്തളത്തിലായിരുന്നതിനാൽ അവരും ചോദ്യം ചോദിച്ചില്ല. ഭരണപക്ഷാംഗങ്ങൾ മാത്രമാണ് ചോദ്യം ചോദിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.