ബേക്കറി ഉടമ വരവു ചെലവു കണക്ക് ഹാജരാക്കണം: കോടതി
Wednesday, September 28, 2016 1:39 PM IST
മൂവാറ്റുപുഴ: മുൻ മന്ത്രി കെ. ബാബുവിന്റെ ബിനാമിയെന്നു ആരോപണം നേരിടുന്ന റോയൽ ബേക്കറി ഉടമ മോഹനന്റെ വീട്ടിലും സ്‌ഥാപനങ്ങളിലും വിജിലൻസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത പണം തിരിച്ചുനൽകണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ വിശദമായ വരവു ചെലവ് ക ണക്കുകൾ ഹാജരാക്കാൻ മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി പി. മാധവൻ ഉത്തരവിട്ടു. കഴിഞ്ഞ മൂന്നിനു വിജിലൻസ് മോഹന്റെ വീട്ടിൽനിന്നു പിടിച്ചെടുത്ത 6,67,050 രൂപ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ 19നു വിജിലൻസ് കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു.

മോഹനൻ കെ. ബാബുവിന്റെ ബിനാമിയല്ലെന്നും 1986 മുതൽ ബേക്കറി ബിസിനസ് നടത്തിവരുന്നതായും 11ഓളം ബേക്കറി സ്‌ഥാപനങ്ങൾ ജില്ലയിൽ നടത്തുന്നുണ്ടെന്നും ഇതിനായി ഒന്നര കോടിയോളം രൂപ വായ്പയുണ്ടെന്നും ഹർജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. കഴിഞ്ഞ രണ്ടിനു പൊതുപണിമുടക്കായതിനാൽ ബാങ്കിൽനിന്നു തൊഴിലാളികൾക്കു നൽകാനായി എടുത്തുവച്ചിരുന്ന തുകയാണു വിജിലൻസ് പരിശോധനയിൽ പിടിച്ചെടുത്തതെന്നും വർഷംതോറും വരുമാന നികുതി അടച്ചുവരുന്നതാണെന്നും കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച രേഖകളും കോടതിയിൽ ഹാജരാക്കി.


എന്നാൽ, പിടിച്ചെടുത്ത തുക തിരിച്ചു നൽകാൻ പാടില്ലെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും ഹർജിക്കാരന്റെ വാദം പരിഗണിക്കരുതെന്നും വിജിലൻസ് അഭിഭാഷകൻ വാദിച്ചു.

പണമിടപാടുകളെല്ലാം ബാങ്ക് വഴിയല്ലേ നടത്തേണ്ടതെന്നും തൊഴിലാളികൾക്കു നേരിട്ടു പണം നൽകുന്നതിനാണെന്നു പറയുന്ന വാദം സംശയമുളവാക്കുന്നുവെന്നും ഇൻകം ടാക്സ് രേഖകൾ പരിശോധിച്ച ജഡ്ജി ഹർജിക്കാരനോട് ആരാഞ്ഞു.

ബേക്കറികൾ സ്വന്തം കെട്ടിടത്തിലാണോ പ്രവർത്തിക്കുന്നതെന്നും സാമ്പത്തിക സ്രോതസുകൾക്കു രേഖകൾ ആവശ്യമാണെന്നും അതിനാൽ പണത്തിന്റെ കാര്യത്തിൽ വിശദമായ കണക്ക് ഹാജരാക്കണമെന്നും ജഡ്ജി നിർദേശിച്ചു. ഹർജി ഒക്ടോബർ 18ന് കോടതി പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.