ടൈറ്റാനിയം: ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും ഇബ്രാഹിംകുഞ്ഞിനുമെതിരേ അന്വേഷണം
ടൈറ്റാനിയം: ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും ഇബ്രാഹിംകുഞ്ഞിനുമെതിരേ അന്വേഷണം
Monday, September 26, 2016 12:49 PM IST
തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് എന്നിവർക്കെതിരേ അന്വേഷണം ആരംഭിച്ചതായി വിജിലൻസ്. അന്വേഷണ പുരോഗതി അറിയിച്ച് സമർപ്പിച്ച റിപ്പോർട്ടിലാണ് അന്വേഷണ വിവരം പുറത്തുവിട്ടത്. മൂവർക്കുമെതിരേ ആരോപണം ഉന്നയിച്ച ടൈറ്റാനിയം മുൻ ജീവനക്കാരൻ ജയന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നതിനുളള നടപടി സ്വീകരിച്ചതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. രണ്ടു മാസത്തിനു ശേഷം അന്വേഷണപുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ജഡ്ജി എ. ബദറുദീൻ ഉത്തരവിട്ടു.

ടൈറ്റാനിയം ആസ്‌ഥാനത്ത് വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഫയലുകളുടെ പരിശോധന തുടരും. മാലിന്യ നിർമാർജനത്തിലെ പ്രധാന ഇനമായ ആസിഡ് റിക്കവറി പ്ലാന്റുമായി ബന്ധപ്പെട്ട ഫയലുകൾ നേരത്തെ വിജിലൻസ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. ഇപ്പോൾ കണ്ടെത്തിയ ഈ ഫയലുകളുടെ പരിശോധനയാണ് പുരോഗമിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി എഫ്എസിടിയിൽ നിന്ന് വിദഗ്ധരുടെ സഹായം തേടിയതായും റിപ്പോർട്ടിൽ പറയുന്നു.


ടൈറ്റാനിയം അഴിമതിക്കേസിൽ മുൻ എംഡി ഉൾപ്പെടെ ആറു പേർക്കെതിരേ നേരത്തേ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ടൈറ്റാനിയം എംഡി, മുൻ എംഡി ഈപ്പൻ ജോസഫ്, ഡയറക്ടർമാരായിരുന്ന എ.എം. ഭാസ്കരൻ, തോമസ് മാത്യു, സന്തോഷ് കുമാർ, ഗോപകുമാർ നായർ എന്നിവരെയാണ് ആദ്യം പ്രതിചേർത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.