തൊടുപുഴയിൽ ദമ്പതികളെ കെട്ടിയിട്ട് കവർച്ച: രണ്ടുപേർ പിടിയിൽ
തൊടുപുഴയിൽ ദമ്പതികളെ കെട്ടിയിട്ട് കവർച്ച: രണ്ടുപേർ പിടിയിൽ
Monday, September 26, 2016 12:39 PM IST
തൊടുപുഴ: പുലർച്ചെ ദമ്പതികളെ വിളിച്ചുണർത്തി കെട്ടിയിട്ടു വൻ കവർച്ച നടത്തിയ ഇതരസംസ്‌ഥാന സംഘത്തിലെ രണ്ടുപേർ പോലീസ് പിടിയിൽ. ഒഡീഷ റായിഗഡ് അങ്കോള സ്വദേശികളായ രാജ്കുമാർ പത്രയെയും (19) പ്രായപൂർത്തിയാകാത്ത ബാലനെയുമാണു തൊടുപുഴ പോലീസ് പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തത്.

സംഘത്തിലുണ്ടായിരുന്ന ആസാം സ്വദേശികളായ മറ്റു രണ്ടുപേർക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി. മോഷണത്തിലെ പ്രധാന പ്രതികളായ ഇവരെ ഉടനെ പിടികൂടാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ജില്ലാ പോലീസ് മേധാവി എ.വി ജോർജ് പറഞ്ഞു.

മോഷണ സംഘത്തിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്തയാളാണ് കോളിംഗ് ബെല്ല് അടിച്ച് ദമ്പതികളെ വിളിച്ചുണർത്തിയത്. ഇടുക്കി സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഒഡീഷയിൽ ഉണ്ടെന്നു പോലീസിനു വിവരം ലഭിച്ചിരുന്നു.

തുടർന്നു പ്രിൻസിപ്പൽ എസ്.ഐ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഒഡീഷയിലെത്തുകയും പ്രതികളുടെ താവളം കണ്ടെത്തുകയും ചെയ്തു.


പോലീസിന്റെ സാന്നിധ്യം മനസിലാക്കി ഇവിടെ നിന്നു രക്ഷപ്പെട്ട പ്രതികളെ മൊബൈൽ സിഗ്നൽ പിന്തുടർന്ന് പാലക്കാട് ഒലവക്കോട്ടു നിന്നു പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതികൾ മോഷ്‌ടിച്ച കൃഷ്ണവിലാസം ബാലചന്ദ്രന്റെ മൊബൈലിന്റെ ഐഎംഐ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളുടെ ലൊക്കേഷൻ വ്യക്‌തമായത്. ഇവരുടെ പക്കൽനിന്നു തൊണ്ടിമുതലായി മൊബൈൽ ഫോണും 8,000 രൂപയും പോലീസ് കണ്ടെടുത്തു. കവർച്ച ചെയ്ത 1.75 ലക്ഷം രൂപയിൽ നിന്നും പ്രതികൾ വീതം വച്ച തുകയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്.

10,000 രൂപയും മൊബൈലും മാത്രമാണ് ഇവർക്ക് സംഘത്തിലെ മറ്റുള്ളവർ കൈമാറിയതെന്നു ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞു. പിടിയിലായ പ്രതികൾ പെരുമ്പാവൂർ പുല്ലുവഴിയിൽ തടിപ്പണി ചെയ്തുവരികയായിരുന്നു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.