വിദ്യാഭ്യാസ വായ്പ: ജപ്തി നടപടികൾക്ക് ഉദ്യോഗസ്‌ഥർ കൂട്ടുനിൽക്കരുതെന്നു മുഖ്യമന്ത്രി
വിദ്യാഭ്യാസ വായ്പ: ജപ്തി നടപടികൾക്ക് ഉദ്യോഗസ്‌ഥർ കൂട്ടുനിൽക്കരുതെന്നു മുഖ്യമന്ത്രി
Monday, September 26, 2016 12:16 PM IST
തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പാ കുടിശിക ഈടാക്കുന്നതിന്റെ ഭാഗമായുള്ള ജപ്തി നടപടികളിൽ റവന്യു ഉദ്യോഗസ്‌ഥരടക്കമുള്ള ഒരു സർക്കാർ സംവിധാനവും കൂട്ടുനിൽക്കാൻ പാടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വീടില്ലാത്തവർക്കു സർക്കാർ വീടു നിർമിച്ചു നൽകാൻ ഒരുങ്ങുമ്പോൾ ജപ്തിയുടെ ഭാഗമായി വീട്ടിൽനിന്ന് ഇറക്കി വിടുന്ന നടപടി സ്വീകരിക്കാൻ പാടില്ല. ഇതിനു കൂട്ടുനിൽക്കാൻ സർക്കാർ ജീവനക്കാരെ അനുവദിക്കില്ല. ഇതു സംബന്ധിച്ചു വിശദമായ നിർദേശം വകുപ്പുകൾക്കു നൽകും. ഇക്കാര്യത്തിൽ സർക്കാർ കൈക്കൊള്ളുന്ന നിലപാട് ബാങ്ക് അധികൃതരേയും അറിയിക്കുമെന്നും പി.സി. ജോർജിന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

വായ്പ എടുക്കുന്നവരെ സംരക്ഷിക്കുന്ന നടപടി മാത്രമേ സർക്കാർ സംവിധാനത്തിൽ സ്വീകരിക്കാൻ പാടുള്ളു. വിദ്യാഭ്യാസ വായ്പ എടുത്ത കുട്ടി ജോലി കിട്ടിയശേഷം തിരിച്ചടയ്ക്കാനാണു കരാറിൽ വ്യവസ്‌ഥയുള്ളത്. ഇതു ലംഘിക്കുന്നതിനു സർക്കാർ ജീവനക്കാർ കൂട്ടുനിൽക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തവർക്കു നേരെ റവന്യു– പോലീസ് ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ ബാങ്ക് അധികൃതർ ഭീഷണി മുഴക്കുകയാണെന്നു പി.സി. ജോർജ് ആരോപിച്ചു. റവന്യു ഉദ്യോഗസ്‌ഥരുടെ ഭീഷണി മൂലം രണ്ടു കുടുംബനാഥന്മാർ ആത്മഹത്യ ചെയ്ത സംഭവവും പി.സി. ജോർജ് ചൂണ്ടിക്കാട്ടി.

ജാതികർഷകർ നേരിടുന്ന ബുദ്ധിമുട്ടു പരിഹരിക്കുന്നതിനായി ജാതിയിൽ നിന്നു മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള വിശദ പദ്ധതി നടപ്പാക്കുന്നതു പരിഗണിക്കുമെന്നു റോജി എം. ജോണിന്റെ സബ്മിഷനു മറുപടിയായി കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.