നൂറുദിവസത്തിനകം ജനവിരുദ്ധം
Wednesday, August 31, 2016 11:29 AM IST
<ആ>രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്

നൂറു ദിവസം തികയുന്നതിന് മുൻപ് തന്നെ ജനവിരുദ്ധമായി മാറി എന്നതാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിന്റെ നേട്ടം. ഏതു സർക്കാർ അധികാരത്തിലേറിയാലും ആറുമാസത്തെ ഹണിമൂൺ ഘട്ടം അനുവദിച്ചു കൊടുക്കാറുള്ളതാണ്. പുതിയ ഗവൺമെന്റിനു പ്രവർത്തിച്ചു തുടങ്ങാനുള്ള സാവകാശം നൽകാനാണിത്. അത് കൊണ്ട് തന്നെ ഇടതു സർക്കാർ അധികാരത്തിലേറിയപ്പോൾ ആറു മാസത്തേക്കു സമരപരിപാടികളൊന്നും വേണ്ടെന്നാണ് യുഡിഎഫ് തീരുമാനിച്ചത്. പക്ഷേ, ആറുമാസമല്ല, രണ്ട് മാസമെത്തും മുൻപ് തന്നെ ഇടതു സർക്കാർ അതിന്റെ ജന്മസിദ്ധമായ ജനവിരുദ്ധത പുറത്തെടുത്തു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സർക്കാർ ജനങ്ങളെയും സംസ്‌ഥാനത്തെയും ശരിപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. പിടിപ്പുകേട്, മണ്ടത്തരം, ധാർഷ്‌ട്യം, ഏകാധിപത്യ പ്രവണത, അസഹിഷ്ണുത തുടങ്ങിയവയാണ് ഈ സർക്കാരിന്റെ മുഖമുദ്രകൾ. ചുരുങ്ങിയ ദിവസം കൊണ്ട് തനിനിറം പുറത്ത് കാട്ടി യുഡിഎഫിനെ സമര രംഗത്തേക്കു വലിച്ചിഴയ്ക്കാൻ ഇടത് സർക്കാരിനായി. തുടക്കത്തിലാണെങ്കിലും ജനവിരുദ്ധത അതിരുകടന്നാൽ കൈയും കെട്ടി നോക്കി നിൽക്കാൻ ഉത്തരവാദിത്വമുള്ള ഒരു പ്രതിപക്ഷത്തിനും കഴിയില്ല. അതിനാലാണ് നൂറ് ദിവസമെത്തുന്നതിന് മുൻപ് തന്നെ സമര രംഗത്തിറങ്ങാൻ യുഡിഎഫ് നിർബന്ധിതമായത്.

എന്താണ് നൂറു ദിവസം കൊണ്ട് ഈ സർക്കാരിന്റെ നേട്ടം? എടുത്ത് കാണിച്ച് ഊറ്റം കൊള്ളാൻ കഴിയുന്ന എന്തെങ്കിലുമുണ്ടോ? ഒന്നുമില്ല. പകരം മുല്ലപ്പെരിയാർ മുതൽ സ്വാശ്രയ പ്രവേശനം വരെ അബദ്ധങ്ങളുടെയും കഴിവ് കേടുകളുടെയും ഘോഷയാത്ര മാത്രം.

മുല്ലപ്പെരിയാറിൽ കേരളത്തിന്റെ ദീർഘകാല പോരാട്ടത്തെ ഒറ്റിക്കൊടുക്കുന്ന പ്രസ്താവനയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഭരണത്തിനു തുടക്കം കുറിച്ചത്. കേരളത്തിലെ മൂന്ന് ജില്ലകളിലെ ജനങ്ങളുടെ മേൽ ഏതു നിമിഷവും പതിക്കാവുന്ന ജലബോംബ് എന്ന നിലയ്ക്കാണു കേരളീയർ മുല്ലപ്പെരിയാറിനെ ഭീതിയോടെ കാണുന്നത്. എന്നാൽ, ഡാം സുരക്ഷിതമാണെന്ന വിദഗ്ധ സമിതിയുടെ റിപ്പോട്ടും കണക്കിലെടുക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്തിനാണ് അദ്ദേഹമതു പറഞ്ഞതെന്നത് ഇപ്പോഴും ദുരൂഹമാണ്. പിന്നീട് മുഖ്യമന്ത്രി അത് തിരുത്തിയെങ്കിലും തമിഴ്നാട് അതിനകം അതിന്മേൽ മുതലെടുപ്പു നടത്തിക്കഴിഞ്ഞിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കണ്ട് ജലനിരപ്പ് 152 അടിയാക്കണമെന്നാവശ്യപ്പെട്ടു.

കുടുംബാംഗങ്ങൾ തമ്മിലുള്ള സാമ്പത്തിക ഇടപാടില്ലാത്ത ഭാഗപത്ര രജിസ്ട്രേഷന്റെ ഫീസ് കുത്തനെ ഉയർത്തിയതോടെ ഈ സർക്കാർ സാധാരണക്കാരുടെ കൂടെയല്ലെന്നു തെളിയിച്ചു. ഒരു അച്ഛൻ മകന് 20 ലക്ഷം രൂപയുടെ സ്വത്ത് കൈമാറുമ്പോൾ നേരത്തെ 1000 രൂപ രജിസ്ട്രേഷൻ മതിയായിരുന്നെങ്കിൽ ഇപ്പോൾ 59,000 രൂപ വേണം. കനത്ത പ്രതിഷേധമുയർന്നിട്ടും തെറ്റു തിരുത്താൻ സർക്കാർ തയാറായിട്ടില്ല എന്നതാണു ശ്രദ്ധേയം.

ഇത്തവണത്തെ സ്വാശ്രയ മെഡിക്കൽ ഡെന്റൽ പ്രവേശനം അലങ്കോലമായതു സർക്കാരിന്റെ പിടിപ്പ് കേടിന്റെയും ധാരണക്കുറവിന്റെയും ഫലമായിട്ടാണ്. തുടക്കം മുതൽ എന്തു ചെയ്യണമെന്നറിയാത്ത അവസ്‌ഥയിലായിരുന്നു സർക്കാർ. ഡെന്റൽ കോളജ് ഫീസ് ഏകീകരിച്ചത് മണ്ടത്തരമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോഴാണു സർക്കാരിനത് ബോധ്യപ്പെട്ടത്. തുടർന്ന് അതു തിരുത്തിയെങ്കിലും മെഡിക്കൽ സീറ്റുകളെല്ലാം ഏറ്റെടുക്കുന്ന മണ്ടത്തരം പിന്നാലെ കാണിച്ചു. അത് കോടതി റദ്ദാക്കി.

ഓണപ്പരീക്ഷ എത്തിയിട്ടും പാഠപുസ്തകങ്ങൾ കിട്ടിയില്ലെന്ന് പറഞ്ഞ് കഴിഞ്ഞ വർഷം ഈ സമയം ഇടതുപക്ഷ യുവജനസംഘടനകൾ കേരളത്തെ കീഴ്മേൽ മറിക്കുകയായിരുന്നു. എന്നിട്ടിപ്പോഴോ? പാഠപുസ്തകങ്ങൾ ഓണപ്പരീക്ഷ എത്തിയിട്ടും കിട്ടിയിട്ടില്ല.

യുഡിഎഫ് സർക്കാർ അറുതി വരുത്തിയ രാഷ്ട്രീയ കൊലപാതക പരമ്പര ഇരട്ടി ശക്‌തിയോടെ മടങ്ങിയെത്തി എന്നതാണു ഇടതു സർക്കാർ വഴി സമൂഹത്തിന് ലഭിച്ച ഏറ്റവും വലിയ ആഘാതം. കണ്ണൂരിൽ ഇടയ്ക്ക് നിലച്ചിരുന്ന സിപിഎം–ബിജെപി കൊലക്കളി വീണ്ടും പൊട്ടിപ്പുറപ്പെട്ടു. നാദാപുരത്തു കോടതി വെറുതെ വിട്ട ലീഗ് പ്രവത്തകനെയാണു സിപിഎമ്മുകാർ പാർട്ടി കോടതി വിധി അനുസരിച്ച് കൊലക്കത്തിക്ക് ഇരയാക്കിയത്. ഈ ഭ്രാന്തൻ കളി മൂത്ത് മൂത്ത് സിപിഎമ്മുകാരൻ സിപിഎമ്മുകാരനെ തന്നെ അടിച്ചുകൊല്ലുന്ന കാഴ്ച പൂഞ്ഞാറിൽ കണ്ടു. ആലപ്പുഴയിൽ കാർത്തികപ്പള്ളിയിൽ മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ചിട്ടാണ് സിപിഎം പ്രവർത്തകൻ ആത്മഹത്യ ചെയ്തത്. പറവൂർ മൂത്തകുന്നത്ത് മുൻ സിപിഎമ്മുകാരനായ ബി.ഡിജെഎസ് നേതാവ് സിപിഎം ഓഫീസിൽ തൂങ്ങിമരിച്ചു.


കൊലപാതകികൾക്കു ഒത്താശ ചെയ്യുന്ന തരത്തിലേക്കു പൊലീസിന്റെ പ്രവത്തനം ചുരുങ്ങിയ കാലം കൊണ്ട് പരിവർത്തനപ്പെട്ടു എന്നതു ഞെട്ടിക്കുന്ന വസ്തുതയാണ്. കൊലപാതകക്കേസുകളിൽ പാർട്ടി ഓഫീസിൽ നിന്ന് കൊടുക്കുന്ന പ്രതികളുടെ ലിസ്റ്റ് സ്വീകരിക്കാൻ മടിക്കുന്ന പൊലീസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റുന്നു. പകരം തങ്ങളുടെ ചൊൽപ്പടിക്കു നിൽക്കുന്ന പൊലീസ് ഓഫീസർമാരെ കൊണ്ടുവന്നു കൊലപാതക കേസുകൾ അട്ടിമറിക്കുകയാണ് ചെയ്യുന്നത്. പാർട്ടി ഓഫീസുകളിൽനിന്ന് നിശ്ചയിച്ച് നൽകുന്ന ‘കൂലി പ്രതികളെ’ പിടികൂടുന്ന സമ്പ്രദായം അവസാനിപ്പിച്ച് യഥാർഥ പ്രതികളെ പിടികൂടി തുടങ്ങിയതോടെയാണ് യുഡിഎഫ് സർക്കാരിന് രാഷ്ട്രീയ കൊലപാതകങ്ങൾക്കു കടിഞ്ഞാണിടാനായത്. അത് അട്ടിമറിക്കുകയാണ് ഇടതുസർക്കാർ ഇപ്പോൾ ചെയ്തത്. പാടത്ത് പണിക്ക് വരമ്പത്ത് കൂലി എന്നു പറഞ്ഞ് സിപിഎം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അക്രമരാഷ്രട്രീയത്തിന് ആഹ്വാനം നൽകുകയും ചെയ്തു.

അന്യരാജ്യക്കാർക്കുപോലും കേരളം കവർച്ചയ്ക്ക് പറ്റിയ ഭൂമിയായി മാറിയെന്നാണ് എടിഎം കൊള്ള തെളിയിക്കുന്നത്. ഇതിൽ വിദേശിയായ ഒരു പ്രതിയെ പിടിച്ചതിനപ്പുറം കൂട്ടുപ്രതികളെ കുടുക്കാൻ കഴിയാതെ പൊലീസ് ഇരുട്ടിൽത്തപ്പുന്നു.

നൂറു ദിവസം പിന്നിട്ടിട്ടും ഭരണം നന്നാകുന്ന ലക്ഷണമൊന്നൊന്നും കാണിക്കുന്നില്ല. സെക്രട്ടറിയറ്റിൽ ഫയലുകൾ നീങ്ങുന്നില്ല. എകെജി സെന്ററിന്റെ അംഗീകാരമുണ്ടെങ്കിൽ മാത്രമേ ഫയലുകൾക്കു ചലനം ഉണ്ടാകുകയുള്ളു. മുഖ്യമന്ത്രിയാകട്ടെ ജീവനക്കാരുടെ ആത്മവീര്യം തകർക്കുന്ന രീതിയിലാണ് അവരെ ഭർത്സിക്കുന്നത്. മുഖ്യമന്ത്രിയിൽ അധികാരമെല്ലാം കേന്ദ്രീകരിക്കുന്ന ഏകാധിപത്യ പ്രവണതയാണു കാണുന്നത്. മന്ത്രിമാർ ഏറാൻമൂറികളായി മാറുന്നു. മുഖ്യമന്ത്രിയുടെ മുന്നിലേയ്ക്ക് പോകാൻതന്നെ മന്ത്രിമാർക്കു ഭയമാണ്. സുതാര്യതയെകുറിച്ച് വാ തോരാതെ പ്രസംഗിച്ചവർ ഇപ്പോൾ എല്ലാം അടച്ചുമൂടി വയ്ക്കുകയാണ്. മന്ത്രിസഭാ തീരുമാനങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്ന രീതി അവസാനിപ്പിച്ചു. മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുകയോ കാര്യങ്ങൾ വിശദീകരിക്കുകയോ ചെയ്യുന്നില്ല. വിവരാവകാശ നിയമപ്രകാരംപോലും മന്ത്രിസഭാ വിവരങ്ങൾ ജനങ്ങൾക്ക് നൽകില്ല എന്ന വാശിയിലാണ് സർക്കാർ.

ഓണക്കാലമായതോടെ വില വാനോളം കുതിച്ചുയർന്നിട്ടും ഫലപ്രദമായി മാർക്കറ്റിൽ ഇടപെടാൻ സർക്കാരിന് കഴിയുന്നില്ല. നഷ്ടമെന്ന് പറഞ്ഞ് നന്മ സ്റ്റോറുകൾ അടച്ചുപൂട്ടി. ലാഭനഷ്ടം നോക്കിയല്ല മാവേലി സ്റ്റോറുകളും നന്മ സ്റ്റോറുകളും നടത്തേണ്ടത്. വില പിടിച്ചുനിർത്തുന്നതിനുള്ള ഉപാധികളാണ് അവ. ഇത്തവണത്തെ ഓണച്ചന്തകളും വെട്ടിച്ചുരുക്കിയിരിക്കുന്നു. കഴിഞ്ഞ തവണ 25 ദിവസത്തിലേറെ ഓണച്ചന്ത നടത്തിയെങ്കിൽ ഇത്തവണ 10 മുതൽ 12 ദിവസംവരെ മാത്രമേയു ള്ളൂ.

ഉപദേശി വിവാദമാണു സർക്കാരിന്റെ മറ്റൊരു സംഭാവന. സർക്കാരിനെതിരായ കേസുകളിൽ ഹാജരാകുന്ന അഭിഭാഷകനെയാണു മുഖ്യമന്ത്രി നിയമോപദേശകനാക്കിയത്. വൻ പ്രതിഷേധത്തെ തുടർന്ന് ആ നീക്കം പൊളിഞ്ഞെങ്കിലും ഭരണക്കാരുടെ മനസിലിരിപ്പ് അതുവഴി പുറത്തുവന്നു. നാഴികയ്ക്കു നാല്പതുവട്ടം മുതളാലിത്തത്തെ തള്ളിപ്പറയുന്ന വിപ്ലവകാരികൾ മുതലാളിത്തതിന്റെ ഏജന്റായ സാമ്പത്തിക വിദഗ്ധയെ ഉപദേഷ്‌ടാവാക്കിയത് മറ്റൊരു തമാശ. സ്പോർട്സ് കൗൺസിൽ പ്രസിഡന്റു സ്‌ഥാനാത്തുനിന്ന് പ്രശസ്ത സ്പോർട്സ് താരം അഞ്ജു ബോബി ജോർജിനെ അപമാനിച്ച് ഇറക്കിവിട്ടത്, രാഷ്ട്രീയ പരിഗണനവച്ച് മാത്രം സർക്കാർ ഉദ്യോഗസ്‌ഥരെ കൂട്ടത്തോടെ സ്‌ഥലംമാറ്റിയത് തുടങ്ങി ഒട്ടേറെയുണ്ട് വെറെയും ‘നേട്ടങ്ങൾ’. കഴിഞ്ഞ സർക്കാർ തുടങ്ങിവച്ച മെഡിക്കൽ കോളജുകൾ രാഷ്ട്രീയതാത്പര്യം കൊണ്ടു മാത്രം അട്ടിമറിച്ചത് മാപ്പ് അർഹിക്കാത്ത ദ്രോഹമാണ്. വില കുത്തനെ കയറിയിട്ടും അത് നിയന്ത്രിക്കാൻ നടപടി ഇല്ല.

വി.എസ്. അച്യുതാനന്ദനെ ഭരണപരിഷ്കാര ചെയർമാനാക്കി മൂലയ്ക്ക് ഒതുക്കി ഇരുത്തി എന്നതാണ് ഈ സർക്കാരിന്റ ഏറ്റവും വലിയ നേട്ടം. പക്ഷെ അതിനു സംസ്‌ഥാനം നൽകേ വില വളരെ വലുതാണ്. വി.എസിന് കാബിനറ്റ് പദവി നൽകിയെന്നുമാത്രമല്ല, ചീഫ് സെക്രട്ടറി റാങ്കിൽ റിട്ടയർ ചെയ്ത രണ്ട് ഐഎഎസ് കാരെ അംഗങ്ങളാക്കുകയും ചെയ്തു. വൻതുകയാണ് ഖജനാവിൽ നിന്ന് ഈ വഴിക്കു മാസാമാസം ഒഴുകിപ്പോവുക. പാർട്ടിയിലെ ഒരു ശല്യക്കാരനെ ഒതുക്കാനാണു സർക്കാർ ചെലവിൽ ഈ ധൂർത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.