തെരുവുനായ്ക്കൾ കടിച്ചുകീറിയത് അലോഷ്യസിന്റെ ജീവിതം
തെരുവുനായ്ക്കൾ കടിച്ചുകീറിയത് അലോഷ്യസിന്റെ ജീവിതം
Saturday, August 27, 2016 11:57 AM IST
പരിയാരം(കണ്ണൂർ): എട്ടുവർഷം മുമ്പത്തെ ദുരന്തത്തിന്റെ പിടിയിൽനിന്നു പനയൻ അലോഷ്യസ് ഇനിയും മോചിതനായിട്ടില്ല. കൂലിവേല ചെയ്തു ജീവിക്കാനാകാതെയും പൊതുസമൂഹത്തിനു മുന്നിൽ ഇറങ്ങാൻ കഴിയാതെയും മരിച്ചു ജീവിക്കുകയാണ് ഈ 68കാരൻ. 2008 നവംബറിൽ കൂലിപ്പണി കഴിഞ്ഞു കടന്നപ്പള്ളി പുത്തൂർകുന്നിലെ വീട്ടിലേക്കു മടങ്ങവേയാണു ക്ഷീണം കാരണം റോഡരികിലെ കടവരാന്തയിൽ അല്പനേരം കിടന്നത്. കൂട്ടം ചേർന്നുവന്ന തെരുവുനായ്ക്കൂട്ടം അലോഷ്യസിന്റെ ചുണ്ടുകളും മൂക്ക്, ചെവി, തുടങ്ങി മുഖം ഏതാണ്ട് പൂർണമായി കടിച്ചെടുത്തു. രക്‌തംവാർന്ന് ഏറെനേരം അബോധാവസ്‌ഥയിൽ കിടന്ന അലോഷ്യസിനെ നാട്ടുകാരും പോലീസുമാണ് ആശുപത്രിയിലെത്തിച്ചത്.


ഒരു വർഷത്തോളം ചികിത്സയിൽ കഴിഞ്ഞു. കാഴ്ചയിൽ ഭീകരമായ മുഖഭാവമുള്ള അലോഷ്യസിനു കുടുംബം തന്നെ നഷ്‌ടമായി. മൂക്കിന്റെ സ്‌ഥാനത്തു രണ്ടുദ്വാരങ്ങൾ മാത്രം. ദാഹിച്ചാൽ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ കഴിയാത്ത ദയനീയാവസ്‌ഥ. മുഖംമൂടി ധരിക്കാതെ പുറത്തിറങ്ങാൻ കഴിയില്ല. പുത്തൂർകുന്നിലെ വീട്ടിൽ അന്യരുടെ ദയയിലാണ് അലോഷ്യസിന്റെ ജീവിതം. തെരുവുനായ്ക്കൾ കേരളത്തിൽ പലേടത്തും ഭീതിവിതയ്ക്കുമ്പോൾ തെരുവുനായ ആക്രമണത്തിൽ മുഖത്തോടൊപ്പം കുടുംബവും ജീവിതവും നഷ്‌ടമായ വയോധികൻ പൊതുസമൂഹത്തിനു മുന്നിൽ ചോദ്യച്ചിഹ്നമാവുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.